രഞ്ജിത്തിന്റെ പ്രിയപ്പെട്ടവൾ, പടിവാതിൽക്കൽ ഒരേ കിടപ്പ്! ആഹാരം കഴിക്കാൻ കൂട്ടാക്കാതെ സൂസി! കരളലിയിക്കുന്ന കാഴ്ച

ഡ്യൂട്ടിക്കിടെ മരിച്ച ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാൻ രഞ്ജിത്തിന്റെ വേർപാടിൽ നിന്ന് ഇതുവരെ സഹപ്രവർത്തകർ മുക്തരായിട്ടില്ല. സഹപ്രവർത്തകർ മാത്രമല്ല, പ്രിയപ്പെട്ട സൂസിയും നിശ്ശബ്ദയാണ്. മൂന്ന് വർഷമായി ഫയർ സ്റ്റേഷന്റെ കാവൽക്കാരിയാണ് നാടൻ ഇനത്തിൽപ്പെട്ട 4വയസുകാരിയായ സൂസി. ഫയർസ്റ്റേഷൻ തന്നെയാണ് ഇവളുടെ വീട്. അടുപ്പമേറെയും രഞ്ജിത്തിനോടായിരുന്നു. രഞ്ജിത്തിന്റെ വേർപാടിന് ശേഷം സൂസി ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയിട്ടില്ല. രഞ്ജിത്തിന്റെ മൃതദേഹം സ്റ്റേഷനിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സൂസി ഓടി വരികയായിരുന്നു. ആംബുലൻസിന് ചുറ്റും മണത്ത് വീണ്ടും മുഖം കുനിച്ച് പടിവാതിൽക്കൽ കിടന്നു.
അന്ന് മുതൽ സൂസി ഒന്നും കഴിക്കാൻ കൂട്ടാക്കിയിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സൂസിയുടെ കാഴ്ച കരളലിയിക്കുന്നതാണെന്ന് ജീവനക്കാർ പറയുന്നു. കുറച്ച് നാൾ മുമ്പ് രഞ്ജിത്ത് സൂസിയെ കളിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രണ്ടാഴ്ച മുൻപ് സഹോദരൻ ശ്രീജിത്തിന്റെ വിവാഹം കഴിഞ്ഞ ശേഷം രഞ്ജിത്തിന്റെ വിവാഹാലോചനകൾ തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. നാട്ടിലെ ഏത് പൊതു പരിപാടികൾക്കും രഞ്ജിത്ത് മുന്നിലുണ്ടാകുമായിരുന്നു.
ഒഴിവു സമയങ്ങളിൽ പ്രദേശത്തെ കുട്ടികൾക്കൊപ്പം കായിക പരിശീലനത്തിനുമുണ്ടാകും.മിനിറ്റുകൾ മുൻപ് വരെ തങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന രഞ്ജിത്തിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ സഹപ്രവർത്തകർ വിതുമ്പുന്ന കാഴ്ചയായിരുന്നു. രഞ്ജിത്തിന്റെ വീട്ടിലെത്തിയ സഹപ്രവർത്തകരിൽ പലരും കണ്ണീരടക്കാൻ പാടുപെട്ടു. രഞ്ജിത്ത് ജോലി നോക്കിയിരുന്ന ചാക്ക അഗ്നി രക്ഷാ നിലയത്തിലെ ഒരു യൂണിറ്റിലുള്ള അഞ്ചു പേരൊഴികെ മുഴുവൻ പേരും സ്റ്റേഷൻ ഓഫിസർ എസ്. ജെ. സജിത്തിന്റെ നേതൃത്വത്തിൽ മൃതദേഹത്തെ വീട്ടിലേക്ക് അനുഗമിച്ചു.
അപകടം നടക്കുമ്പോൾ രഞ്ജിത്തിന്റെ സമീപമുണ്ടായിരുന്ന ചാക്ക ഫയർ സ്റ്റേഷനിലെ ശ്രീകാന്ത്, ഷാജി, രതീഷ് മോഹൻ, ആകാശ് , പൊൻരാജ്, അസി. സ്റ്റേഷൻ ഓഫിസർ വിജയകുമാർ , കഴക്കൂട്ടം സ്റ്റേഷൻ ഓഫിസർ ഗോപകുമാർ, ചെങ്കൽചൂള അസി. സ്റ്റേഷൻ ഓഫിസർ മധു എന്നിവർക്ക് ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപെട്ട രഞ്ജിത്തിനെ മൂന്ന് മിനിറ്റിനുള്ളിൽ കൂടെയുണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്റ്റേഷനിലെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവ സാന്നിധ്യമായിരുന്നു രഞ്ജിത്. ഒഴിവ് സമയങ്ങളിൽ സ്റ്റേഷന്റെ പറമ്പിലെ സഹപ്രവർത്തകരുടെ ക്രിക്കറ്റ് കളിക്ക് ചുക്കാൻ പിടിക്കുന്നത് രഞ്ജിത്ത് ആണെന്ന് സഹപ്രവർത്തകർ വിതുമ്പലോടെ ഓർക്കുന്നു. രഞ്ജിത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ എട്ടിലേറെ അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റു. ഗോഡൗണിൽ തീ പടർന്നതോടെ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി.
ഗോഡൗൺ ഷട്ടർ ഇട്ട് പൂട്ടിയിരുന്നതിനാൽ ഇരുമ്പ് ഷട്ടർ തുറക്കാതെ തീ അണയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് അപകടത്തിൽ മരിച്ച ചാക്ക യൂണിറ്റിലെ ഫയർ ഓഫിസർ രഞ്ജിത്തും കൂട്ടരും ഇരുമ്പു പാര കൊണ്ട് ഷട്ടറിന്റെ പൂട്ട് തകർക്കുമ്പോഴാണ് ഭിത്തിയുടെ ഒരു വശം ഇടിഞ്ഞു വീണത്. അതിനടിയിൽപ്പെട്ട രഞ്ജിത്തിനെ പുറത്തെടുക്കാൻ വിഴിഞ്ഞം യൂണിറ്റിലെ സ്റ്റേഷൻ ഓഫിസർ ടി.കെ. അജയ്, മറ്റു യൂണിറ്റുകളിൽ നിന്ന് എത്തിയ ശ്രീകാന്ത്, ഷാജി, രതീഷ് മോഹൻ, ആകാശ്, പൊൻരാജ്, സജിത്ത്, വിജയകുമാർ തുടങ്ങിയവർ ശ്രമിക്കുന്നതിനിടയിലാണ് പൊള്ളലേറ്റത്.
തീപിടിത്തം ഉണ്ടായതിന്റെ തലേന്ന് സന്ധ്യയോടെ ശക്തമായ മഴ പെയ്തിരുന്നു. അതുകൊണ്ടു തന്നെ സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരുന്നത് ഒരു പരിധിവരെ ഒഴിവായി. ജില്ലയിലെ മിക്ക ഫയർ സ്റ്റേഷനുകളിൽ നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങൾ രാവിലെ 7 വരെ വെള്ളം ചീറ്റിയാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. സഹജീവികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവൻ ത്യജിക്കേണ്ടി ധീര സേനാംഗങ്ങളുടെ ഫലകത്തിൽ പതിമൂന്നാമത്തെ പേരാകും ഇനി രഞ്ജിത്ത്.
https://www.facebook.com/Malayalivartha























