മിണ്ടാതിരുന്നില്ലേല്‍ പണിയുറപ്പ്... ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസ് തിരുവനന്തപുരത്ത്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്കുനേരെ ആക്രമണം നടത്തിയയാള്‍ പിടിയില്‍; ബാലരാമപുരം സ്വദേശി സുധീര്‍ അറസ്റ്റില്‍

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് വിജ്ഞാപനമിറങ്ങിയ ശേഷമുള്ള ആദ്യ കേസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. നിയമം വന്നതോടെ ശക്തമായ നടപടിയുണ്ടാകും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കുനേരെ രോഗിയുടെ ആക്രമണം. ബാലരാമപുരം സ്വദേശി സുധീര്‍ (45) ആണ് ആക്രമിച്ചത്. മെഡിക്കല്‍ കോളജ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ചൊവ്വാഴ്ച വൈകിട്ട് 7.45ഓടെയായിരുന്നു സംഭവം. ഡോക്ടര്‍മാരുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ന്യൂറോ സര്‍ജറി വിഭാഗത്തിലെ സീനീയര്‍ റസിഡന്റുമാരായ സന്തോഷ്, ശിവ ജ്യോതി എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡിസ്‌ക് പ്രശ്‌നത്തെ തുടര്‍ന്ന് നടുവേദനയുമായി ചികിത്സയ്ക്ക് എത്തിയ ആളാണ് പ്രതി. ഇയാളുടെ ശസ്ത്രക്രിയയ്ക്കായി പരിശോധനങ്ങള്‍ നടത്തി വരികയായിരുന്നു.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് ഇയാള്‍ തട്ടിക്കയറി. ഡോക്ടര്‍മാരെ അസഭ്യം പറഞ്ഞതായും പറയുന്നു. സന്തോഷിന്റെ കഴുത്തില്‍ കുത്തിപിടിച്ചു. ഇത് തടയാന്‍ എത്തിയ ശിവ ജ്യോതിക്ക് നേരെയും കയ്യേറ്റശ്രമമുണ്ടായി. തുടര്‍ന്ന് ഇയാളെ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞു വയ്ക്കുകയായിരുന്നു.
2012ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ അക്രമപ്രവര്‍ത്തനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവു ശിക്ഷയും 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
വാക്കാലുള്ള അപമാനത്തിന് മൂന്നു മാസം വരെ തടവ്. അല്ലെങ്കില്‍ 10000 രൂപ പിഴയോ തടവും പിഴയും ഒരുമിച്ചോ അനുഭവിക്കണം. അധിക്ഷേപമോ അവഹേളനമോ ഉദ്ദേശിച്ചുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ആരോഗ്യ പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിനു വിധേയനാക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തില്‍ കുറയാതെ 7 വര്‍ഷം വരെ തടവു ശിക്ഷയും ഒരു ലക്ഷം രൂപയില്‍ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദന ദാസ് രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും.
ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും.
അക്രമപ്രവര്‍ത്തനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.
ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ അടങ്ങിയ സമിതിയെ കരട് ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























