മറുനാടൻ മലയാളിയുടെ ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്ത് വൻ പോലീസ് വേട്ട, സ്ഥാപനത്തിൽ പ്രവേശിക്കരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം, ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന ഊർജ്ജിതമാക്കി പോലീസ്...!

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്കെതിരെ കടുത്ത നടപടിയുമായി പോലീസ്. പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തത് .സ്ഥാപനത്തിൽ പ്രവേശിക്കരുത് എന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. രാത്രി 12 മണിയോടെ ആണ് നടപടി. ഇതോടൊപ്പം ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്നലെ രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷം മാത്രമേ മൊബൈൽ അടക്കം തിരിച്ച് നൽകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എന്നാൽ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ തിരുവനന്തപുരത്തെ ഓഫീസിലെത്തി ജീവനക്കാരുടെ മൊഴി പൊലീസ് എടുത്തിരുന്നു.
ഓഫീസിൽ നിന്ന് ഹാർഡ് ഡിസ്‌കുകളും മറ്റും പിടിച്ചെടുത്തു. മൊഴിയെടുത്ത ജീവനക്കാരുടെ വീട്ടിലാണ് അർദ്ധ രാത്രിയും പുലർച്ചെയുമായി റെയ്ഡ് നടന്നത്. ഷാജൻ സ്‌കറിയയുടെ എരുമേലിയിലെ വീട്ടിൽ അടക്കം പുലർച്ചെ റെയ്ഡ് നടന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രത്യേക സംഘത്തെ തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. വിപുലമായ രീതിയിലാണ് പരിശോധനകൾ. കൂടാതെ മറുനാടൻ മലയാളിയുടെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വിശാഖന്റെ മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുത്തു. എന്നാല്‍, ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി രംഗത്തെത്തി. വാര്‍ത്തയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് നടത്തുന്ന ഇത്തരം കിരാത നടപടികളെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയിൽ ഹർജിക്കാരന്‍റെ പ്രധാന വാദം. എന്നാൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വി. ജി അരുൺ ഹർജി തളളിയത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
എന്നാൽ മുൻകൂർ ജാമ്യം തേടിയുള്ള ഷാജൻ സ്‌കറിയയുടെ പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചത് കഴിഞ്ഞ ദിവസമാണ്. ഞായറാഴ്ചയായിട്ടും ഇന്നലെ തന്നെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. താമസിയാതെ തന്നെ ഹർജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് സുപ്രീംകോടതിയിൽ മറുനാടൻ എഡിറ്റർക്കായി ഹാജരാകുന്നത്.
https://www.facebook.com/Malayalivartha



























