പണിയെടുക്കാതെ കേരളം കേന്ദ്രത്തെ പഴിക്കുന്നു... ഐസക്കും ബാലഗോപാലും ഭൂലോക തോല്‍വി.... സി.എ.ജി പറഞ്ഞ കണക്കിങ്ങിനെ

ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ നഷ്ടപരിഹാരമായി കേന്ദ്രവിഹിതം കിട്ടിക്കൊണ്ടിരുന്നതിനാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി നികുതി പിരിവ് കൃത്യമായി നടത്താത്ത സംസ്ഥാന സര്‍ക്കാരിപ്പോള്‍ കേന്ദ്രത്തെ പഴിക്കുകയാണ്. കേന്ദ്രം കേരളത്തിന്റെ കഴുത്തിന് പിടിച്ച് ഞെരുക്കുന്നു എന്ന് വിലപിക്കുന്നു. കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലില്‍ നാല് കൊല്ലം സംസ്ഥാനത്തിന് 67,319 കോടിയുടെ വരുമാന നഷ്ടം ഉണ്ടായെന്നാണ് ധനമന്ത്രി ബാലഗോപാലിന്റെ കണ്ടെത്തല്‍.
വായ്പയെടുക്കാനുള്ള അവകാശത്തില്‍ 45, 864 കോടി രൂപ നിഷേധിച്ചെന്നും ആരോപിക്കുന്നു. കഴിഞ്ഞ കൊല്ലം ജി.എസ്.ടി വരുമാനത്തില്‍ 9000 കോടി കുറഞ്ഞു. ഇക്കൊല്ലം നഷ്ടപരിഹാരമേയില്ല, എന്നിങ്ങിനെ പോകുന്നു സംസ്ഥാനത്തത്തിന്റെ കുറ്റപ്പെടുത്തലുകള്‍. എന്നാല്‍ ഈ കുറ്റപ്പെടുത്തലുകള്‍ നടത്തുന്നവര്‍ സ്വന്തം പണി മര്യാദയ്ക്ക് ചെയ്‌തോ എന്ന് അറിയാനുള്ള അവകാശം ജനത്തിനുണ്ട്.
റവന്യൂ വകുപ്പ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ റവന്യൂ വകുപ്പിന് നികുതി കുടിശ്ശിക റിപ്പോര്‍ട്ട് ചെയ്യാത്തതിരിക്കുകയും അത് പിരിച്ചെടുക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്തു. ഇത് കാരണം നികുതിയേതര വരുമാനം ബജറ്റ് മതിപ്പിനേക്കാള്‍ 49.16 ശതമാനം കുറവാണെന്ന് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.
കുടിശ്ശിക പിരിക്കാതെ 21,797.86 കോടി രൂപ കേരളത്തിന് നഷ്ടമുണ്ടായി. അതായത് ആകെ വരുമാനത്തിന്റെ 23.33 ശതമാനമാണ് പിരിച്ചെടുക്കാനുള്ളത്. ഇതില്‍ സര്‍ക്കാര്‍- തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കാനുള്ള നികുതി 6,422.19 കോടിയാണ്. അത് ചെയ്യാതെയാണ് കേന്ദ്രത്തിന്റെ നെഞ്ചത്ത് കയറുന്നത്.
എക്‌സൈസ് ഉള്‍പ്പെടെ 12 വകുപ്പുകളില്‍ നിന്ന് 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെ റവന്യൂവകുപ്പ് 7,100.32 കോടി രൂപയാണ് നികുതി കുടിശ്ശിക വരുത്തിയത്. എക്‌സൈസ് വകുപ്പ് ഏറ്റവും കൂടുതല്‍ നികുതി വരുമാനം ഉണ്ടാക്കുന്നത് കൊണ്ടായിരിക്കും 1952 മുതല്‍ വകുപ്പ് അടയ്ക്കാനുള്ള നികുതി കുടിശ്ശിക ഇതുവരെ പിരിച്ചെടുത്തിട്ടില്ല.
ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ കാണിക്കുന്ന ഉത്സാഹം പോലും നികുതി കുടിശ്ശിക അടയ്ക്കാത്തവരെ പിടിക്കാന്‍ കാണിക്കാത്തതാണ് ഓരോ വര്‍ഷവും കുടിശ്ശിക പെരുകാന്‍ കാരണം. ഇത് കൃത്യമായി ചെയ്യാതെ അധികവിഭക സമാഹരണത്തിനായി കടമെടുക്കുകയാണ് പരിപാടി. വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാത്തതിലൂടെ ഭരിക്കുന്ന കക്ഷികള്‍ക്ക് മറ്റ് ലാഭം ഉണ്ടാകുന്നു എന്നത് പകല്‍പോലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ക്രമരഹിതമായി നികുതി കുറയ്ക്കുക, നികുതി ചുമത്താതിരിക്കുക, ക്രമരഹിതമായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നല്‍കിയത്, നികുതി നിര്‍ണയത്തില്‍ നിന്ന് വിറ്റുവരവ് വിട്ടുപോയത്, ക്രമരഹിതമായി ഇളവുകള്‍ നല്‍കുക എന്നീ വിഴ്ചകളിലൂടെ 2019 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷം 471.33 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമുണ്ടായതെന്ന് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. 672 കേസുകളില്‍ 483.23 കോടിയുടെ ക്രമക്കേടുകളാണ് സി.എ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ അശ്രദ്ധകൊണ്ടും തെറ്റായി നികുതി കണക്കാക്കുന്നത് വഴിയും കോടിക്കണക്കിന് രൂപയുടെ നികുതി വരുമാനമാണ് സര്‍ക്കാരിന് നഷ്ടം വരുന്നത്. ഇക്കാര്യങ്ങള്‍ വിവിധ വിഭാഗങ്ങളിലായി സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇവ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും യാതൊരുനടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എന്നിട്ട് ധനമന്ത്രി പറയുകയാണ് കേന്ദ്രനികുതി വിഹിതം വെട്ടിക്കുറച്ചത് കാരണം സംസ്ഥാനത്തിന് ഭീമമായ നഷ്ടമാണ് സംഭവിക്കുന്നതെന്ന്. അതായത് സ്വന്തം പണിയെടുക്കാതെ മറ്റുള്ളവരെ കുറ്റംപറയുന്ന മലയാളിയുടെ സ്ഥിരം ഏര്‍പ്പാട്.
2020-21ല്‍ സംസ്ഥാന സര്‍ക്കാരിന്റെ 38 ശതമാനം വരുമാനം നികുതിയില്‍ നിന്നാണ് ലഭിക്കുന്നത്. 33 ശതമാനം കടമെടുക്കുകയാണ്. ട്രഷറി നിക്ഷേപവും മറ്റും വഴി പബ്ലിക് അക്കൗണ്ടിലൂടെ 9% വരുമാനം ലഭിച്ചു. ഭൂമി രജിസ്‌ട്രേഷന്‍, ലോട്ടറി തുടങ്ങിയ നികുതി ഇതര വരുമാനങ്ങളിലൂടെയാണ് ബാക്കി തുക ലഭിച്ചത്. വരുമാനത്തിന്റെ 23 ശതമാനം പദ്ധതികള്‍ക്കും മറ്റും 22 ശതമാനം ശമ്പളം കൊടുക്കാനും ചെലവഴിച്ചു.
18% തുക വായ്പയടച്ചു. പെന്‍ഷന്‍, പലിശ തുടങ്ങിയ ഇനങ്ങളിലാണ് മറ്റ് ചെലവുകള്‍. അതായത് വരുമാനത്തിന്റെ രണ്ടാമത്തെ സ്രോതസ് കടമെടുപ്പാണ്. ഇത് പറയാന്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് നാണമില്ല. വായ്പ എടുത്ത പണം മറ്റ് സ്വകാര്യബാങ്കുകളില്‍ നിക്ഷേപിച്ച് പലിശ കീശയിലാക്കുന്നെന്ന ആരോപണവും മുമ്പ് ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ നിരന്തരം വീഴ്ചകള്‍ വരുത്തുകയും സി.എ.ജി അത് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സ്വന്തം ജോലി മര്യാദയ്ക്ക് ചെയ്യാതെ ഞങ്ങളുടെ കടമെടുപ്പ് പരിധി കുറച്ചെന്ന് പറഞ്ഞ് കരഞ്ഞ് നടക്കുന്നത് മടിയന്‍മാരുടെ പരിപാടിയാണ്. ഉദ്യോഗസ്ഥരെ കൊണ്ട് പണിയെടുപ്പിക്കണം, നികുതി കുടിശ്ശിക പിരിച്ചെടുക്കണം. എല്ലാത്തരത്തിലുമുള്ള നികുതി ചോര്‍ച്ച ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അതൊക്കെ ചെയ്ത ശേഷം കേന്ദ്രത്തിന് നേരെ വാളെടുത്താല്‍ ജനം കൂടെ നില്‍ക്കും.
https://www.facebook.com/Malayalivartha





















