വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക അല്ലാതെ അയാളെ വഴിയിൽ ഇട്ട് തല്ലി എന്ന് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണത അല്ലെന്നും ഒമർ ലുലു ഫേസ്‌ബുക്കിൽ കുറിച്ചു

ഷാജൻ സ്കറിയയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ കേരളത്തിലെ സാംസ്കാരിക നായകരോ മാധ്യമപ്രവർത്തകരോ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. പകരം ഷാജന് നേരെയുണ്ടായ കൈയ്യേറ്റത്തിലും തെറിവിളിയിലും ആഘോഷിക്കുന്നവരെയാണ് സോഷ്യൽ മീഡിയയിൽ കാണാനാകുന്നത്. ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. ഒരാളെ മർദ്ദിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും, വാർത്ത വ്യാജമാണെങ്കിൽ കേസ് കൊടുക്കുക അല്ലാതെ അയാളെ വഴിയിൽ ഇട്ട് തല്ലി എന്ന് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണത അല്ലെന്നും ഒമർ ലുലു ഫേസ്‌ബുക്കിൽ കുറിച്ചു.
ഷാജന് പിന്തുണയുമായി നേരത്തെ നടൻ ജോയ് മാത്യു രംഗത്ത് വന്നിരുന്നു. ഷാജന് നേരെ നടന്ന അധിക്ഷേപത്തിൽ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരോ മറ്റു മാധ്യമങ്ങളോ പ്രതികരിക്കാത്തത് ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ ഒരു ഹീറോ ആയിപ്പോയാലോ എന്ന് ചിന്തിച്ചിട്ടാകാമെന്ന് അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജോയ് മാത്യു വ്യക്തമാക്കി. ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകന്റെ ആശയങ്ങളോട് പലപ്പോഴും എനിക്ക് വിയോജിപ്പുകൾ തോന്നിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ ജോയ് മാത്യു, അദ്ദേഹത്തിന്റെ വാർത്താ അവതരണത്തിലെ ആർജ്ജവം കാണാതിരുന്നുകൂടാ എന്നും ചൂണ്ടിക്കാട്ടി.
പ്രമുഖരുടെ മൂടുതാങ്ങികളായ വൻ മാധ്യമസ്ഥാപനങ്ങൾ പൂഴ്ത്തിവെച്ചതോ തമസ്കരിച്ചതോ ആയ പല സത്യങ്ങളും പുറത്തുകൊണ്ടുവരുന്നതിൽ ഷാജൻ കാണിക്കുന്ന ധീരത പറയാതെ വയ്യെന്നും, ഷാജൻ സ്‌കറിയയുടെ മറുനാടൻ വ്യത്യസ്തമാകുന്നത് അതിന്റെ വാർത്താവതരണത്തിലെ ആർജ്ജവവും നട്ടെല്ല് വളക്കാത്ത തന്റേടവും കാരണമാണെന്നും ജോയ് മാത്യു നിരീക്ഷിക്കുന്നു. ഷാജന് പിന്നാലെ രമ്യ ഹരിദാസും തന്റെ നിലപാട് ഒരു ഫോട്ടോയിലൂടെ വ്യക്തമാക്കി. ഷാജന് സ്കറിയയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രമ്യ ഹരിദാസ് ഷാജന് പിന്തുണ അറിയിച്ചത്.
https://www.facebook.com/Malayalivartha




















