കള്ളക്കടത്തിന്റെ ഭൂരിഭാഗവും കേരളത്തിലേക്കാണ് എത്തുന്നത്...! സ്വര്‍ണ്ണക്കടത്തിൽ ബ്രിട്ടാസിന്റെ വാദം പൊളിച്ചടുക്കി സി.പി.എം മുഖപത്രം ദേശാഭിമാനി

സംസ്ഥാനത്ത് വലിയതോതിൽ സ്വർണക്കടത്ത് നടക്കുന്നില്ലെന്നും പാവങ്ങൾ ശരീരത്തിലൊളിപ്പിച്ച് സ്വർണം കൊണ്ടുവരുന്നതിനെ മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്നുമുള്ള രാജ്യസഭാ എം.പി ജോൺബ്രിട്ടാസിന്റെ വാദം തെറ്റാണെന്ന് സി.പി.എം മുഖപത്രം ദേശാഭിമാനി. ഉത്തരേന്ത്യയിലാണ് ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നതെന്നും രണ്ടാഴ്ച മുമ്പ് ബ്രിട്ടാസ് ഒരഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതെല്ലാം അവസ്തവമാണെന്നാണ് ദേശാഭിമാനി വാർത്ത പറയുന്നത്.
2022ൽ ഇന്ത്യ 611 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തതെന്നും കള്ളക്കടത്ത് സ്വർണം കൂടി ചേരുമ്പോൾ ഇന്ത്യൻ വിപണിയുടെ വാർഷിക കണക്ക് ആയിരം ടൺ കവിയും. കള്ളക്കടത്തിന്റെ ഭൂരിഭാഗവും കേരളത്തിലേക്കാണ് എത്തുന്നതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷന്റെ ഉപഭോക്തൃസർവ്വേ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കെന്ന് കൂടി പാർട്ടി മുഖപത്രം വ്യക്തമാക്കിയതോടെ ബ്രിട്ടാസിന്റെ തള്ള് പൊളിഞ്ഞു.
വിവാദമായ സ്വർണക്കടത്ത് കേസ് അടക്കം ഈ സർക്കാരിന്റെ കാലത്ത് നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കള്ളക്കടത്ത് കാർക്ക് കൂട്ട് നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ കഴിഞ്ഞമാസം പിരിച്ചുവിട്ടു. കരിപ്പൂർ വിമാനത്താവളത്തിലെ സൂപ്രണ്ടുമാരായിരുന്ന എസ്.ആശ, ഗണപതി പോറ്റി എന്നിവരെയാണ് സർവ്വീസിൽ നിന്ന് പുറത്താക്കിയത്. മൊത്തം 11 ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു നടപടി.
അഞ്ച് ഇൻസ്‌പെക്ടർമാരെയും രണ്ട് ഹെഡ് ഹവീൽദാർമാരെയും കസ്റ്റംസ് സർവ്വീസിൽ നിന്ന് നീക്കാനും മറ്റൊരു സൂപ്രണ്ടിന്റെ രണ്ട് ഇൻക്രിമെന്റ് തടയാനും ഉത്തരവായി. കേസ് തീരുംമുമ്പ് വിരമിച്ച ഒരു സൂപ്രണ്ടിന്റെ റിട്ടയർമെന്റ് ആനുകൂല്യവും റദ്ദാക്കും. ഇതിൽ നിന്ന് തന്നെ സംസ്ഥാനത്തെ സ്വർണക്കടത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകും. കരിപ്പൂർ വിമാനത്താവളമാണ് സംസ്ഥാനത്തെ സ്വർണക്കടത്തിന്റെ പ്രധാന കേന്ദ്രം.
കേരളത്തിൽ സ്വർണക്കടത്ത് വർദ്ധിച്ചെന്ന കേന്ദ്രധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് ഇക്കൊല്ലം മാർച്ചിലാണ് പുറത്തുവന്നത്. കഴിഞ്ഞ കൊല്ലത്തേക്കാൾ 47 ശതമാനം വർദ്ധനയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്ത് സ്വർണം പിടികൂടുന്നതും കേരളത്തിലാണ്. കഴിഞ്ഞ വർഷം 755.81 കിലോഗ്രാം കള്ളക്കടത്ത് സ്വർണമാണ് സംസ്ഥാനത്ത് പിടികൂടിയത്. തൊട്ട് മുൻപത്തെ കൊല്ലമിത് 586.95 കിലോഗ്രാമായിരുന്നു. 2021ൽ രാജ്യത്തു 2,154.58 കിലോഗ്രാം സ്വർണമാണു പിടിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 2,383.38 കിലോഗ്രാമായി.
2023 ജനുവരിയിലും ഫെബ്രുവരിയിലും 916.37 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കേരളത്തിൽ കഴിഞ്ഞ വർഷം 1,035 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന് കൊല്ലത്തിനിടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 3 സ്വർണക്കടത്തുകേസുകളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് സ്വർണക്കടത്ത് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നു. 2021ൽ 2,445 കേസുകളാണു റജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞവർഷം ഇത് 3,982 ആയി.
സ്വർണത്തിന്റെ മറവിൽ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകളും അഞ്ച് കൊല്ലം വരെ എല്ലാ സ്വർണവ്യാപാരികളും സൂക്ഷിച്ചുവയ്ക്കണമെന്ന് കേന്ദ്ര തീരുമാനിച്ചിരിക്കുകയാണ്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം തീവ്രവാദ പ്രവർത്തനങ്ങൾക്കും ജ്വല്ലറികൾക്കും വടക്കൻ ജില്ലകളിലെ ചില രാഷ്ട്രീയ നേതാക്കൾക്കുമാണെന്നത് പരസ്യമായ രഹസ്യമാണ്.
ആരുടെയെങ്കിലും ഇടപാടിൽ സംശയം തോന്നിയാൽ ഏഴ് ദിവസത്തിനകം ഫിനാൻസിയൽ ഇന്റലിജൻസ് യൂണിറ്റിനെ സ്വർണവ്യാപാരികൾ അറിയിക്കണമെന്നാണ് പുതിയ കേന്ദ്രനിയമം. സംസ്ഥാനത്ത് വിറ്റഴിക്കുന്ന സ്വർണത്തിന്റെ കണക്കും നികുതിവകുപ്പിന്റെ കണക്കും ഒരിക്കലും ഒത്തുപോകില്ല. ജി.എസ്.ടി വകുപ്പിന്റെ കണക്കനുസരിച്ച് 2021-22ൽ സംസ്ഥാനത്ത് നികുതി അടച്ച സ്വർണത്തിന്റെ വിറ്റുവരവ് 37,394 കോടിയാണ്. 2020-21ൽ ഇത് 32,443 കോടിയായിരുന്നു.
സംസ്ഥാനത്ത് ഒരു വർഷം രണ്ട് ലക്ഷം കോടി രൂപയുടെ സ്വർണവ്യാപാരം നടക്കുന്നുണ്ടെന്നാണ് കേരളാ ജ്വല്ലേഴ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി അവകാശപ്പെടുന്നതെന്നും ദേശാഭിമാനി പറയുന്നു. അങ്ങനെയെങ്കിൽ കോടിക്കണക്കിന് രൂപയുടെ നികുതിയാണ് സർക്കാരിന് നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 37,394 കോടി രൂപയുടെ നികുതി മാത്രമാണ് ലഭിച്ചത്. കടത്തിക്കൊണ്ടുവരുന്ന സ്വർണം ആഭരണങ്ങളാക്കി ബില്ലില്ലാതെ ജ്വല്ലറികളിൽ വിറ്റഴിക്കുന്നുണ്ട്. അതിന് മാത്രം തടയിടാൻ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിച്ചാൽ പൊതുഖജനാവിലേക്ക് കോടിക്കണക്കിന് രൂപ എത്തും.
അനധികൃത വിൽപ്പന നടത്തുന്ന ജ്വല്ലറികൾക്കെതിരെ നടപടിയെടുക്കാനുള്ള ആർജ്ജവം മാറി മാറി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ കാണിക്കാറില്ല. എത്ര വില കൂടിയാലും സംസ്ഥാനത്തെ സ്വർണ വിപണിയെ ബാധിക്കാറില്ല. എന്നാൽ അതിനനുസരിച്ചുള്ള നികുതി സർക്കാരിന് ലഭിക്കുന്നില്ലെന്നാണ് ഭരിക്കുന്ന പാർട്ടിയുടെ പത്രം തന്നെ പറയുന്നത് പരസ്യമായി പരാജയം സമ്മതിക്കുന്നതിന് തുല്യമാണ്.
മികച്ച നികുതി വരുമാനം ലഭിക്കേണ്ട ഈ മേഖലയിലെ പരിശോധനയും മറ്റും ശക്തമാക്കേണ്ടതിന് പകരം കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചെന്ന് പറഞ്ഞ് വിലപിക്കുകയാണ് സംസ്ഥാന സർക്കാർ. അതേസമയം സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കേന്ദ്രം വലിയ തോതിൽ കൂട്ടിയതും ജി.എസ്.ടിയിൽ സ്വർണത്തിന് ഇവേ ബിൽ ഒഴിവാക്കിയതുമാണ് കള്ളക്കട്ടത്ത് കൂടാൻ കാരണമെന്നും ഇടത്പക്ഷം പലതവണ കുറ്റപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ എന്തൊക്കെ പരിശോധനയും സുരക്ഷയും ഒരുക്കിയാലും അതിനെയൊക്കെ മറികടക്കുന്നവരാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണല്ലോ നയതന്ത്ര ബാഗിൽ വരെ സ്വർണം കടത്തിയത്. അത്രയ്ക്ക് വലിയ ശൃംഘലയാണ് ഇതിന് പിന്നിലുള്ളത്. വലിയ വ്യവസായികളും വ്യാപാരികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയൊരു സംഘമാണ് കള്ളക്കടത്തിന് ചുക്കാൻ പിടിക്കുന്നത്. പൂഴിക്കടകൻ പുറത്തെടുത്താലും അവരെ പൂട്ടാൻ പാടാണ്.
https://www.facebook.com/Malayalivartha





















