ജസ്റ്റിസ് എസ്‌വി ഭട്ടി കേരളാ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകുന്ന ചടങ്ങുകൾ ഇന്ന് രാജ്ഭവനിൽ നടക്കും; ഗവർണർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും

ജസ്റ്റിസ് എസ്‌വി ഭട്ടി കേരളാ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകുന്ന ചടങ്ങുകൾ ഇന്ന് രാജ്ഭവനിൽ നടക്കും. നിലവിൽ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കുന്ന അദ്ദേഹം ചീഫ് ജസ്റ്റിസായാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. നേരത്തെ സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് അദേഹത്തെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തിരുന്നു.
എന്നാൽ അന്ന് അദ്ദേഹത്തിന് കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായാണ് കേന്ദ്രസർക്കാർ നിയമനം കൊടുത്തത് . പിന്നാലെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ സ്ഥാനചലനമടക്കം വലിയ മാറ്റങ്ങൾ ദില്ലിയിൽ സഭവിച്ചു. സുപ്രീം കോടതിയുമായി നിരന്തരം പരോക്ഷ വാക്പോര് നടന്നതിന് പിന്നാലെ കിരൺ റിജിജുവിനെ മാറ്റി . ഇതിന് പിന്നാലെയാണ് സുപ്രീം കോടതി കൊളീജിയം മുൻപ് ശുപാർശ ചെയ്ത പ്രകാരം ജസ്റ്റിസ് എസ്‌വി ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ഭട്ടിയെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ഏപ്രിൽ 19ന് ശുപാർശ ചെയ്തിരുന്നു. എസ്വി ഭട്ടി 2019 മാർച്ച് 19 മുതൽ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വരികയാണ്.
2013ലാണ് ഭട്ടിയെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിക്കുന്നത്. രണ്ട് ഹൈക്കോടതികളിലെ മുതിർന്ന ജഡ്ജി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നീതി നടപ്പാക്കുന്നതിന് ഉപകരിക്കുമെന്ന് സുപ്രീംകോടതി കൊളീജിയം വ്യക്തമാക്കിയിരുന്നു.
എസ് വി ഭട്ടി ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയാണ്. ബെംഗളൂരുവിലെ ജഗദ്‌ഗുരു രേണുകാചാര്യ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. 1987 ലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തത്. പ്രാക്ടീസിനിടെ, വിവിധ ബോർഡുകളുടെയടക്കം സ്റ്റാൻഡിങ് കൗൺസിൽ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2013 ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2019 മുതൽ കേരള ഹൈക്കോടതിയിൽ സ്ഥിര ജഡ്ജിയായി. കേരള ഹൈക്കോടതിയുടെ ലീഗൽ സർവീസസ് കമ്മറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചുവരികയായിരുന്നു. 60 വയസുണ്ട്.
https://www.facebook.com/Malayalivartha




















