എല്ലാം കലങ്ങി മറിഞ്ഞു... രാജ്യത്തിന് അഭിമാനമായി നേടിയ മെഡലുകള്‍ സമരത്തിന്റെ പേരില്‍ ഗംഗയിലൊഴുക്കിയെങ്കില്‍ ഉണ്ടാകുമായിരുന്നത് വന്‍ പ്രത്യാഘാതം; മെഡലുകളെ അപമാനിച്ചാല്‍ വിലക്കു വരെ വരാം; അഞ്ചാം ദിനം തിരിച്ചുവരുമത്രെ, ഗുസ്തി താരങ്ങള്‍ക്കായി കര്‍ഷകരും രംഗത്ത്

ഇന്നലത്തെ വൈകുന്നേരം ചാനലുകളുടെ മുമ്പിലായിരുന്നു. ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായിരുന്നു ശ്രമം. ഇപ്പം ഒഴുക്കും പിന്നെ ഒഴുക്കും എന്ന് കരുതി എല്ലാവരും കാത്തിരുന്നു. ഇതിനിടെ പലരും അങ്ങനെ ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി. കേട്ടില്ല. എന്നാല്‍ ഒഴുക്കിയോ അതുമില്ല.
ഒഴുക്കിയിരുന്നെങ്കില്‍ രാജ്യത്തിന് ഏറെ നാണക്കേടായേനെ. ഒരു സമരത്തിന്റെ പേരില്‍ ഇത്രയും കടുംകൈ വേണമോ. അങ്ങനെ ചെയ്‌തെങ്കില്ഡ താരങ്ങള്‍ക്ക് വിലക്കു വരെ വന്നേനെ. കേന്ദ്രമാകട്ടെ ഒരു ഇടപെടലും നടത്തിയില്ല. അവസാനം കര്‍ഷക സംഘടനകളുടെ ഇടപെടലിലൂടെ ഗംഗയില്‍ ഒഴുക്കാനുള്ള ശ്രമം താത്കാലികമായി പിന്‍വലിച്ചു.
കര്‍ഷക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് തത്കാലം പിന്‍വാങ്ങിയെങ്കിലും അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് പ്രഖ്യാപിച്ചാണ് കായിക താരങ്ങള്‍ മടങ്ങിയത്. ഒന്നര മണിക്കൂറോളം ഗംഗാതീരത്ത് കുത്തിയിരുന്ന താരങ്ങളെ കര്‍ഷക നേതാക്കളാണ് അനുനയിപ്പിച്ചത്. നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍ ഇന്ന് ഖാപ് പഞ്ചായത്ത് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
കായിക താരങ്ങള്‍ക്കൊപ്പം പ്രതിഷേധത്തില്‍ അണിനിരക്കാനുള്ള തീരുമാനങ്ങള്‍ ഖാപ് പഞ്ചായത്തില്‍ ഉണ്ടാകാനുള്ള സാധ്യകളുണ്ട്. അതേസമയം ഇന്ത്യന്‍ കായിക ചരിത്രത്തിലെ അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് ചൊവ്വാഴ്ച ഹരിദ്വാര്‍ സാക്ഷിയായത്. ഇരുപത്തിയെട്ടാം തീയ്യതിയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സമരവേദി പൂര്‍ണമായും പൊളിച്ചു നീക്കിയതോടെയാണ് നീതി ലഭിക്കുമെന്ന അവസാനത്തെ പ്രതീക്ഷയും ഗുസ്തി താരങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു.
നീതി ലഭിക്കാത്തതിനാല്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ച താരങ്ങള്‍ തീരുമാനവുമായി മുന്നോട്ട് പോയതോടെ അതിവൈകാരികമായ രംഗങ്ങള്‍ക്കാണ് ഗംഗാ തീരം സാക്ഷ്യം വഹിച്ചത്. ഗംഗയുടെ അത്ര തന്നെ പരിശുദ്ധിയുണ്ട് അധ്വാനിച്ചു നേടിയ മെഡലുകള്‍ക്ക്. അത് ഗംഗയില്‍ ഒഴുകി കഴിഞ്ഞാല്‍ നഷ്ടപ്പെടുന്നത് സ്വന്തം ആത്മാവും ജീവനും തന്നെയാണെന്നും താരങ്ങള്‍ പറഞ്ഞു. മെഡലുകള്‍ ഒഴുക്കിയ ശേഷം രക്തസാക്ഷികളുടെ ഓര്‍മ്മകളുള്ള ഇന്ത്യാ ഗേറ്റില്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.
ഒളിമ്പിക്‌സ് അടക്കം അന്താരാഷ്ട്ര മത്സരങ്ങളില്‍ നേടിയ മെഡലുകളുമായി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് താരങ്ങള്‍ ഹരിദ്വാറിലെത്തിയത്. പിന്നെ ഒന്നര മണിക്കൂര്‍ ഗംഗാതീരത്ത് അവര്‍ കുത്തിയിരുന്നു. ഒടുവില്‍ മെഡലുകള്‍ ഒഴുക്കരുതെന്ന കര്‍ഷക നേതാവ് നരേഷ് ടിക്കായത്തടക്കമുള്ളവരുടെ അഭ്യര്‍ത്ഥനക്ക് താരങ്ങള്‍ വഴങ്ങുകയായിരുന്നു. അഞ്ച് ദിവസത്തെ സാവകാശമാണ് താരങ്ങള്‍ നല്‍കിയിരിക്കുന്നത്. കര്‍ഷകസംഘടനകള്‍ ഇന്ന് ഖാപ്പ് പഞ്ചായത്ത് കൂടി വിഷയം ചര്‍ച്ച ചെയ്യും. സമരത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഇന്നത്തെ ഖാപ്പ് ചര്‍ച്ചകള്‍ നിര്‍ണായകമാകും.
അതേസമയം കായിക താരങ്ങളുടെ പ്രക്ഷോഭത്തിന് പിന്തുണയേറുകയാണ്. ചെങ്കോട്ടയില്‍ സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് നീണ്ട പ്രസംഗം നടത്തിയ മോദി ലൈംഗീകാതിക്രമം നടത്തിയ കുറ്റവാളിക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നീതി നിഷേധത്തിനെതിരെ പ്രതിഷേധിക്കുന്ന കായിക താരങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി. കപില്‍ ദേവ്, അനില്‍ കുംബ്ലൈ, സാനിയ മിര്‍സ, നീരജ് ചോപ്ര അടക്കമുള്ള കായികതാരങ്ങളും ശശി തരൂര്‍, അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും കായിക താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.
ലജ്ജാകരമായ സംഭവമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാജ്യം ഞെട്ടലിലാണെന്നും പ്രധാനമന്ത്രി അഹങ്കാരം വെടിയണമെന്നുമാണ് ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചത്. രാജ്യത്തിന്റെ യശ്ശസ്സ് ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത് അതീവ ദുഖകരമെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. രാജ്യത്തെ ഹീറോയാണ് താരങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഴ്ത്തിയവരാണ് ഇന്ന് സമരം ചെയ്യുന്നത്. ബിജെപി സര്‍ക്കാരിന്റെ നിലപാട് മനസിലാകുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha




















