കന്റോൺമെന്റ് സ്റ്റേഷനിലേക്ക്...ഡസൻ കണക്കിന് നഗ്ന വീഡിയോകളും പുലഭ്യം വിളിയും നടത്തി സൈബർ കാളികൂളി സംഘം ഇത് ആഘോഷമാക്കിയിരിക്കുകയാണ്...ശക്തിധരന്റെ അടുത്ത പോസ്റ്റ് വൈറൽ...

മാധ്യമങ്ങൾ 'കൈതോലപ്പായയിലെ' പണംകടത്ത് എന്ന് ഓമനപ്പേരിട്ടിരിക്കുന്ന വിവാദ പണമിടപാടിൽ സാമൂഹ്യമാധ്യമത്തിൽ ഞാനിട്ട പോസ്റ്റ് സംബന്ധിച്ച് കോൺഗ്രസ്സ് നേതാവ് ബെന്നിബഹന്നാൻ പൊലീസിന് കൊടുത്തപരാതിയിൽ എന്റെ മൊഴിയെടുക്കാൻ ഹാജരാകണമെന്ന് തലസ്ഥാനത്തെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മീഷണർ ആവശ്യപ്പെട്ടതുകൊണ്ട് രാവിലെ അദ്ദേഹത്തെ കാണാൻ പോവുകയാണ്. അന്വേഷണ ഏജൻസിയുടെ മുന്നിലിരിക്കുന്ന വിഷയമായതുകൊണ്ട് അതിന്മേൽ തീരുമാനം അറിയും വരെ പുറത്തു എന്തെങ്കിലും പ്രതികരിക്കുന്നത് അനൗചിത്യമാകുമെന്നത് കൊണ്ട് ഇതേവരെ തുടർന്നത് പോലെ മൗനം പാലിക്കാൻ തന്നെയാണ് എന്റെ തീരുമാനം. നിയമം അതിന്റെ വഴിക്ക് പോകണം.ഇതിന്റെ പേരിൽ എനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അതിനീചമായി തുടരുകയാണ്. ഡസൻ കണക്കിന് നഗ്ന വീഡിയോകളും പുലഭ്യം വിളിയും നടത്തി സൈബർ കാളികൂളിസംഘം ഇത് ആഘോഷമാക്കിയിരിക്കുകയാണ്.
ചിലർക്ക് ഈ നാട്ടിൽ എന്തും ചെയ്യാം നിയമം അവരെ തൊടില്ല എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എന്റെ ഫേസ് ബുക്ക് അക്കൗണ്ട് കടന്നുകയറി പോർണോഗ്രാഫി പഠിപ്പിക്കാൻ ആരംഭിച്ചിരിക്കുന്ന പുത്തൻ പാഠശാല. അത് തുടരട്ടെ .ഇന്ന് മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ജന്മവാർഷികദിനമാണ് . പഠനകാലത്തു എന്റെ രണ്ടാം വീടായിരുന്ന കന്റോൺമെന്റ് പോലീസ് സ്റ്റേഷനും സ്റ്റേഷൻ ലോക്കപ്പും എങ്ങിനെ "സല്കരിക്കക്കണമെന്നു " മനഃപാഠം പഠിച്ച ലോക്കപ്പിന്റെ താക്കോൽ എളിയിലെ ബെൽറ്റിൽ നിന്ന് ഊരുന്ന സെന്ററിമാരുടെയും ചിത്രങ്ങൾ ഓർമ്മയിൽ വരുകയാണ്. അടിയന്തിരാവസ്ഥയിൽ ബേക്കറി ജങ്ഷനിൽ ബസ്സിറങ്ങുമ്പോൾ തന്നെ ഷാഡോ പോലീസ് പൊക്കി, സർക്കിൾ ഇൻസ്പെക്റ്റർ ശ്രീ ഗോവിന്ദൻ കുട്ടിയെ ഏൽപ്പിച്ചപ്പോഴും ഇതേ പോലീസ് ലോക്കപ്പ് തന്നെയായിരുന്നു ശരണം. അടിക്കടിയുള്ള ലോക്കപ്പ് "സന്ദർശനം " യൗവനത്തിലെ ഭയം മാറ്റികിട്ടി.
സംഘർഷമുണ്ടാകുന്നിടത്തു എങ്ങിനെ പയറ് പോലെ നിൽക്കണമെന്ന് അക്കാലത്തെഞങ്ങളുടെ എതിരാളിയും കെ എസ് യു നേതാവുമായ തലേക്കുന്നിൽ ബഷീർ തെരുവിൽ കാണിച്ചു തന്നിട്ടുള്ളത് കൊണ്ട് അതുക്കും മേലെയുള്ള കടും കൈകളാണ് ഞങ്ങൾ നോക്കിയത്.
ഞാൻ തുടങ്ങി വെച്ചത് ലീഡറുടെ ജന്മദിനത്തോടനുബന്ധിച്ചു എന്റെ അനുഭവം പറയാനാണ്. ഇന്ന് എന്റെ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ സ്റ്റേഷൻ കയറേണ്ടിവരുന്നത് രണ്ടാം തവണയാണ് . എനിക്ക് 30 വർഷം മുമ്പ് രണ്ട് പോലീസ് ഡയറക്ടർ ജനറൽ മാരെ (ശ്രീ ജയറാം പടിക്കലും ശ്രീ ടി വി മധുസൂദനനും) താഴെ ഇറക്കേണ്ടിവന്ന ചരിത്രം സൃഷ്ടിച്ചതിനാണ് അതിനെ തുടർന്നുവന്ന ഡിജിപി ശ്രീ കൃഷ്ണൻ നായരുടെ മുമ്പിൽ ഹാജരാകേണ്ടിവന്നത്. മുഖ്യമന്ത്രി കെ കരുണാകരൻ പ്രത്യേകം ഏൽപ്പിച്ചിരുന്ന ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലഘുലേഖ പോലുള്ള പകർപ്പും എന്നെ കാണിച്ചപ്പോൾ അപ്പോൾ തന്നെ അകത്താകും എന്ന് ഞാൻ ഉറപ്പിച്ചു. പക്ഷെ കേസിന്റെ ഗൗരവം തുടർന്ന് എന്നെ പഠിപ്പിക്കാൻ ആയി ശ്രമം. സ്വന്തം അനുജനോടെന്ന പോലെയായിരുന്നു പെരുമാറ്റം. അദ്ദേഹം തലസ്ഥാനത്തു കമ്മീഷണർ ആയിരുന്ന കാലം മുതലേ ഞങ്ങൾ ശീതസമരത്തിലായിരുന്നതിന്റെ കാലുഷ്യത്തിന്റെ ലാഞ്ഛനപോലും അപ്പോൾ കണ്ടില്ല.
ഒരിക്കൽ ഇന്ദിരാജി പ്രധാനമന്ത്രിയായിരിക്കെ തുറന്ന ജീപ്പിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലേക്കു പോകവേ ജനാവലി ഇളകിമറിയുന്നത് കൊണ്ട് കുശിമ്പ് കൊണ്ടാവാം ,മടിയിൽ കരുതിയിരുന്ന കറുത്ത തുണികൾ ഒരു കാരണവുമില്ലാതെ ഞങ്ങൾ കാറിലേക്ക് വലിച്ചെറിഞ്ഞത് കുറിക്കു കൊണ്ടു .കൃഷ്‌ണൻനായർ സാർ അമ്പരന്ന് ആക്രോശിക്കുമ്പോൾ കാറിലിരുന്ന് വിദ്യാർത്ഥികളെ നോക്കി ഇന്ദിരാജി കയ്യെടുത്ത് വീശികാണിച്ചു.ഈ സംഭവങ്ങളെല്ലാം മനസ്സിൽ ഓടി എത്തിയപ്പോൾ ഞാൻ സാറിനോട് ചോദിച്ചു ഈ സംഭാഷണം റിക്കാർഡ് ചെയ്യുന്നുണ്ടോ എന്ന് .ആ ചോദ്യം അദ്ദേഹത്തെ വേദനിപ്പിച്ചു എന്നാണ് മുഖഭാവത്തിൽ നിന്ന് വ്യക്തമായത് .സീറ്റിൽ നിന്ന് എണീറ്റ് എന്റെ കൈ കവർന്നെടുത്തു ആ വലിയ മേശക്ക് ചുറ്റും നടത്തിക്കുകയും മേശയുടെ മേൽ ഭാഗവും കീഴ്ഭാഗവും. മറ്റും സൂക്ഷ്മമായി പരിശോധിച്ചുകൊള്ളാനും പറഞ്ഞപ്പോൾ ഇളിഭ്യനായി ഞാൻ തലകുനിച്ചു. അരമണിക്കൂറോളം നീണ്ട സംഭാഷത്തിനു ശേഷം ശ്രീ കൃഷ്ണൻ നായർ സീറ്റിൽ നിന്ന് എണീറ്റ് ഇങ്ങിനെ പറഞ്ഞാണ് അവസാനിപ്പിച്ചത് : "ശക്തിയെ വിരട്ടാനോ കേസ് എടുക്കാനോ അല്ല സി എം നിർദേശിച്ചത്. നിലവിലെ നിയമം മനസിലാക്കി കൊടുക്കണമെന്നേ പറഞ്ഞിട്ടുള്ളു. എനിക്ക് ഒരു കാര്യം കൂടി അറിയിക്കാനുണ്ട്.എന്റെ 'അമ്മ അയൽ വീടുകളിൽ പോയി അരിയിടിച്ചു കിട്ടുന്ന പണം കൊണ്ടാണ് എന്നെ ഈ നിലയിൽ എത്തിച്ചത്. അമ്മയുടെ വലിയ വലിയ സ്വപ്നമായിരുന്നു ഇത്. ഇങ്ങിനെ ഒരു പദവി അപ്രതീക്ഷിതമായി എനിക്ക് കൈവന്നത് ശക്തി എന്റെ രണ്ട് സീനിയർമാരെ ചാടിച്ചതു കൊണ്ടാണ്.
എന്റെ കയ്യിൽ നിന്നും ഒരു തെറ്റും സംഭവിക്കാതെ നോക്കും. എന്നെ ഉപദ്രവിക്കരുത് ."ഇത്രയും കേട്ടപ്പോൾ ഞാനും വിഷമിച്ചു. ഡിജിപിയുടെ ഓഫിസിലെ കോവണിയിറങ്ങുമ്പോൾ ഒരു പ്രേതം പോലെ താഴോട്ട് വീണുപോയി. ഇനി പരാക്രമം കുറയ്ക്കണമെന്ന് മനസ്സ് മന്ത്രിച്ചു. അടുത്ത ഷോക്ക് വന്നത് ചീഫ് സെക്രട്ടറിയുടെ കസേരയിലിരിക്കുന്ന അക്ഷരാർത്ഥത്തിൽ സത്യവാൻ എന്ന് പേരിന് നൂറുശതമാനം അർഹനായ ഉദ്യോഗസ്ഥനിൽ നിന്നായിരുന്നു .ഞാൻ ഓഫീസിൽ ഇല്ലാതിരുന്ന നട്ടുച്ചയ്ക്ക് ആർ പാർവതി ദേവിയായിരുന്നു( വി ശിവൻകുട്ടിയുടെ പത്നി) ആ ഫോൺ അറ്റൻഡ് ചെയ്തത്. ഓഫീസിൽ എത്തിയപാടെ ഞാൻ അദ്ദേഹത്തെ തിരിച്ചു വിളിച്ചു അമ്പരപ്പിക്കുന്ന വിവരമാണ് അദ്ദേഹം പറഞ്ഞത്.എന്റെ അടുത്ത ടാർജെറ്റ് അദ്ദേഹമാണെന്ന് ഐ എ എസ്സ് കാരനായ സഹപ്രവർത്തകൻ നേരിട്ട് പറഞ്ഞതാണെന്ന്. സത്യത്തിൽ അത് കേട്ട് അന്ധാളിച്ചു. എനിക്ക് ഭ്രാന്തുവന്നാൽ സംഭവിക്കാവുന്നതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ദീർഘനിശ്വാസം എന്റെ ചെവിയിൽ വന്നലച്ചത് പോലെ തോന്നി. അന്ന് തീരുമാനിച്ചു .ഇനി സ്വൈരമായിരിക്കണമെന്ന് .അപ്പോൾ തന്നെ ഭൂമി കുംഭകോണത്തിൽ കുടുങ്ങിയ മറ്റൊരു ചീഫ് സെക്രട്ടറി പുറത്തുനിൽക്കുകയായിരുന്നു. സെക്രട്ടറിയേറ്റിന് മുറുക്കാൻ കടയിലെ നാല് വെറ്റിലകൾ ചീഫ് സെക്രട്ടറിയുടെ മേശയുടെ താക്കോലായി അവതരിച്ചു മേശതുറക്കാനായിരുന്നു ആദ്യ പ്ലാൻ. പക്ഷെ ആ സാഹസം വേണ്ടിവന്നില്ല. വന്നു,കണ്ടു കീഴടക്കി എന്നുപറഞ്ഞപോലെ ആ മേശ "മന്ത്രികവിദ്യ"യിൽ തുറന്നുകിട്ടി. ആദ്യം കിട്ടിയത് ഓവർബ്രിഡ്ജിലെ യൂക്കോബാങ്കിൽ ഒരു ജീവനക്കാരിയുടെ പേരിൽ നിക്ഷേപിച്ചിരുന്ന 65 ലക്ഷം രൂപയായിരുന്നു . മാർച്ചു 31 നു അർദ്ധരാത്രി അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ സ്വാധീനിച്ചു ട്രഷറിയിൽ നിന്നമുക്കിയ മൂന്നുകോടിയിലെ ഒരു പങ്കായിരുന്നു ഇത്. അങ്ങിനെ ആ കസേരയും തെറിപ്പിച്ചു.
അന്നത് നടന്നിരുന്നെങ്കിൽ ആ വെറ്റിലയിലെ താക്കോലിന്റെ അടയാളങ്ങൾ ഇപ്പോഴത്തെ കൈതോല പായ് പോലെ മാധ്യമങ്ങൾ ആഘോഷി ക്കുമായിരുന്നോ? അറിയില്ല. സെക്രട്ടറിയറ്റിലെ അക്കാലത്തു വിവിധ കോളജുകളിൽ പഠിച്ചിരുന്ന എന്റെ സഹപാഠികളുടെ സഹായം അനുപമായിരുന്നു. പ്രതേകിച്ചും യൂണിവേഴ്സിറ്റി കോളജിലെ സഹപാഠി ശ്രീ ആർ പുരുഷോത്തമൻ നായർ.സത്യത്തിൽ പിന്നെ മടുപ്പായി. പല സുഹൃത്തുക്കളും അഭ്യർത്ഥിച്ചു. ഇനി ഒരു ഗ്യാപ് വേണമെന്ന്. പ്രത്യേകിച്ചും മനോരമയുടെ തലസ്ഥാനത്തെ കിടിലൻ ജേർണലിസ്റ്റ് ജോണ് മുണ്ടക്കയത്തിന്റെ ഉപദേശം എന്നെ ഇരുത്തിച്ചിന്തിപ്പിച്ചു. ഒന്ന് വിശ്രമിക്കാമെന്ന് എനിക്കും തോന്നി.പക്ഷെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോളാണ് ഒരു രാജവെമ്പാല എന്നെ തേടി വന്നത് . ചുറ്റിയത് .ഒരു മന്ത്രി നാലുമാസമായി ശമ്പളം വാങ്ങുന്നില്ല എന്നറിയുമ്പോൾ ആർക്കാണ് അത്ഭുതം തോന്നാത്തത്. അതിന്റെ അന്വേഷണത്തിൽ ഒട്ടേറെ കടമ്പകൾ നേരിട്ടെങ്കിലും അവസാനം തുരങ്കത്തിന്റെ അറ്റത്തു വെളിച്ചം കണ്ടു . മന്ത്രിയെ സുപ്രീം കോടതി ശിക്ഷിച്ചിരുന്നു. പിഴ ശമ്പളത്തിൽ നിന്ന് കോടതിയുടെ കർക്കശ നിർദേശമാണ് മന്ത്രിയെ വെട്ടിലാക്കിയത്. പിഴ അടച്ചാൽ മന്ത്രി സ്ഥാനം പോകും.
അതുകൊണ്ട് ശമ്പളം പറ്റാതെ മന്ത്രി ഒളിച്ചുകളിച്ചു. എന്റെ ആ സ്റ്റോറിയും നിയമസഭയെ ഇളക്കിമറിച്ചു . അതൊരു വലിയ കഥ! അന്ന് ട്രഷറി ബെഞ്ചിലിരുന്നു എന്നെ നിർന്നിമേഷനായി നോക്കിയിരുന്ന മുഖ്യമന്ത്രി കരുണാകരന്റെ വിഹ്വലതയാർന്ന കണ്ണുകൾ ഇപ്പോഴും എന്റെ മുന്നിൽ ഉണ്ട്.ഒരിക്കൽ പോലും പ്രത്യക്ഷത്തിലോ പരോക്ഷമായോ ഏതെങ്കിലും വാർത്ത കൊടുക്കരുതെന്നോ മറിച്ചോ അദ്ദേഹം പറഞ്ഞിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ മഹത്വം. ഞാനറിയുന്ന ഭരണാധിപനായ കെ കരുണാകരനെ മറ്റാർക്കുമറിയില്ല. ഇന്ന് ആ ഓർമ്മകൾക്ക് മുന്നിൽ നമോവാകം .
https://www.facebook.com/Malayalivartha


























