ഐസക്കിനെയും സുധാകരനെയും കുറുപ്പിനെയും കാൺമാനില്ല...! മുന്‍നിര നേതാക്കളെയെല്ലാം വെട്ടിനിരത്തി വട്ടപ്പൂജ്യത്തിലാക്കി വീട്ടിലിരുത്തി പിണറായി, കെ.കെ ഷൈലജ ടീച്ചര്‍ക്ക് മാത്രം സീറ്റ് നല്‍കാന്‍ കാരണം പാര്‍ട്ടിയിലും പൊതുസമൂഹത്തിൽ നിന്നും ഉയരാവുന്ന വിമര്‍ശനം ഭയന്ന്

യൂസ് ആന്‍ഡ് ത്രോ. ഉപയോഗശേഷം വലിച്ചെറിയുക. ഇത് സിപിഎമ്മില്‍ പിണറായി കൊണ്ടുവന്ന നയമാണ്. കേരളം നിറഞ്ഞുനിന്ന തോമസ് ഐസക്ക്, ജി സുധാകരന്‍, പി ശ്രീരാമകൃഷ്ണന്‍, സുരേഷ് കുറുപ്പ്, പി ജയരാജന്‍ തുടങ്ങി വലിയൊരു നിര നേതാക്കള്‍ എവിടെയെന്ന് ആര്‍ക്കും ഇപ്പോള്‍ അറിയില്ല. പാര്‍ട്ടി ഫോറങ്ങളിലും പാര്‍ട്ടി സമ്മേളനങ്ങൡും പാര്‍ട്ടി ചര്‍ച്ചകളിലും ഇവര്‍ക്ക് തെല്ലും ഇടമില്ല. മുഖ്യധാരാമാധ്യമങ്ങളില്‍ ഇവരാരും സാഹിത്യവും വിജ്ഞാനവും എഴുതിക്കാണുമില്ല. എന്തിനേറെ പാര്‍ട്ടി ജിഹ്വയായ ദേശാഭിമാനിയിലും കൈരളി ടിവിയിലും പോലും ഇവരെയൊന്നും കാണാനില്ല.
സിപിഐയുടെ സര്‍വാധിപത്യം കേരളത്തില്‍ സഖാവ് കാനം രാജേന്ദ്രന്‍ ഏറ്റെടുത്തശേഷം ബിഎസ് ബിജിമോള്‍, ഇസ്മയേല്‍, ബിനോയ് വിശ്വം, സുനില്‍കുമാര്‍ തുടങ്ങി മുന്‍നിര നേതാക്കളെയെല്ലാം വെട്ടിനിരത്തി വട്ടപ്പൂജ്യത്തിലാക്കി വീട്ടിലിരുത്തിയ അതേ നയമാണ് പിണറായി വിജയനും മാതൃകയാക്കിയിരിക്കുന്നത്. മന്ത്രിയാകാന്‍ സാധ്യതയുള്ളവരെയും പ്രാഗത്ഭ്യം തെളിയിച്ചവരെയുമൊക്കെ പിണറായി വിജയന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെട്ടിനിരത്തി. പാര്‍ട്ടിയിലും പൊതുസമൂഹത്തിലും വിമര്‍ശനം ഭയര്‍ന്ന് കെകെ ഷൈലജ ടീച്ചര്‍ക്ക് മാത്രം സീറ്റ് നല്‍കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
മുക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് ജയിച്ചുവന്ന ഷൈലജയെ രണ്ടാം വട്ടം മന്ത്രിസ്ഥാനത്ത് അടുപ്പിക്കുക പോലും ചെയ്തില്ലെന്നു മാത്രമല്ല ടീച്ചറോട് ശത്രുതാ മനോഭാവത്തിലാണ് പിണറായി ഇടപെടലുകള്‍ നടത്തിയത്. പാര്‍ട്ടിയില്‍നിന്ന് മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയെങ്കിലും വിവരവും വിദ്യാഭ്യാസവും ഏറെയില്ലാത്ത ഒരു നിരയെയാണ് പിണറായി മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിയത്. മുന്‍പൊക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റായിരുന്നു പാര്‍ട്ടിയില്‍നിന്ന് ആരൊക്കെ മന്ത്രിയാവണമെന്നും ഏതൊക്കെ വകുപ്പുകള്‍ കൊടുക്കമമെന്നും തീരുമാനിച്ചിരുന്നത്.
നിലവില്‍ സിപിഎം പാര്‍ട്ടി ഘടകത്തെ വിലയ്‌ക്കെടുത്തിരിക്കുന്ന പിണറായിക്കെതിരെ ചെറുവിരല്‍ അനക്കാന്‍പോലും സിപിഎമ്മിലെ ഒരു ഘടകത്തിലും ആരുമില്ല. സംസ്ഥാനത്തെ പതിനാലും ജില്ലാകമ്മിറ്റികളിലും പിണറായി വിജയന്റെ കിങ്കരന്‍മാരും അടിയാന്‍മാരും മാത്രമേയുള്ളു. സംസ്ഥാനത്തെന്നല്ല പോളിറ്റ് ബ്യൂറോയില്‍പോലും പിണറായിയുടെ തിരുവായ്ക്ക് എതിര്‍വായില്ല എന്നതാണ്. എംഎം ബേബി, തോമസ് ഐസക്, ജി. സുധാകരന്‍ എന്നവര്‍ മാത്രമല്ല തനിക്കെതിരെ മുറുമുറുത്തു തുടങ്ങിയ കണ്ണൂര്‍ ജയരാജന്‍മാരെയും പിണറായി വെട്ടിയൊതുക്കിക്കഴിഞ്ഞു.
കണ്ണൂരില്‍പ്പോലും ജയരാജന്‍മാര്‍ക്ക് വിലയും നിലയുമില്ലാത്ത സാഹചര്യമാണുള്ളത്. പാര്‍ട്ടിക്കു വല്ലാത്ത നാണക്കേടുണ്ടാക്കിയ ഇപി ജയരാജന്‍ ഏറെ വൈകാതെ പാര്‍ട്ടി പ്രവര്‍ത്തനം നിറുത്തിയേക്കുമെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്. എംവി ജയരാജന്‍ ഈ ടേമോടെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന് വ്യക്തമാണ്. പിണറായിയുടെ തന്നെ ശരീരഭാഷയും സംസാരശൈലിയുമുള്ള എംവി ഗോവിന്ദനെ പാര്‍ട്ടിയുടെ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തിയതും പിണറായിയുടെ മാത്രം താല്‍പര്യമായിരുന്നു.
അത്രയേറെ തന്ത്രങ്ങളും നയങ്ങളുമില്ലാത്ത ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി പദത്തില്‍ വമ്പന്‍ പരാജയമാണെന്ന് പാര്‍ട്ടിയുടെ ചില തലങ്ങളില്‍ സംസാരം തുടങ്ങിയിരിക്കുന്നു. ആന്തൂര്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലുള്‍പ്പെടെ കണ്ണൂരില്‍ പേരുദോഷമുണ്ടാക്കിയ എംവി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്ത് എത്തിച്ചത് പിണറായി വിജയന്റെ മാത്രം താല്‍പര്യത്തിലായിരുന്നു. ഗോവിന്ദന്‍ നടത്തിയ സംസ്ഥാന പ്രചരണജാഥ സിപിഎമ്മിന് യാതൊരു നേട്ടവുമുണ്ടാക്കിയില്ലെന്നും അദ്ദേഹം പല വേദികളിലും നടത്തിയ പ്രസംഗങ്ങള്‍ പൊള്ളത്തരങ്ങളായിരുന്നുവെന്നും ജനം തിരിച്ചറിഞ്ഞു.
വിവരം ലവലേശമില്ലാത്ത എംവി ജയരാജന്റെ അതേ നിലവാരത്തില്‍തന്നെയാണ് ഗോവിന്ദന്റെയും പൊതുസമീപനം. നിലവിലെ മന്ത്രിസഭയില്‍ സ്വേച്ഛാധിപതിയെപ്പോലെ ഭരണം നടത്തുന്ന പിണറായി വിജയനൊപ്പമുള്ള ശിവന്‍കുട്ടിയും ബിന്ദുവും ചിഞ്ചുറാണി, വീണയും ഉള്‍പ്പെടെ ഏഴു മന്ത്രിമാര്‍ വട്ടപ്പൂജ്യമാണെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. ശരാശരി വിവരമില്ലാത്തയാള്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കെയാണ് കേരളം നൂറു ശതമാനവും സാക്ഷരത നേടിയതായി സംസ്ഥാനം അഭിമാനം കൊള്ളുന്നത്.
സിപിഎമ്മിലെ സമഗ്രാധിപത്യത്തില്‍ പിണറായിക്കു കീഴിലാണ് പാര്‍ട്ടിയും ഭരണവും. വിഎച്ച് അച്യുതാനന്ദനെപ്പോലൊരു പ്രതാപിയും അദ്ദേഹത്തിനുണ്ടായിരുന്ന അണിബലവും പിണറായി വെട്ടിനിരത്തി. പാലക്കാട്ടും മലപ്പുറത്തും കോട്ടയത്തും നടത്തിയ സംസ്ഥാന സമ്മേളനങ്ങളില്‍ സിപിഎമ്മില്‍ ഔദ്യോഗികപക്ഷം എന്ന പേരില്‍ പ്രസ്ഥാനത്തെ പിണറായി ഗ്രൂപ്പ് വിലയ്‌ക്കെടുത്തു. പിന്നീട് ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വിഎസ് അച്യുതാനന്ദനെ സ്വന്തം മണ്ണില്‍വച്ച്, സ്വന്തം വീട്ടുമുറ്റത്തുവച്ച അധിക്ഷേപിച്ച് പാര്‍ട്ടിയില്‍ വട്ടപ്പൂജ്യമായി പ്രഖ്യാപിച്ചു.
ഒരിക്കല്‍ പാര്‍ട്ടി അഭിമാനസ്തംഭങ്ങളായി ഉയര്‍ത്തിക്കാട്ടിയിരുന്ന പ്രമുഖ നേതാക്കളാള്‍ക്ക് ജില്ലാ കമ്മിറ്റിയില്‍ പോലും ഇടമില്ലാത്ത സാഹചര്യമാണുള്ളത്. തോമസ് ഐസക്കിനും സുധാകരനും പി ജയരാജനുമൊന്നും ഇനി ഒരിക്കല്‍പ്പോലും പാര്‍ട്ടി നിയമസഭയിലേക്കോ ലോക് സഭയിലേക്കോ സീറ്റ് നല്‍കാനുള്ള സാധ്യതയുമില്ല. നിലവിലെ സാഹചര്യത്തില്‍ പിണറായി വിജയന്‍ മകള്‍ വീണയെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കുമെന്നു വരെ കിംവദന്തി ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടിക്കുള്ളിയില്‍ പിണറായിക്കെതിരെ ശബ്ദമോ ഗ്രൂപ്പോ ഉയരാത്ത സാഹചര്യത്തില്‍ അടുത്ത അഞ്ചു വര്‍ഷംകൂടി വിജയന്റെ സര്‍വാധിപത്യം മുന്നോട്ടുപോയേക്കാം.
അണികളെ അടിച്ചമര്‍ത്തിയും അടിമകളാക്കിയും പ്രസ്ഥാനത്തെ എത്രനാള്‍ പിണറായി മുന്നോട്ടുകൊണ്ടുപോകും എന്നതാണ് പൊതുസമൂഹത്തില്‍ ഉയരുന്ന ചോദ്യം. തിരുവായിക്ക് എതിര്‍വാ ഇല്ലെന്ന പേരില്‍ പാര്‍ട്ടിക്കുള്ളില്‍ മറ്റൊരു സ്റ്റാലിനെയും മാവോയെയും പോലെ അധികാരം വെട്ടിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്‍. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയറ്റിന്റെയും പ്രാഥമിക യോഗങ്ങള്‍ വരുംമാസങ്ങളില്‍ ചേരുകയാണ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സീറ്റ് ലക്ഷ്യമാക്കിയാണ് പിണറായിയുടെ നീക്കം.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചപ്പോള്‍ ആലപ്പുഴയിലെ ഒരു സീറ്റുകൊണ്ട് സിപിഎനു തൃപ്തിപ്പെടേണ്ടിവന്നു. പിണറായി നിശ്ചയിക്കുന്നവര്‍ മാത്രം സിപിഎം സ്ഥാനാര്‍ഥികളായാല്‍ മതിയെന്ന ഉറച്ച നിലപാടിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നാളെ പിണറായി വിജയനും കുടുംബത്തിനും ഭീഷണിയാകാവുന്ന ഒരു നിര നേതാക്കളെ ലോക് സഭയിലേക്ക് അയയ്ക്കാനുള്ള നീക്കം അണിയറയിലുണ്ട്. കെകെ ഷൈലജ തനിക്ക് ഭീഷണിയാകാതിരിക്കാന്‍ ലോക്‌സഭയില്‍ വടകരയില്‍നിന്നോ കണ്ണൂരില്‍നിന്നോ മത്സരിപ്പിക്കാനുള്ള നീക്കമുണ്ട്. പ്രഖ്യാപിത അടിമത്തം സിപിഎമ്മിന് എത്രകാലം പ്രയോജനം ചെയ്യുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്.
https://www.facebook.com/Malayalivartha





















