ചന്ദ്രനില്‍ ചായക്കട പണിയാറായി എന്നിട്ടും ഓപ്പറേഷന്‍ തിയേറ്ററിൽ മതം...മനുഷ്യജീവന്‍ അതിലും വലുതാണ്..മതത്തേക്കാള്‍ വലുതാണ് മനുഷ്യജീവന്‍. അതുകൊണ്ട് മതത്തെ ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് നിര്‍ത്തണം, ഇതൊരപേക്ഷയാണ്

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് കാറല്‍മാര്‍സ് പറഞ്ഞതിനോട് യോജിക്കാനാവില്ല. വിശ്വാസമുള്ളവര്‍ക്ക് ആ വഴി തെരഞ്ഞെടുക്കാം, അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ സ്വന്തം വിശ്വാസം മറ്റൊരാളെയും ഒരു തരത്തിലും ബുദ്ധിമുട്ടിക്കുന്നതാകരുത്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ഹിജാബിന് പകരം കയ്യുംതലയും മൂടുന്നവസ്ത്രം ധരിക്കണമെന്ന ആവശ്യവുമായി പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരിക്കുകയാണ്. മതം ഒരാളുടെ വ്യക്തിപരമായ കാര്യമാണ് അതിനെ മെഡിക്കല്‍മേഖല പോലെ പൊതുസമൂഹം മുഴുവനും ഭാഗമാകുന്ന മേഖലയില്‍ കൊണ്ടുവരുന്നത് ഒട്ടും അഭിലക്ഷണീയമല്ല.
ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇത്തരം കാര്യങ്ങളിലെങ്കിലും മതത്തെ ഒഴിവാക്കുക എന്ന സാമാന്യ യുക്തിയെ ചോദ്യം ചെയ്യുകയാണ് ഇത്തരം കാര്യങ്ങള്‍. കഴിഞ്ഞ കൊല്ലം ഇതേ പോലെ മറ്റൊരു ആവശ്യവുമായി ഒരു വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചു. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഭാഗമായ പെണ്‍കുട്ടിക്ക് കാക്കി യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കണമെന്നായിരുന്നു ആവശ്യം. പക്ഷെ, കോടതി ഇത് അംഗീകരിച്ചില്ല. സ്റ്റുഡന്റ് പോലീസിനുള്ള യൂണിഫോം പ്രത്യേകം തയ്യാറാക്കിയതാണ്. അത് ഒരാള്‍ക്ക് വേണ്ടി മാറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇതിന്റെ മറ്റൊരു പതിപ്പാണ് തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി മെഡിക്കല്‍ സയന്‍സ് പിന്തുടരുന്ന രീതിയില്‍ ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ വസ്ത്രം ധരിക്കുന്നത്. അത് രോഗികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അതിനാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രഥമപരിഗണന. എന്നാല്‍ അതിനേക്കാള്‍ വലുത് തങ്ങളുടെ മതവും വിശ്വാസവുമാണെന്ന് പറഞ്ഞ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരുന്നത് വളരെ നിരാശാജനകമായ കാര്യമാണ്.
മെഡിക്കല്‍ രംഗത്തെ കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിയാവുന്നവരാണല്ലോ ഈ വിദ്യാര്‍ത്ഥികള്‍. ഇവരിപ്പോള്‍ പെട്ടെന്ന് ഇങ്ങിനെയൊരു കാര്യം മുന്നോട്ട് വെച്ചതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോന്ന് അന്വേഷിക്കണമെന്ന് അഡ്വ. ഷുക്കൂറിനെ പോലുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തില്‍ ഓപ്പറേഷന്‍ തിയേറ്ററുകളിലെ പ്രധാനപ്പെട്ട വ്യക്തി രോഗിയാണ്. അയാളുടെ സുരക്ഷയാണ് പ്രധാനം. രോഗിക്ക് അണുബാധ ഉണ്ടാവാതിരിക്കാനാണ് പ്രത്യേക പ്രോട്ടോക്കോള്‍ അന്താരാഷ്ട്രതലത്തില്‍ ഉണ്ടാക്കിയത്. അത് സംരക്ഷിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹ് പ്രതികരിച്ചു.
വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ള ഡോ. സുള്‍ഫിയെ പോലുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണം. കാരണം നിങ്ങള്‍ മോഡേണ്‍ മെഡിസിനല്ലേ പഠിക്കുന്നത്. ഡ്യൂട്ടിസമയത്ത് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മറ്റൊരു കൂട്ടര്‍ വന്നാല്‍ എന്താകും അവസ്ഥ. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങി ഉച്ചപൂജയ്ക്ക് പോകാനൊക്കുമോ?
കുറേ നാളുകള്‍ക്ക് മുമ്പൊരു മതപണ്ഡിതന്‍ ആഹ്വാനം ചെയ്തതിങ്ങിനെയാണ്, സ്ത്രീകളെല്ലാം വനിതാ ഡോക്ടര്‍മാരെ മാത്രമേ കാണിക്കാവൂ. ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ ചിലരെങ്കിലും ഇത് പിന്തുടരാന്‍ തയ്യാറായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മെയില്‍ നഴ്‌സ് അമ്മയുടെ മുറിവ് ഡ്രസ് ചെയ്യണ്ടാന്ന് മകന്‍ പറയുകയും മറ്റ് നഴ്‌സുമാര്‍ മകനെ വിലക്കുകയും ചെയ്തു. ഇനി മറ്റൊരു കാര്യം മുസ്ലിം സ്ത്രീകള്‍ പിതാവ്, ഭര്‍ത്താവ്, സഹോദരന്‍ അല്ലാതെ മറ്റ് പുരുഷന്മാരെ കാണാന്‍ പാടില്ലെന്നാണ്, അങ്ങനെയെങ്കില്‍ ഈ പരാതി കൊടുത്ത വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയായ ശേഷം പുരുഷന്മാരായ രോഗികളെ പരിശോധിക്കാതിരിക്കില്ലല്ലോ, അവരുടെ സ്വകാര്യഭാഗങ്ങളടക്കം ചികിത്സയുടെ ഭാഗമായി കാണുമല്ലോ, അതെല്ലാം മതം അനുവദിക്കുന്ന കാര്യങ്ങളാണോ? ശസ്ത്രക്രീയ ചെയ്യുന്നവര്‍ കൈമുട്ട് വരെയുള്ള ഭാഗം വൃത്തിയായി സൂക്ഷിക്കണം. ഇത് രോഗിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഇതൊക്കെ വളരെ പ്രാധമികമായ കാര്യങ്ങളാണ്, ഇതൊക്കെ അറിയാത്തവരല്ലല്ലോ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍.
നവോത്ഥാന കേരളമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പിന്നോട്ട് നടത്തിക്കുന്ന ഇത്തരം കാര്യങ്ങളുമായി യുവതലമുറ മുന്നോട്ടുവരുന്നു എന്നത് ഏറെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. അവനവനാത്മസുഖത്തിനായ് ആചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം... എന്ന് ശ്രീനാരായണ ഗുരു അരുള്‍ ചെയ്ത നാടാണ് കേരളം. അത് മറന്നുള്ള കളിയാണിത്. കാരണം ഈ വിഷയം മുസ്ലിംലീഗും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫും ഏറ്റെടുത്തു കഴിഞ്ഞു. മുസ്ലിം സമുദായത്തില്‍ ഇതിനേക്കാളേറെ നീറുന്ന എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അവയിലേക്കൊന്നും കണ്ണോടിക്കാന്‍ ഇവര്‍ക്കൊന്നും സമയവും സൗകര്യവുമില്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരുടെ കയ്യില്‍ വടി കൊടുക്കുന്ന നിലപാടാണ് എം.എസ്.എഫ് സ്വീകരിച്ചിരിക്കുന്നത്.
ഇവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, ഇവരുടെ ബല്യ നേതാവും ഡോക്ടറുമായ എംകെ മുനീര്‍ കുറച്ചുകാലം മുമ്പൊരു വിചിത്രമായ പ്രസ്താവന നടത്തി, അതിങ്ങിനെയാണ്: ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകള്‍ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന്. വനിതാ ലീഗ് നേതാവ് നൂര്‍ബിനാ റഷീദ് മുമ്പ് പറഞ്ഞത് മുസ്ലിം ലീഗിന്റെ ലക്ഷ്യം ലിംഗസമത്വം അല്ലെന്നാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗസമത്വത്തെ തള്ളിപ്പറയുന്ന നേതാക്കളുള്ള പാര്‍ട്ടിക്കാര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് പിന്തുണ നല്‍കുന്നത് രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി മാത്രമാണ്. അപേക്ഷ കൊടുത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അവരെ പിന്തുണയ്ക്കുന്നവരും അറിയാന്‍, മതത്തേക്കാള്‍ വലുതാണ് മനുഷ്യജീവന്‍. അതുകൊണ്ട് മതത്തെ ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് നിര്‍ത്തണം, ഇതൊരപേക്ഷയാണ്.
https://www.facebook.com/Malayalivartha



























