കടമെടുത്ത് മുടിഞ്ഞു... കേന്ദ്രം പണി തന്നതല്ല! കേരളം ഇരന്ന് വാങ്ങി...

ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ കാണിക്കുന്ന ഉത്സാഹം പോലും നികുതി കുടിശ്ശിക അടയ്ക്കാത്തവരെ പിടിക്കാന്‍ കാണിക്കാത്തതാണ് ഓരോ വര്‍ഷവും കുടിശ്ശിക പെരുകാന്‍ കാരണം. ഇത് കൃത്യമായി ചെയ്യാതെ അധികവിഭക സമാഹരണത്തിനായി കടമെടുക്കുകയാണ് പരിപാടി. വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാത്തതിലൂടെ ഭരിക്കുന്ന കക്ഷികള്‍ക്ക് മറ്റ് ലാഭം ഉണ്ടാകുന്നു എന്നത് പകല്‍പോലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
ക്രമരഹിതമായി നികുതി കുറയ്ക്കുക, നികുതി ചുമത്താതിരിക്കുക, ക്രമരഹിതമായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നല്‍കിയത്, നികുതി നിര്‍ണയത്തില്‍ നിന്ന് വിറ്റുവരവ് വിട്ടുപോയത്, ക്രമരഹിതമായി ഇളവുകള്‍ നല്‍കുക എന്നീ വിഴ്ചകളിലൂടെ 2019 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷം 471.33 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമുണ്ടായതെന്ന് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. 672 കേസുകളില്‍ 483.23 കോടിയുടെ ക്രമക്കേടുകളാണ് സി.എ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എന്നിട്ട് ധനമന്ത്രി പറയുകയാണ് കേന്ദ്രനികുതി വിഹിതം വെട്ടിക്കുറച്ചത് കാരണം സംസ്ഥാനത്തിന് ഭീമമായ നഷ്ടമാണ് സംഭവിക്കുന്നതെന്ന്. അതായത് സ്വന്തം പണിയെടുക്കാതെ മറ്റുള്ളവരെ കുറ്റംപറയുന്ന മലയാളിയുടെ സ്ഥിരം ഏര്‍പ്പാട്.
2020-21ല്‍ സംസ്ഥാന സര്‍ക്കാരിന്റെ 38 ശതമാനം വരുമാനം നികുതിയില്‍ നിന്നാണ് ലഭിക്കുന്നത്. 33 ശതമാനം കടമെടുക്കുകയാണ്. ട്രഷറി നിക്ഷേപവും മറ്റും വഴി പബ്ലിക് അക്കൗണ്ടിലൂടെ 9% വരുമാനം ലഭിച്ചു. ഭൂമി രജിസ്‌ട്രേഷന്‍, ലോട്ടറി തുടങ്ങിയ നികുതി ഇതര വരുമാനങ്ങളിലൂടെയാണ് ബാക്കി തുക ലഭിച്ചത്. വരുമാനത്തിന്റെ 23 ശതമാനം പദ്ധതികള്‍ക്കും മറ്റും 22 ശതമാനം ശമ്പളം കൊടുക്കാനും ചെലവഴിച്ചു.
സ്വന്തം ജോലി മര്യാദയ്ക്ക് ചെയ്യാതെ ഞങ്ങളുടെ കടമെടുപ്പ് പരിധി കുറച്ചെന്ന് പറഞ്ഞ് കരഞ്ഞ് നടക്കുന്നത് മടിയന്‍മാരുടെ പരിപാടിയാണ്. ഉദ്യോഗസ്ഥരെ കൊണ്ട് പണിയെടുപ്പിക്കണം, നികുതി കുടിശ്ശിക പിരിച്ചെടുക്കണം. എല്ലാത്തരത്തിലുമുള്ള നികുതി ചോര്‍ച്ച ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അതൊക്കെ ചെയ്ത ശേഷം കേന്ദ്രത്തിന് നേരെ വാളെടുത്താല്‍ ജനം കൂടെ നില്‍ക്കും.
https://www.facebook.com/Malayalivartha





















