അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു: തലയ്ക്കു പുറമേ ആന്തരികാവയവങ്ങൾക്കും പരുക്കേറ്റിരുന്നു...

കമ്പത്ത് അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ആയിരുന്നു പാൽരാജ്. അരിക്കൊമ്പൻ്റെ ആക്രമണത്തിനിടെ ഇയാൾ ബൈക്കിൽ നിന്നു വീണിരുന്നു. വീഴ്ചയിൽ തലയിൽ സാരമായ പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് പാൽരാജ് മരിച്ചത്. അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടിനടക്കുകയും വാഹനങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനിടെ കുത്തിമറിച്ച ഓട്ടോറിക്ഷയിൽ ഇരുന്നയാളാണ് പാൽരാജ്.
ഓട്ടോയുടെ ഡ്രൈവറായിരുന്നുവെന്നാണ് വിവരം. തലയ്ക്കു പുറമേ ആന്തരികാവയവങ്ങൾക്കും പരുക്കേറ്റിരുന്നുവെന്നാണ് സൂചന. എല്ലുകൾ ഒടിഞ്ഞുപോയിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേ സമയം തമിഴ്‌നാട്ടിൽ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് നിലവിൽ അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കുമെന്നാണ് തമിഴ്‌നാട് വനം വകുപ്പിൽ നിന്നുള്ള വിവരം.
കഴിഞ്ഞ ദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരികൊമ്പന്റെ സഞ്ചാരം. ഇത് ദൗത്യത്തിന് വലിയ തിരിച്ചടി ആകുന്നുണ്ട്. ദൗത്യത്തിന് നിയോഗിച്ച സംഘം ഏത് നിമിഷവും മയക്കു വെടി വയ്ക്കാൻ സജ്ജമാണ്. എന്നാൽ മേഘമലയിലേക്ക് ആനയെ കയറ്റി വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനിടെ അരികൊമ്പന്റെ തുമ്പി കൈയിൽ ഏറ്റ മുറിവ് വനം വകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ചിന്നക്കനാലിൽനിന്ന് അരിക്കൊമ്പനെ പിടികൂടിയത് കൃത്യം ഒരു മാസം മുൻപാണ്. അതേദിവസം തമിഴ്നാട് വനം വകുപ്പ് മറ്റൊരു ദൗത്യവുമായി അരിക്കൊമ്പനു പിന്നാലെ നടക്കുമ്പോൾ പിടികൊടുക്കാതെ നടക്കുകയാണ് കൊമ്പൻ. ദൗത്യസംഘം ആനയെ നേരിട്ടു കണ്ടുവെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സാഹചര്യം ഒത്തുവന്നിട്ടില്ലെന്നാണു സൂചന. ഷണ്മുഖ നദി ഡാമിനു സമീപത്തെ ക്ഷേത്രത്തിനടുത്തായി ഒന്നര കി.മീ അകലത്തിൽ വനത്തിനുള്ളിൽ തന്നെയാണ് അരിക്കൊമ്പൻ.
രാവിലെ അരിക്കൊമ്പൻ ഉണ്ടായിരുന്ന കൂതനാച്ചിയാർ വനമേഖലയിൽനിന്ന് 5 കി.മീ. അകലെയാണ് ഷണ്മുഖ നദി ഡാം. ആന ക്ഷീണിതനായതിനാലാണ് അധികദൂരം സഞ്ചരിക്കാത്തത് എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. അനുയോജ്യമായ സ്ഥലത്തേക്ക് ആന ഇറങ്ങി വന്നാൽ മയക്കുവെടി വയ്ക്കാനായിരുന്നു വനം വകുപ്പിന്റെ തീരുമാനം. ആന തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഉള്ള മുന്നൊരുക്കം വനപാലകർ സ്വീകരിക്കുന്നുണ്ടെന്ന് കമ്പം എംഎൽഎ പറഞ്ഞു.
ജനവാസമേഖലയിലെത്തിയാൽ മയക്കുവെടി വയ്ക്കാൻ ദൗത്യസംഘം തയാറായി നിൽക്കുന്നുണ്ട്. മേഖലയിൽ തമിഴ്നാട് പൊലീസ്, വനംവകുപ്പ്, റവന്യു വിഭാഗങ്ങൾ നിരീക്ഷണം തുടരുകയാണ്. ഷൺമുഖ നദിയിലെ അണക്കെട്ടിൽ അരിക്കൊമ്പൻ വെള്ളം കുടിക്കാനായി എത്തിയിരുന്നു. ഡാമിൽ നിന്നു വെള്ളം കുടിച്ചശേഷം ആന ജനവാസമേഖലയിലേക്കു കടന്നാൽ മയക്കുവെടി വയ്ക്കാനാണു തമിഴ്നാട് സർക്കാരിന്റെ തീരുമാനം.
മണ്ണുമാന്തി യന്ത്രങ്ങളും ക്രെയ്നും ഷൺമുഖ ഡാം പരിസരത്ത് എത്തിച്ചിട്ടുണ്ട്. ഡാം പരിസരത്തേക്കു കുങ്കിയാനകളെ എത്തിക്കാനുള്ള റോഡ് നിർമാണവും ആരംഭിച്ചിരുന്നു. അരിക്കൊമ്പന്റെ തുമ്പിക്കൈയിലുള്ള മുറിവ് ഗുരുതരമല്ലെന്നു വെറ്ററിനറി സർജൻ ഡോ. അബ്ദുൽ ഫത്ത വ്യക്തമാക്കിരുന്നു. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കു കൊണ്ടുപോയപ്പോൾ സംഭവിച്ച മുറിവാണത്. മുറിവ് ആഴത്തിലുള്ളതായിരുന്നെങ്കിൽ ഇപ്പോൾ ഭക്ഷണമെടുക്കാൻ പറ്റാത്ത സ്ഥിതിയിലാകുമായിരുന്നു. ഈ മുറിവ് തനിയെ ഭേദമാകാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പൻ നിലയുറപ്പിച്ച വനമേഖലയിൽ ഞാവൽമരങ്ങളാണു കൂടുതൽ. ഇവിടെ തീറ്റയും വെള്ളവും ധാരാളമുണ്ട്. ഷൺമുഖ നദിക്കു കുറുകെയുള്ള ചെക്ഡാമിൽ എപ്പോഴും വെള്ളം ലഭ്യമാണ്. ഇവിടെ നിന്നു മുകളിലേക്ക് സഞ്ചരിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ മേഘമലയിൽ എത്താം. അരിക്കൊമ്പൻ ബുദ്ധിശാലിയാണ്. പിടികൂടാൻ നീക്കം നടക്കുന്നതായി കൊമ്പൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ആനയും ജാഗ്രതയിലാണ്.
https://www.facebook.com/Malayalivartha





















