ലോക കേരള സഭ...വൈദ്യുതി നിരക്ക്, വെളളക്കരം, വസ്തു നികുതി, കെട്ടിട നികുതി എല്ലാത്തിനും നികുതി കുത്തനെ കൂട്ടി... അതിന്റെ കൂടെ സ്‌പെഷ്യല്‍ ഓഫറായി രണ്ട് രൂപ ഇന്ധന സെസ്സും, ഇങ്ങനെ നാട്ടുകാരെ മൊത്തത്തിലൂറ്റിക്കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ പ്രവാസികളെ പിഴിയാനുള്ള തയ്യാറെടുപ്പിലാണ്....അടുത്ത മാസം തുടങ്ങും...

വൈദ്യുതി നിരക്ക്, വെളളക്കരം, വസ്തു നികുതി, കെട്ടിട നികുതി അങ്ങനെ കുന്തത്തിനും കൊടചക്രത്തിനും വരെയുള്ള നികുതി കുത്തനെ കൂട്ടി അതിന്റെ കൂടെ സ്‌പെഷ്യല്‍ ഓഫറായി രണ്ട് രൂപ ഇന്ധന സെസ്സും, ഇങ്ങനെ നാട്ടുകാരെ മൊത്തത്തിലൂറ്റിക്കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ പ്രവാസികളെ പിഴിയാനുള്ള തയ്യാറെടുപ്പിലാണ്. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല, ലോക കേരള സഭയെ കുറിച്ചാണ്. കഴിഞ്ഞ തവണ 16 കോടി പൊടിപൊടിച്ച് സഭ നടത്തിയതിന്റെ നാണക്കേടും ന്യായീകരണവും ഇതുവരെ ആരും മറന്നിട്ടില്ല. അടുത്ത മാസം 9,10,11 തീയതികളില്‍ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് നോര്‍ക്ക പ്രതിനിധികളും പങ്കെടുക്കും. നോര്‍ക്കാ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയും സമ്മേളനത്തിനെത്തും. അങ്ങനെ ശ്രീരാമകൃഷ്ണനും ടീമിനും അടിപൊളി അമേരിക്കന്‍ യാത്ര ഒത്തു. ന്യൂ യോര്‍ക്ക് ടൈം സ്‌ക്വയര്‍ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ വെച്ചാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനംനടക്കുന്നത്. അക്കരയക്കരെ സിനിമയിലെ ഡയലോഗാണ് ഓര്‍മ്മവരുന്നത്, എന്റെ വിജയാ നമുക്കങ്ങ് സുഖിക്കണം.
ശ്രീരാമകൃഷ്ണനും ഉദ്യോഗസ്ഥ പരിവാരങ്ങളും മാത്രമല്ല നോര്‍ക്ക ഡയറക്ടര്‍മാരും പ്രമുഖ വ്യവസായികളുമായ യൂസഫ് അലി, രവി പിള്ള, ഓ വിമുസ്തഫ, എന്നിവരടങ്ങുന്ന ഉന്നത തല സംഘമാണ് ന്യൂയോര്‍ക്കിലേക്കെത്തുക. ഒപ്പം നോര്‍ക്കാ സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, നോര്‍ക്കാ മാനേജിങ്ങ്ഡയറക്ടര്‍ അജിത്ത് കൊളാശേരി എന്നിവരുമുണ്ടാകും. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ജീവിക്കുന്ന മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക, , വിദേശത്ത് നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസം സുഗമമാക്കുക, വിദേശ മലയാളികളെ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ വകുപ്പാണ് നോര്‍ക എന്നാണ് പറയുന്നത്. പക്ഷെ, കോവിഡ് കാലത്തും അതിന് ശേഷവും നമ്മള്‍ കണ്ടതാണ് പ്രവാസികളോട് എന്താണ് ഈ സര്‍ക്കാര്‍ ചെയ്തതെന്ന്. നിരവധി പ്രവാസികള്‍ മരിക്കുകയും അതിലേറെ പേര്‍ ജോലിയും കൂലിയുമില്ലാതെ നരകിച്ചപ്പോഴും നോര്‍ക്ക ആസ്ഥാനമന്ദിരം മോഡി പിടിപ്പിക്കുന്ന തിരക്കിലായിരുന്നു അധികൃതര്‍. പുനരധിവാസ പാക്കേജ് എന്നൊക്കെ പത്രസമ്മേളനം നടത്തി പറഞ്ഞതല്ലാതെ ഫലത്തില്‍ കാര്യമായി ഒന്നും നടന്നില്ല. കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് പദ്ധതി ഏര്‍പ്പെടുത്തിയതിനാല്‍ പലരും ഉടുതുണി കൊണ്ട് മാത്രം നാട്ടിലെത്തി. അവരില്‍ ഭൂരിപക്ഷവും ഓട്ടോ ഓടിച്ചും കൂലിപ്പണി ചെയ്തുമാണ് ഇന്നും ജീവിക്കുന്നത്. വളരെ കുറച്ച് പേര്‍ മാത്രമാണ് തിരിച്ച് മടങ്ങിയത്. ഉണ്ടായ കടങ്ങളൊക്കെ എങ്ങനെ വീട്ടണമെന്ന് അറിയാതെ മുന്നോട്ട് പോവുകയാണിവര്‍. ഒമാനില്‍ കമ്പനി നടത്തുന്ന സുരേന്ദ്രകുമാര്‍ എന്നയാള്‍ കോവിഡ് കാലത്ത് മലയാളികളടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തതേയില്ല. ചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആ മഹാന്റെ കയ്യില്‍ നിന്ന് മുഖ്യമന്ത്രിയുടെ പാര്‍ട്ടി 20 ലക്ഷം രൂപ സംഭാവന വാങ്ങി.
സുരേന്ദ്രകുമാറാരാണെന്ന് കുറച്ചുകൂടി വ്യക്തമായി പറയാം, മുഖ്യന്റെ മകന്റെ അമ്മായച്ഛന് പങ്കാളിത്തമുള്ള പ്രസാഡിയോ കമ്പനിയുടെ ഉടമ.കഴിഞ്ഞ തവണ 16 കോടി മുടക്കിയാണ് ലോക കേരള സഭ തിരുവനന്തപുരത്ത് നടത്തിയത്. എന്നിട്ട് ഈ നാട്ടിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചോ? കഴിഞ്ഞ ജൂണിലാണ് ലോക കേരള സഭ നടന്നത്. ആ സമയത്ത് സര്‍ക്കാര്‍ കടുത്ത ധനപ്രതിസന്ധിയിലായിരുന്നു. ധനവകുപ്പ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. 16ന് കനകക്കുന്ന് നിശാഗന്ധിയിലെ ഉദ്ഘാടനത്തിന് മാത്രം 35 ലക്ഷം രൂപയായിരുന്നു ചെലവ്. കലാപരിപാടികള്‍ക്കാണ് 30 ലക്ഷവും പൊടിച്ചത്. ഇത് കണ്ട് രവിപിള്ളയും യൂസഫ് അലിയും മറ്റും സന്തോഷിച്ചെന്നല്ലാതെ ഇന്നാട്ടിലെ ഭൂരിപക്ഷം വരുന്ന പ്രവാസിക്ക് എന്ത് ഗുണം. ഗുണം വേറൊരു കൂട്ടര്‍ക്കുണ്ടായി, പരിപാടി നടത്തിപ്പിന് ചുക്കാന്‍ പിടിച്ച സി.പി.എം സഹയാത്രികനും പാര്‍ട്ടിക്കാര്‍ക്കും പി.ആര്‍ വര്‍ക്ക് ഏറ്റെടുത്ത പാര്‍ട്ടിയിലെ പ്രമുഖനും. അതിഥികള്‍ക്കു ഭക്ഷണമൊരുക്കാന്‍ ഒന്നരക്കോടിയിലേറെയാണ് ചെലവായത്. ധൂര്‍ത്ത് അതിര് കടന്നപ്പോള്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിമര്‍ശനവുമായെത്തി. പിന്നാലെ ന്യായീകരണത്തിന്റെ തള്ളുവണ്ടിയുമായി സാക്ഷാല്‍ യൂസഫ് അലിയും. നല്ല ആഹാരം കൊടുക്കുന്നത് എങ്ങനെ ധൂര്‍ത്താകും എന്നായിരുന്നു അലി മൊതലാളിയുടെ കണ്ടെത്തല്‍.
കലാകാരന്മാരുടെ പ്രതിഫലത്തില്‍ നിന്ന് തുക തട്ടിയെടുത്തതിന്റെ പേരില്‍ അന്വേഷണം നേരിട്ട ഭാരത് ഭവന്‍ സംഘവും കഴിഞ്ഞ തവണ ചില പരിപാടികളുടെ ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നു. പ്രതിനിധികള്‍ നേരിട്ടു പങ്കെടുത്ത ലോക കേരളസഭ 2020ലാണ് നടന്നത്. തലസ്ഥാനത്തു നടന്ന അന്നത്തെ സഭയ്ക്ക് ഭക്ഷണത്തിനായി 60 ലക്ഷമാണ് ചെലവിട്ടത്. ഒരാള്‍ക്ക് 1,700 രൂപയും നികുതിയും ചേര്‍ത്താണു ഭക്ഷണച്ചെലവായി കണക്കുകൂട്ടിയത്. ഇതു വിവാദമായതോടെ ഭക്ഷണത്തുക വേണ്ടെന്നു വച്ചതായി കോവളത്തെ സ്വകാര്യ ഹോട്ടല്‍ വ്യക്തമാക്കി. ഡെലിഗേറ്റുകളുടെ താമസത്തിനായി 23 ലക്ഷം രൂപയാണു ഹോട്ടലുകള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ വക ഹോട്ടലുകളുണ്ടായിരുന്നെങ്കിലും അവരെയൊന്നും സംഘാടകര്‍ അടുപ്പിക്കില്ല. പക്ഷെ, അവതാരങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കും. അനിതാ പുല്ലേലില്‍ എന്ന പ്രവാസി യുവതി സമ്മേളനത്തില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായാണ് ഇവര്‍ ആദ്യം പങ്കെടുത്തത്. പിന്നീട് പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരിയാണെന്ന് ആരോപണം ഉയര്‍ന്നതോടെ കഴിഞ്ഞ തവണ ഇവരുടെ പേര് ഒഴിവാക്കിയിരുന്നു. എന്നിട്ടും ഇവര്‍ സമ്മേളനം നടക്കുന്ന നിയമസഭാ മന്ദിരത്തിലെത്തി. വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ പുറത്താക്കുകയായിരുന്നു.
ലോക കേരളസഭയില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളവരാണ്. ഇവരെ വിളിച്ച് സമ്മേളനം നടത്തുന്നതിന് വേറെ പല പല ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ശക്തമാണ്. വിദേശത്ത് പോയി ഏറെ വിയര്‍പ്പൊഴുക്കുന്ന, ലേബര്‍ ക്യാമ്പുകളില്‍ നല്ല ആഹാരവും ഉറങ്ങാനിടവും ഇല്ലാതെ കഴിയുന്ന സാധാരണക്കാരന് യാതൊരു നേട്ടവും ഇല്ലാത്ത ഈ സഭ വെറും പ്രഹസനമാണ്.
https://www.facebook.com/Malayalivartha























