തോല്‍വികളേറ്റുവാങ്ങാന്‍ കോടതിയിലേക്ക്..!24,500 കോടി അധികബാധ്യത വരുത്തി രണ്ടാമൂഴത്തില്‍ മൂക്കറ്റം കടം..!കെ.വി തോമസും എ. സമ്പത്തും ചിന്താ ജെറോമും അടക്കമുള്ളവരുടെ രാഷ്ട്രീയ നിയമനം, ഭരണപരിഷ്‌ക്കാര കമ്മിഷന്‍, വിവിധ ജുഡീഷ്യല്‍ കമ്മിഷന്‍, ആഡംബര വാഹനങ്ങള്‍ വാങ്ങുക, മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുക, പൊതുലക്ഷ്യം മുന്‍നിര്‍ത്തിയല്ലാതെയുള്ള വിദേശയാത്ര അങ്ങനെ അങ്ങനെ...

രണ്ടാമൂഴത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടപ്പാക്കിയും നിരവധി കമ്മിഷനുകളെ നിയമിച്ചും കോടിക്കണക്കിന് രൂപയുടെ അധികബാധ്യതയാണ് പിണറായി ഗവണ്‍മെന്റ് വരുത്തിവെച്ചത്. ഇതൊന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാവുന്നതല്ല. ശമ്പളപരിഷ്‌ക്കരണത്തിലൂടെ മാത്രം 24,500 കോടിയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും വലിയ വോട്ട് ബാങ്കാണ്. അത് ലക്ഷ്യമിട്ടാണ് 2019 ജൂലായ് ഒന്നു മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ശമ്പളപരിഷ്‌ക്കരണ റിപ്പോര്‍ട്ട് നടപ്പാക്കിയത്.
ഏറ്റവും കുറഞ്ഞ ശമ്പളം 16,500 രൂപയും ഉയര്‍ന്ന ശമ്പളം 1,22,000 രൂപയുമായിരുന്നത് 23,000 ഉം 1,66,800ഉം ആക്കി. കോവിഡ് മഹാമാരിയില്‍ ജോലിയും കൂലിയും നഷ്ടപ്പെട്ട്, ദൈനംദിന ചെലവുകള്‍ക്ക് പോലും മനുഷ്യന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഇത് നടപ്പാക്കിയത്. ഇതാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ സാമ്പത്തികശാസ്ത്രം. പക്ഷെ, അതുകൊണ്ട് എല്‍.ഡി.എഫിനും പിണറായി വിജയനും രാഷ്ട്രീയ ലാഭമുണ്ടായി. അതിന്റെ ബാധ്യത ജനങ്ങളുടെ മുതുകത്താണ് ഇറക്കിവെച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ ബജറ്റില്‍ 28,000 കോടി കടമെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. അതില്‍ നിന്ന് 8000 കോടിയുടെ വായ്പയ്ക്കുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. കേന്ദ്ര ധനകാര്യകമ്മിഷന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണിത്. എല്ലാ സംസ്ഥാനങ്ങളുടെയും കടമെടുപ്പ് വ്യവസഥയ്ക്ക് ഒരേ മാനദണ്ഡമാണുള്ളത്. അല്ലാതെ കേരളത്തിന് മാത്രം പ്രത്യേക നിയമമില്ല.
കെ.വി തോമസും എ. സമ്പത്തും ചിന്താ ജെറോമും അടക്കമുള്ളവരുടെ രാഷ്ട്രീയ നിയമനം, ഭരണപരിഷ്‌ക്കാര കമ്മിഷന്‍, വിവിധ ജുഡീഷ്യല്‍ കമ്മിഷന്‍, ആഡംബര വാഹനങ്ങള്‍ വാങ്ങുക, മന്ത്രി മന്ദിരങ്ങള്‍ മോഡി പിടിപ്പിക്കുക, പൊതുലക്ഷ്യം മുന്‍നിര്‍ത്തിയല്ലാതെയുള്ള വിദേശയാത്ര എന്നിങ്ങിനെയുള്ള ധൂര്‍ത്തുകളിലൂടെ കോടിക്കണക്കിന് രൂപയാണ് ഖജനാവിന് നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശക്തമായ ധനകാര്യമാനേജ്‌മെന്റ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങിനെ സംബവിക്കുന്നത്. താനൂര്‍ ബോട്ട് അപകടമുള്‍പ്പെടെ എട്ട് ജുഡീഷ്യല്‍ കമ്മിഷനുകളെയാണ് പിണറായി സര്‍ക്കാര്‍ നിയമിച്ചത്. ഇതില്‍ ഏഴ് കമ്മിഷനുകളുടെ പ്രവര്‍ത്തനത്തിന് ഖജനാവില്‍നിന്ന് 6,01,11,166 കോടി രൂപ ചെലവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കൊല്ലം ആദ്യം നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് കമ്മിഷനുകള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല. മുന്‍ ഡിജിപി ബെഹ്‌റ ചട്ടങ്ങള്‍ ലംഘിച്ച് കോടികളുടെ പര്‍ച്ചേസ് നടത്തിയത് സിഎജി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പൊലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ക്കും കരാറുകള്‍ക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ 2020 മാര്‍ച്ച് ഏഴിന് മുന്‍ ഹൈക്കോടതി ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കിലും ഖജനാവില്‍ നിന്ന് 12,36,074 രൂപ രാമചന്ദ്രന്‍ കമ്മിഷന്‍ ചെലവഴിച്ചു. സ്വര്‍ണ കള്ളകടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം നിയമ വിരുദ്ധമാണോ എന്ന് പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി വി.കെ.മോഹനനെ 2021 മേയ് 7ന് അന്വേഷണ കമ്മിഷനാക്കി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് മാത്രമല്ല 83,76,489 രൂപ ചെലവിടുകയും ചെയ്തു. 1. ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ കമ്മിഷന്‍ - 1,07,82,661 രൂപയും ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിഷന്‍ - 2,77,44,814 രൂപയും ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷന്‍ - 25,85,232 രൂപയും ജസ്റ്റിസ് കെ.നാരായണ കുറുപ്പ് കമ്മിഷന്‍ - 92,84,305 രൂപയും ജസ്റ്റിസ് പി.കെ.ഹനീഫ കമ്മിഷന്‍ - 1,01,791 രൂപയും ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ - 12,36,074 രൂപയും ജസ്റ്റിസ് വി.കെ.മോഹനന്‍ കമ്മിഷന്‍ - 83,76,489 രൂപയും ചെലവഴിച്ചു. താനൂര്‍ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്നതേയുള്ളൂ.
കോവിഡിനെ തുടര്‍ന്ന് 2020ല്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരു കൊല്ലത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുക, ഫര്‍ണിച്ചറും വാഹനങ്ങളും വാങ്ങുക എന്നിവയ്ക്ക് അന്ന് വിലക്കേര്‍പ്പെടുത്തി. ചെലവു ചുരുക്കുന്നതിനായി നിയോഗിച്ച 3 സമിതികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഔദ്യോഗിക ചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശില്‍പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓണ്‍ലൈനായി നടത്തണം.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുള്‍പ്പെടെ പല പദ്ധതികളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും ജീവനക്കാര്‍ തുടരുന്നുണ്ട്. ഇതിന്റെ കണക്കെടുത്ത് അധിക ജീവനക്കാരെ മാറ്റി നിയമിക്കും. ഇ-ഓഫിസ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന വിഭാഗങ്ങളില്‍ നിന്നു ടൈപ്പിസ്റ്റുമാരെ മാറ്റി നിയമിക്കും. ക്ഷേമനിധികള്‍, കമ്മിഷനുകള്‍, അതോറിറ്റികള്‍, സൊസൈറ്റികള്‍ തുടങ്ങി ഒരേ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഒറ്റ ഭരണ സംവിധാനമാക്കും എന്നും പ്രഖ്യാപിച്ചു. പക്ഷെ, കാര്യമായി ഒന്നും നടന്നില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കന്നുകാലി തൊഴുത്ത് മുതല്‍ നീന്തല്‍ക്കുളം വരെ ലക്ഷങ്ങള്‍ മുടക്കി മോഡി പിടിപ്പിച്ചു. പ്രതിപക്ഷനേതാവ് വരെ പുതിയ ആഡംബര വാഹനം വാങ്ങി. ജീവനക്കാരെ പുനര്‍വിന്യസിച്ച് അധികബാധ്യത ഒഴിവാക്കുമെന്ന് പറഞ്ഞെങ്കിലും അവരുടെ സംഘടനാ ബലത്തിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മുട്ടിടിച്ചു.
ഔദ്യോഗിക യാത്രാച്ചെലവുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു പണം നല്‍കുന്നതിനും ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും സംഘവും ഏതാനും ദിവസം യു.കെയില്‍ പോയതിന് അരക്കോടിയോളമാണ് ചെലവായത്. ഓഫിസുകളിലും സ്ഥാപനങ്ങളിലും അനാവശ്യമായി സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ വരുന്ന 3 മാസത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ ലേലം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു. ഇപ്പോഴും ഭൂരിപക്ഷം ഓഫീസുകളിലും പഴയ ഫര്‍ണിച്ചറുകളും മറ്റും പിന്നാമ്പുറത്തും വരാന്തകളിലും കൂട്ടിയിട്ടിരിക്കുന്നത് കാണാം ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട സൗകര്യങ്ങളില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രയുണ്ടെന്നു കണ്ടെത്തി വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയെ അവിടേക്കു മാറ്റണമെന്ന് പറഞ്ഞു. അത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ചില തല്‍പരകക്ഷികള്‍ക്കും താല്‍പര്യമില്ല.
കാരണം അവര്‍ക്കൊക്കെ വേണ്ടപ്പെട്ടവരുടെ കെട്ടിടങ്ങളിലാണ് വാടകയ്ക്ക് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുക അടിയന്തരമായി പിരിച്ചെടുക്കാന്‍ മിഷന്‍ മോഡില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഭൂമിയുടെ കമ്പോള വില അനുസരിച്ചു പാട്ടത്തുക കണക്കാക്കും. പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കും. അങ്ങനെ വലിയ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് പൂര്‍ണതോതില്‍ നടപ്പാക്കാനായില്ല. കോവിഡ് ഏകദേശം കെട്ടടങ്ങിയതോടെ എല്ലാം പഴയപടിയായി. ഇതെല്ലാം നടപ്പാക്കുകയും ധനകാര്യമാനേജ്‌മെന്റ് കാര്യക്ഷമമാക്കുകയും ചെയ്തിരുന്നെങ്കില്‍ സംസ്ഥാനത്തിന് ഇന്ന് ഈ ഗതികേട് വരില്ലായിരുന്നു.
കേന്ദ്രം കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. വല്ല വക്കീലന്മാര്‍ക്കും ലക്ഷങ്ങള്‍ കൊടുക്കാമെന്നല്ലാതെ യാതോരു പ്രയോജനവും ഇല്ലെന്നാണ് സാമ്പത്തിക- നിയമവിദഗ്ധര്‍ പറയുന്നത്. എന്നിട്ടും സര്‍ക്കാര്‍ പിന്മാറില്ല, കാരണം അതാണ് പൊറാട്ട് നാടകം. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടണ്ടേ?
https://www.facebook.com/Malayalivartha




















