പ്ലീസ് ഞങ്ങളെ വിട്ടേക്കൂ.... കണ്ണൂര്‍ സഖാക്കള്‍ സിപിഎമ്മിനെ കയ്യൊഴിയുന്നു.പിണറായി സ്തുതിക്കാര്‍ ശീര്‍ഷാസനത്തില്‍

ഒരു വിരലൊന്ന് ഞെടിച്ചാല്‍ എന്തിനും പോന്ന പാര്‍ട്ടിക്കാര്‍ അണിനിരക്കുന്ന കണ്ണൂരിന്റെ സിപിഎം രാഷ്ട്രീയ നാടകങ്ങള്‍ക്ക് അറുതിവന്നിരിക്കുന്നു. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരെ പോലും ജാഥയ്ക്ക് നിര്‍ബന്ധിച്ച് എത്തിക്കേണ്ട സ്ഥിതിയിലേയ്ക്ക് സിപിഎം മാറിയിരിക്കുന്നു. സിപിഎം കണ്ണൂരില്‍ പയറ്റിയ അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രാഷ്ട്രീയം ഇനി വിലപ്പോകില്ലെന്ന് നാളിതുവരെ തിരിച്ചറിയാത്തത് സിപിഎം മാത്രമാണ്. ഇ.പി.ജയരാജന്റെ പിന്‍മാറ്റവും പി.ജയരാജനെതിരെ പാര്‍ട്ടി നടത്തി കൊണ്ടിരിക്കുന്ന ഉള്‍പാര്‍ട്ടി പോരും കാരണം നല്ലൊരു വിഭാഗം മാറിനില്ക്കുകയായിരുന്നു. പാര്‍ട്ടി കോട്ടകളായി കെട്ടിപൊക്കിയ സഹകരണ സംഘങ്ങളില്‍ കോടികള്‍ മുക്കി നേതാക്കള്‍ തന്നെ പാര്‍ട്ടിയെ നിരന്തരം വഞ്ചിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പഴയ അടവുകളൊന്നും കണ്ണൂരില്‍ നടക്കുന്നില്ല.
കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായതോടെ കണ്ണൂരില്‍ സിപിഎമ്മിന് പൊതുശത്രുവായി മറ്റാരും തന്നെയില്ല. സുധാകരനെ മുന്‍നിറുത്തിയാണ് അണികളെ നാളിതുവരെ ആവേശം കൊള്ളിച്ച് കൊല്ലാനും, ചാവാനും വി്ട്ടിരുന്നത്. കെ.സുധാകരന്റെ റെയ്ഞ്ച് മാറിയതോടെ സിപിഎം സുധാകരനെ വിട്ടെങ്കിലും ഒത്ത എതിരാളിയെ നാളിതുവരെ കിട്ടിയിട്ടില്ല. എങ്കിലും കേസുകളില്‍ കുടുക്കി സുധാകരനെതിരെയുള്ള കലാപം സിപിഎം മുന്‍നിര നേതാക്കള്‍ തുടര്‍ന്നു കൊ്ണ്ടിരിക്കുകയാണ്. അത്തരം സംഭവങ്ങള്‍ സുധാകരന് കൂടുതല്‍ ഗുണമാണ് ചെയ്യുന്നതെന്ന കാര്യം സിപിഎമ്മിലെ ഒരുവഭാഗം ഉയര്‍ത്തുന്നുണ്ടെങ്കിലും അധികാര ഭ്രമത്തില്‍ അതെല്ലാം കേട്ടില്ലെന്ന നടിക്കുകയാണ്.
പാര്‍ട്ടിക്കും മുഖ്യമന്ത്രിയ്ക്കും ഭരണത്തിനും എതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനായി പടച്ചുവിടുന്ന കേസുകള്‍ തികഞ്ഞ നീരസത്തോടെയാണ് രാഷ്ട്രീയ കേരളം തള്ളുന്നതെന്ന കാര്യവും പാര്‍ട്ടി നേതാക്കള്‍ക്ക് പിടികിട്ടിയിട്ടില്ല. എന്നാല്‍ സിപിഎം നേതാക്കള്‍ക്കെതിരെ പൊട്ടിവീഴുന്ന ആരോപണങ്ങള്‍ക്ക് മൗനത്തിലൂടെയാണ് പ്രതികരിക്കുന്നത്. ആരോപണം ഉന്നയിക്കുന്ന വ്യക്തികളെ സൈബറിടങ്ങളില്‍ വലിച്ചു കീറി നശിപ്പിക്കുകയെന്ന സിദ്ധാന്തത്തിന് ശക്തികൂട്ടിയിരിക്കുകയാണ്. ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാന്‍ തയ്യാറാകാതെ മൗന വാത്മീകത്തില്‍ ഉറങ്ങുന്ന മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ കേരളം ആഗ്രഹിക്കുന്നുണ്ട് .മന്ത്രിസഭ യോഗങ്ങളുടെ ബ്രീഫിംഗ് പോലും ഒഴിവാക്കി ഉള്ളറകളിലിരുന്ന കേസുകളെടുക്കാന്‍ മാത്രം നിര്‍ദ്ദേശം നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപദേശക സംഘങ്ങളുടെ നടുവിലായി പോയെന്നു പറയുന്നതാവും ശരി.
അതേസമയം ഗുരുതര ആരോപണങ്ങളില്‍ തിളയ്ക്കുകയാണ് കേരളത്തിലെ ഇടത് വലത് മുന്നണി രാഷ്ട്രീയം. കേസുകള്‍ വിവാദ അന്തരീക്ഷത്തിന്റെ കാഠിന്യം കൂട്ടിക്കൊണ്ടിരിക്കുന്നു. ലോക്‌സഭാ പോരാട്ടത്തിനു വളരെ മുന്‍പ് സിപിഎമ്മും കോണ്‍ഗ്രസും ഇതിന്റെ പേരില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കാഴ്ചയാണ് നിലവിലുള്ളത്.
മുഖ്യമന്ത്രിയെ ഉന്നമിട്ട് 'ദേശാഭിമാനി' മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ഉന്നയിച്ച 'കൈതോലപ്പായ' ആരോപണത്തിന്റെ ചൂടാറും മുന്‍പാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ വധിക്കാന്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചു നീക്കമുണ്ടായി എന്നു കൂടി അദ്ദേഹം ആരോപിച്ചത്. വിഎസിന്റെ ഉറ്റ അനുയായി ആയതിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നോട്ടപ്പുള്ളി ആയിരുന്നപ്പോഴും ഒരു വിഭാഗം നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയ ആളാണ് ശക്തിധരന്‍. ഈ സാഹചര്യത്തിലാണ് സിപിഎമ്മുമായി ബന്ധപ്പെട്ട നിഗൂഢതകളിലേക്കു വെളിച്ചം വീശുന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചാവിഷയമാകുന്നത്.
ശക്തിധരന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കെ.സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന്‍ മാവുങ്കലിനു ചിലര്‍ ചേര്‍ന്നു കൈമാറിയ 25 ലക്ഷത്തില്‍ പത്തു ലക്ഷം മോന്‍സന്‍, സുധാകരനും നല്‍കി എന്ന ഡ്രൈവറുടെ മൊഴിയുടെ പേരില്‍ കെപിസിസി പ്രസിഡന്റിനെ പ്രതിയാക്കാമെങ്കില്‍ രണ്ടു കോടി രൂപ എണ്ണിത്തിട്ടപ്പെടുന്നതിനു സാക്ഷിയായ ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ പേരിലും കേസു വേണ്ടേ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. കെ.സുധാകരനെതിരെയുള്ള വധശ്രമം സംബന്ധിച്ച വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം പൊലീസിനെ സമീപിക്കാനാണ് സാധ്യത. സുധാകരനും സിപിഎമ്മും തമ്മില്‍ കണ്ണൂരില്‍ നടന്ന സംഘര്‍ഷപരമ്പരകള്‍ രഹസ്യമല്ല. പക്ഷേ വധശ്രമത്തില്‍ സുധാകരന്‍ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നുവെന്നു ശക്തിധരന്‍ പറയുമ്പോള്‍ വധശ്രമ ഗൂഢാലോചനയാണു പുറത്താകുന്നത്. ശക്തിധരന്റെ മൊഴിയെടുത്ത് ആ ക്രിമിനല്‍ പദ്ധതി പുറത്തു കൊണ്ടുവരണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ അതേ നാണയത്തില്‍ നേരിടാന്‍ വേണ്ടിയാണ് സതീശനും സുധാകരനും എതിരെ ഉണ്ടായിരുന്ന അഴിമതിക്കേസുകള്‍ക്ക് സര്‍ക്കാര്‍ മൂര്‍ച്ച കൂട്ടിയത്. പ്രതിപക്ഷത്തിനെതിരെ അതിന്റെ പേരില്‍ രാഷ്ട്രീയ പ്രചാരണം ആരംഭിച്ച അതേ സമയത്തു സ്വന്തം പാളയത്തില്‍ നിന്ന് ഉയരുന്ന ആരോപണ പരമ്പരകള്‍ സിപിഎമ്മിനെ അലട്ടുന്നുണ്ട്. അവയെ അവഗണിച്ച് എത്രനാള്‍ പാര്‍ട്ടിയ്ക്ക് മുന്നോട്ട് പോകാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. കുറഞ്ഞ പക്ഷം അണികളെയെങ്കിലും വിശ്വസിപ്പിക്കണ്ടേ ബാധ്യത നേതൃത്വത്തിനുണ്ട്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതിലും വലിയ ആക്ഷേപങ്ങള്‍ ഉയരുകയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റിലാകുകയും ചെയ്തിട്ടും തിരഞ്ഞെടുപ്പുകളില്‍ ജനം ഒപ്പംനിന്നതാണ് പാര്‍ട്ടി കേന്ദങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
കെപിസിസി സെക്രട്ടറി ബി.ആര്‍.എം.ഷഫീറിന്റെ നാക്കുപിഴയില്‍ കുടുക്കി രാഷ്ട്രീയ വിഷയങ്ങളെ മറ്റൊരു വഴിക്ക് തിരിച്ചു വിടാന്‍ കണ്ണൂര്‍ സഖാക്കള്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. തന്നെയും ടി.വി.രാജേഷിനെയും അരിയില്‍ ഷുക്കൂര്‍ വധക്കേസ് ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്താന്‍ സിബിഐയില്‍ സമ്മര്‍ദം ചെലുത്തിയത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണെന്നു വ്യക്തമായ സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ ആവശ്യം ആ നിലയ്ക്കുള്ളതാണ്. കേന്ദ്രം ബിജെപി ഭരിക്കുമ്പോള്‍ സിബിഐയെ സ്വാധീനിക്കാന്‍ സുധാകരന്‍ ശ്രമിച്ചത്, ആര്‍എസ്എസുമായുള്ള സുധാകരന്റെ ജൈവബന്ധം തെളിയിക്കുന്നതാണ് പ്രസ്താവന നടത്തി ബിജെപിയേയും കളത്തിലിറക്കാന്‍ ശ്രമം നടത്തിയിരിക്കുകയാണ്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനും ടി.വി.രാജേഷും പ്രതിയായതിനു പിന്നില്‍ കെ.സുധാകരന്റെ വിയര്‍പ്പുണ്ടെന്നായിരുന്നു എന്നായിരുന്ന ബി.ആര്‍.എം ഷഫീറിന്റെ പരാമര്‍ശം.
അതേസമയം, സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്കനുസരിച്ചു തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റം പ്രവര്‍ത്തിച്ചെന്നാരോപിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ലോക്‌സഭാ സ്പീക്കര്‍ക്കു പരാതി നല്‍കി. പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എംപിയായ തന്നെ സമൂഹമധ്യത്തില്‍ തേജോവധം ചെയ്യാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തന്നെ പ്രതി ചേര്‍ത്തുള്ള കേസെന്നു പരാതിയില്‍ സുധാകരന്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ് പി വൈ.ആര്‍.റസ്റ്റത്തിന്റെ സിപിഎം ബന്ധവും പാര്‍ട്ടിയ്ക്കുവേണ്ടിയെടുത്തിട്ടുള്ള കേസുകളും ഉള്‍പ്പെടുത്തിയാണ് പരാതി നല്കിയിരിക്കുന്നത്.
അങ്ങനെ കേസുകളും ഉപകേസുകളുമായി രാഷ്ട്രീയ നേതാക്കളെല്ലാം തിരക്കിലാണ്. എന്നാല്‍ കെ.സുധാകരനെ തകര്‍ക്കാനുള്ള സിപിഎം പദ്ധതികള്‍ തുടക്കത്തിലേ താളം തെറ്റിച്ചു കൊണ്ടാണ് ജി.ശക്തിധരന്റെ വെളിപ്പെടുത്തലുകള്‍ വന്നു കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് സിപിഎമ്മിന്റെ എല്ലാ നേതാക്കളുമായി അടത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം അന്നും ഇന്നും പാര്‍ട്ടിയെ ശുദ്ധീകരണത്തില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. വി.എസ്.അച്യുതാനന്ദന്‍ ശരിയുടെ പക്ഷത്ത് നിന്നപ്പോഴെല്ലാം ജി.ശക്തിധരന്‍ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു. ഇത് പാര്‍ട്ടിയില്‍ പിണറായി പക്ഷക്കാരുടെ കടുത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. അന്ന് പിണറായിയും സംഘവും നടത്തിയ വിലപേശലുകളും പണം തട്ടലുമാണ് ജി.ശക്തിധരന്‍ ഇപ്പോള്‍ പറയുന്നത്. കെ.സുധാകരനെ കൊല്ലാന്‍ ആളെ വിട്ടെന്ന വെളിപ്പെടുത്തലിന് തെളിവുകള്‍ നല്കാമെന്നു പറഞ്ഞിട്ടു പോലും സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. മുഖ്യനെതിരെ എഫ് ബി പോസ്റ്റിടുന്നവരെ തിരഞ്ഞ് കണ്ടെത്തി ക്രിമിനല്‍ കേസിലെ പ്രതികളെ പോലെ അവതരിപ്പിക്കുന്ന കേരള പോലീസിന് ഇക്കാര്യത്തില്‍ അനങ്ങാന്‍ കഴിയില്ലെന്നതാണ് വസ്തുത. എന്തായാലും സിപിഎമ്മിന്റെ അടിത്തറയിളക്കുന്ന ആരോപണങ്ങള്‍ വന്നിട്ടും കണ്ണൂരിലെ സഖാക്കള്‍ മൗനത്തിലാണ് .ആദ്യം മുഖ്യന്‍ മൗനം വെടിയട്ടേയെന്നാണ് താഴെത്തട്ടിലുള്ള നേതാക്കളുടെ അഭിപ്രായം.
ജി.ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസെടുത്താല്‍ കണ്ണൂരിലെ എത്രപേര്‍ കുടുങ്ങുമെന്ന് വ്യക്തമല്ല. ഗുണ്ടായിസമൊക്കെ നിറുത്തി കുടുംബവും കുട്ടികളുമായൊക്കെ ജീവിക്കുന്നവര്‍ക്കിന് കേസും കോടതിയുമൊന്നും സഹിക്കാവുന്നതല്ല. പാര്‍ട്ടിക്കുവേണ്ടി മരിക്കാനും കൊല്ലാനും തയ്യാറായ കാലത്തെ കുറിച്ച് അവര്‍ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. അത്രത്തോളം അവഗണനയും വഞ്ചനയുമാണ് കണ്ണൂരിലെ പോരാളികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ പുതിയ തലമുറയിലെ അര്‍ജുന്‍ ആയങ്കിയേ പേലുള്ളവരല്ല അന്ന് പാര്‍ട്ടിയ്ക്കുവേണ്ടി നിന്നത്. അവരെല്ലാം ഇന്ന് പലമേഖലകളിലാണ് . അവരില്‍ കുറച്ചു പേര്‍ മാത്രമേ പാര്‍ട്ടിയുടെയും അധികാരത്തിന്റെയും കേന്ദ്രങ്ങളില്‍ എത്തിയിട്ടുള്ളൂ. കെ.സുധാകരനെ വധിക്കാന്‍ നടത്തിയ ഗുഡാലോചനയിലും സംഘത്തിലുംപെട്ട പലരും ഇന്ന് സിപിഎമ്മില്‍ ഇല്ലായെന്നതാണ് വലിയ പ്രശ്‌നം. പുറത്തു പോയ ആരെങ്കിലും അന്നത്തെ വിവരങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയം സിപിഎം നേതാക്കളെ വേട്ടയാടുന്നുണ്ട്. കൊലക്കത്തിയുമായി പോയവരില്‍ ഒരാള്‍ ഒറ്റിയതിനാലാണ് കെ.സുധാകരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നാണ് വെളിപ്പെടുത്തല്‍. ചാവേര്‍ സംഘത്തെ ഒറ്റികൊടുത്ത് തനിക്ക് വിവരം നല്കിയ ആളിനെ സുധാകരന്‍ വെളിപ്പെടുത്തിയാലും അത് സിപിഎമമിന് തന്നെ തലവേദനയാകും. കേസെടുക്കല്‍ രാഷ്ട്രീയത്തിന് സിപിഎം അറുതി വരുത്തിയില്ലെങ്കില്‍ അവര്‍ കുഴിച്ച കുഴിയില്‍ അവര്‍ തന്നെ വീണു പോകുമെന്ന രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വരുന്നത്.
https://www.facebook.com/Malayalivartha



























