മാസം 1000 കോടിയുടെ പ്രതിസന്ധി...വായ്പാ നിയന്ത്രണം; സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല... കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അക്കാര്യങ്ങൾ വെളിപ്പെടുത്തി...പിണറായി വിജയൻ ധനകാര്യമേഖലയിലെ ഉന്നതതലയോഗം വിളിച്ചു....ഏത് വിധേനയും പ്രതിസന്ധി മറികടക്കാനുള്ള വഴികണ്ടെത്താൻ നിർദ്ദേശം...

വായ്പാ പരിധി കേന്ദ്രം വെട്ടി കുറച്ചതോടെ എന്ത് ചെയ്യുമെന്ന് കരുതി പെട്ടിരിക്കുകയാണ് സർക്കാർ, അതിന്റെ ദേഷ്യം മന്ത്രിമാർ കരഞ്ഞു തീർക്കുന്നുമുണ്ട്..വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചതോടെ ഓരോ മാസവും 1000 കോടി രൂപ കണ്ടെത്താനാവാത്തവിധം പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ.വായ്പാ നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നില്ല. പിന്നാലെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ അക്കാര്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങൾ ഗൗരവത്തിലെടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ധനകാര്യമേഖലയിലെ ഉന്നതതലയോഗം വിളിച്ചു.ഏത് വിധേനയും പ്രതിസന്ധി മറികടക്കാനുള്ള വഴികണ്ടെത്താൻ നിർദ്ദേശിച്ചു. വരുമാനം കൂട്ടാനുള്ള സാധ്യതകളും സാമ്പത്തിക മാനേജ്മെന്റിലെ പോരായ്മകളും യോഗം ചർച്ച ചെയ്തു.വായ്പാപരിധി സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥ തലത്തിൽ സമാഹരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കാര്യങ്ങൾ അപ്പപ്പോൾ മുഖ്യമന്ത്രിയെ അറിയിക്കുകയും വേണം.ശമ്പളവും പെൻഷനും മറ്റ് ചെലവുകളും ഉൾപ്പെടെ ഒരു മാസം കടന്നുകിട്ടാൻ സർക്കാരിന് 14000 കോടിരൂപ വേണം. നികുതി,നികുതിയേതര വരുമാനമായ7100കോടിയും കേന്ദ്രനികുതിവിഹിതമായി 4000കോടിയും കിട്ടും. 1500കോടി പ്രതിമാസം വായ്പയെടുക്കാൻ അനുമതിയുണ്ട്.
ശേഷിക്കുന്ന 1000കോടിരൂപയാണ് ഓരോ മാസവും കണ്ടെത്തേണ്ടത്.ഇതിനു പുറമേയാണ് പതിനായിരത്തോളം സർക്കാർ ജീവനക്കാർ വിരമിക്കുന്നതുകാരണം വന്നുചേർന്ന സാമ്പത്തിക ബാദ്ധ്യത. ഇവർക്ക് കൊടുക്കാൻ 1500കോടിയോളം രൂപ വേണം.ക്ഷേമ പെൻഷനുകൾ മൂന്നു മാസമായി കൊടുക്കുന്നില്ല. ഓണമാകുമ്പോഴേക്കും അത് ആറു മാസത്തെ കുടിശികയാവും. വായ്പയാണ് ആശ്വാസം.അതിലാണ് കേന്ദ്രം കുടുക്കിട്ടത്.വായ്പാനിയന്ത്രണം സംസ്ഥാന സർക്കാരിനെ അറിയിക്കുന്ന കേന്ദ്രം വിശദാംശങ്ങളും നൽകാറുണ്ട്. എന്നാൽ ഇക്കുറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പത്രസമ്മേളനം നടത്തി വിവരങ്ങൾ പുറത്തുവിടുകയായിരുന്നു. അസാധാരണ സംഭവമെന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. വിഷയം സങ്കേതികമാണോ അതോ രാഷ്ട്രീയമുണ്ടോ എന്ന് തിരിച്ചറിയാൻ കൂടിയാണ് ഇന്നലെ മുഖ്യമന്ത്രി അടിയന്തര ഉന്നതതലയോഗം വിളിച്ചു ചേർത്തത്.രാഷ്ട്രീയമാണ് ലക്ഷ്യമെങ്കിൽ ആ രീതിയിൽ നേരിടാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഭരണഘടനാപരമായ അന്തസും കീഴ് വഴക്കങ്ങളും ലംഘിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ നടപടിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലും പറഞ്ഞു.
കേരളത്തിനെതിരായി എന്തെല്ലാം ചെയ്യാമെന്നാണ് ഇവിടെ നിന്നുള്ള കേന്ദ്രമന്ത്രി ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടമെടുക്കാവുന്ന തുകയുടെ പേരിൽ വാർത്താ സമ്മേളനം വിളിച്ച് അവതരിപ്പിച്ച കണക്ക് ഇൗ ‘മന്ത്രിപുംഗവന്’ എവിടെ നിന്നു കിട്ടി? കണക്കിൽ നേരും നെറിയും പുലർത്തണം.കേരളത്തിന്റെ കടമെടുപ്പ് ജിഡിപിയുടെ 36 ശതമാനമാണെന്നിരിക്കെ കേന്ദ്രസർക്കാർ ജിഡിപിയുടെ 58 ശതമാനമാണ് വായ്‌പയെടുത്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. എൻജിഒ യൂണിയൻ വജ്രജൂബിലിയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ, കെ.കൃഷ്ണൻ കുട്ടി, മന്ത്രി ആന്റണി രാജു, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.പൊതുസമ്മേളനത്തിനു മുന്നോടിയായി നടന്ന വൻ പ്രകടനം തലസ്ഥാന നഗരിയെ ചെങ്കടലാക്കി. വൈകിട്ട് മൂന്നരയോടെ പ്രകടനം തുടങ്ങി. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി മടങ്ങുമ്പോഴും പ്രകടനം അവസാനിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha




















