ചെങ്കോലും പിടിച്ച് തരൂർ BJP ക്യാമ്പിൽ? മോദി ഭക്തനെന്ന് RSS... കോൺഗ്രസിൽ ചങ്കിടിപ്പ്... തരൂരിനെ ബിജെപി റാഞ്ചുമോ

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള ചെങ്കോല്‍ വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തി അനഭിമതനായി മാറിയ ശശി തരൂരിന്റെ പുതിയ രാഷ്ട്രീയ നീക്കം കാത്ത് കേരളവും കോണ്‍ഗ്രസും. ചെങ്കോലിനെ അനുകൂലിച്ചുള്ള പ്രസ്താവന പാർട്ടി നേതൃത്വത്തെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വിമര്‍ശനത്തില്‍ അതൃപ്തനായ അദ്ദേഹം ബിജെപിയുടെ പാളയത്തിലെത്തുമോ ഇടതുപക്ഷ സഹയാത്രികനായി മാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിച്ചും സംസ്ഥാനത്തുടനീളം പരിപാടികളിൽ പങ്കെടുത്തും നേതൃത്വത്തെ വെല്ലുവിളിച്ച തരൂർ. തരൂർ കോൺഗ്രസ് വിടുമോ എന്ന അഭ്യൂഹം ഏറെ നാളായി ശക്തമാണ്. ചെങ്കോല്‍ വിഷയത്തില്‍ നടത്തിയ പ്രസ്താവനകള്‍ ശശി തരൂരിനെതിരേ കോണ്‍ഗ്രസ് നേതാക്കളുടെ അനിഷ്ടം തിരിയാന്‍ കാരണമായിട്ടുണ്ട്. ചില സംസ്ഥാന നേതാക്കളില്‍ നിന്നും കടുത്ത വിമര്‍ശനം തന്നെ ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്.
ഇടക്ക് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡല യോഗങ്ങളിൽ സജീവമായ തരൂർ നൽകിയത് വീണ്ടും മത്സരിക്കുമെന്ന സൂചന. പക്ഷെ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി ചെങ്കോലിനെ തുണച്ച പ്രസ്താവന വീണ്ടും പാർട്ടി കേന്ദ്രങ്ങളിൽ ഉണ്ടാക്കിയത് വലിയ അമ്പരപ്പ്. എന്താണ് തരൂരിന്റെ നീക്കമെന്നാണ് ചോദ്യം.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ മണ്ഡലത്തില്‍ ഒരു പരിപാടിയിലും തരൂര്‍ ഇടപെടുന്നില്ലെന്നും പാര്‍ലമെന്റംഗം എന്ന നിലയില്‍ ജില്ലയില്‍ സജീവമാകുന്നില്ലെന്നുമാണ് ഉയരുന്ന ആക്ഷേപം. റായ്പ്പൂർ പ്ലീനറി സമ്മേളനശേഷം തരൂർ കാത്തിരിക്കുകയായിരുന്നു. പ്രവർത്തക സമിതിയിൽ ഇടമാണ് പ്രതീക്ഷ. പക്ഷെ പ്ളീനറി കഴിഞ്ഞും തീരുമാനം നീളുന്നതിൽ തരൂർ അതൃപ്തനാണ്. ഒപ്പം നിർത്താനുള്ള നീക്കങ്ങൾ നേതൃത്വത്തിൽ നിന്നും വരാത്തതിലും അസംതൃപ്തൻ.
കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് മത്സരിച്ചു പരാജയം അറിഞ്ഞ തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ ഇടം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം തന്നെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ചെങ്കോലിനെ ഉദ്ധരിച്ച് നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന്റെ പൊതു നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇത് ദേശീയ സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചത് ചില്ലറയല്ല. തരൂര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ബിജെപിയിലേക്ക് ചുവട് മാറ്റാനുള്ള നീക്കത്തിന്റെ തുടക്കമാണോ എന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
എന്നാല്‍ പാരമ്പര്യചിഹ്നങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത പറയുന്നതിനപ്പുറം ബിജെപി പിന്തുണയായി നിലപാടിനെ കാണേണ്ടെന്നാണ് തരൂർ ക്യാമ്പ് വിശദീകരണം. പാരമ്പര്യ ചിഹ്നങ്ങളെ ബഹുമാനിക്കണം എന്ന് മാത്രമാണ് തരൂര്‍ ഉദ്ദേശിച്ചതെന്നും അതിനെ ബിജെപിയെ പിന്തുണയ്ക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടതില്ലെന്നും തരൂരിന്റെ ക്യാമ്പ് പറയുന്നു. തരൂരിന്റെ പ്രസ്താവന ചെറിയ അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും തിരുവനന്തപുരത്ത് ബിജെപിയെ മറികടക്കാന്‍ തരൂരിനെ വേണമെന്ന ആഗ്രഹം സംസ്ഥാന കോണ്‍ഗ്രസിന് മുഴുവനും ഉണ്ട്.
ചെങ്കോൽ അധികാരത്തിന്റെയും മേൽക്കോയ്മയുടെയും പരമ്പരാഗത ചിഹ്നമാണെന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചത്. ലോക്‌സഭയിൽ ഇത് വെക്കുന്നതിലൂടെ പരമാധികാരം അവിടെയാണ് കുടികൊള്ളുന്നതെന്നും ഏതെങ്കിലും രാജാവിന്റെ അടുത്തല്ലെന്നും ഇന്ത്യ ഉറപ്പിക്കുകയാണെന്നും ട്വീറ്റിലുണ്ട്. വർത്തമാനകാലമൂല്യങ്ങൾ സ്ഥിരീകരിക്കാൻ ഭൂതകാലത്തിൽനിന്ന് ഈ ചിഹ്നം നമുക്ക് സ്വീകരിക്കാം. ചെങ്കോൽ വിവാദത്തിൽ ഇരുപക്ഷത്തിനും നല്ല വാദങ്ങളുണ്ട്.
പവിത്രമായ പരമാധികാരവും ധാർമികഭരണവും ഉൾക്കൊണ്ടുള്ള പാരമ്പര്യത്തുടർച്ചയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന് സർക്കാർ ശരിയായി വാദിക്കുന്നു. പരമാധികാരം ജനങ്ങളിലാണ് നിലകൊള്ളുന്നതെന്നും അതേതെങ്കിലും രാജാധികാരി കൈമാറ്റം ചെയ്തതല്ലെന്നും പ്രതിപക്ഷവും ശരിയായി വാദിക്കുന്നു. അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി മൗണ്ട് ബാറ്റൺ നെഹ്രുവിന് ചെങ്കോൽ കൈമാറിയെന്ന തെളിവില്ലാത്ത ഭാഗം ഒഴിവാക്കിയാൽ രണ്ടുവാദങ്ങളും പൊരുത്തപ്പെടുമെന്ന് തരൂർ പറഞ്ഞു.
സംസ്ഥാന നേതാക്കൾ കടുത്ത വിമർശനം പരസ്യമാക്കിക്കഴിഞ്ഞു. മണ്ഡലം യോഗങ്ങളിൽ പങ്കെടുത്ത് പോയതിനപ്പുറം തലസ്ഥാനത്ത് എംപി സജീവമാകുന്നില്ലെന്ന പരാതി ജില്ലയിലെ പാർട്ടിക്കാർ ശക്തമാക്കുന്നു. കോൺഗ്രസ് പ്രവർത്തകസമിതി രൂപീകരണം കാത്ത് തുടർ രാഷ്ട്രീയ നീക്കങ്ങൾക്കായി ശശി തരൂർ.
വീണ്ടും മത്സരിക്കുമെന്ന സൂചന ഇടക്ക് നൽകിയെങ്കിലും സിഡബ്ള്യൂസി തീരുമാനത്തിനനുസരിച്ചാകും അന്തിമനിലപാട്. അപ്പോഴും ബിജെപിയുടെ പ്രതീക്ഷാ പട്ടികയിൽ ഒന്നാമതുള്ള മണ്ഡലത്തിൽ ജയിക്കാൻ തരൂർ വേണമെന്ന നിലപാടിൽ തന്നെയാണ് ജില്ലയിലെയും സംസ്ഥാനത്തെയും കോൺഗ്രസ് നേതാക്കൾ.
നേരത്തേ ലീഡേഴ്‌സ് മീറ്റില്‍ എംപിമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലൂം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. അവര്‍ തരൂരിനെ തഴഞ്ഞാല്‍ മറ്റേതെങ്കിലും പാര്‍ട്ടി തരൂരിനെ ഏറ്റെടുക്കാന്‍ സജ്ജമായി നിലക്കുകയുമാണ്.
കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി തരൂര്‍ പാര്‍ട്ടി വിട്ടാല്‍ കൊത്തിക്കൊണ്ടു പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് ബിജെപി. മറ്റൊരു സാധ്യത ഇടതുസ്വതന്ത്രനാകുക എന്നതാണ്. തഴഞ്ഞാൽ മത്സരിക്കാതിരിക്കാനും സാധ്യതയേറെ. കോൺഗ്രസ്സുമായി ഉടക്കി തരൂർ പുതിയ രാഷ്ട്രീയ നീക്കത്തിന് തയ്യാറാകുമോ. അതോ ബിജെപി റാഞ്ചുമോ, ഇടത് പിന്തുണയോടെ സ്വതന്ത്രനാകുമോ അങ്ങിനെ ചർച്ചകൾ പലതാണ്. നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസ് തിരുവനന്തപുരത്തേക്ക് മറ്റാരെയെങ്കിലും പരിഗണിക്കാന്‍ ഇടയില്ല.
https://www.facebook.com/Malayalivartha





















