ജി ശക്തിധരൻ മറുനാടൻ മലയാളി പത്രാധിപർ ഷാജൻ സ്കറിയയുടെ സ്ഥിതിയിലേക്ക്...പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ നടത്തുക..ശക്തിധരൻ്റെ വാക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി പാർട്ടിക്ക് ഇല്ലാതായിരിക്കുന്നു....ഇതിനുള്ള മാർഗം ഷാജൻ സ്കറിയയുടെ അവസ്ഥയിൽ ശക്തിധരനെ എത്തിക്കുക എന്നത് മാത്രമാണ്....

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ മറുനാടൻ മലയാളി പത്രാധിപർ ഷാജൻ സ്കറിയയുടെ സ്ഥിതിയിലേക്കെന്ന് സൂചന.പോലീസ് ആസ്ഥാനത്ത് നിന്നുള്ള പുതിയ ഇടപെടലുകൾ ഇതാണ് സൂചിപ്പിക്കുന്നത്. ഇന്ന് ഹാജരാകാനാണ് പോലീസ് അദ്ദേഹത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ശക്തിധരൻ്റെ കൈതോലപായ വെളിപ്പെടുത്തലിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ശക്തിധരനും ഷാജനും ഒരേ ത്രാസിൽ തൂങ്ങുന്നത്. ബെന്നി ബഹന്നാൻ എംപിയുടെ പരാതിയിലാണ് നീക്കം. കന്റോൺമെന്റ് എസിപിക്കാണ്ചുമതല. പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ നടത്തുക. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് പോകൂ. കൈതോലപ്പായ പണം കടത്ത് പരാതിയിൽ ജി ശക്തിധരന്റെയും ബെന്നി ബഹന്നാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ശക്തിധരൻ ഇന്നലെയും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് എത്തിയതോടെയാണ് തീരുമാനം.
ആദ്യം പരാതി അവഗണിക്കാനായിരുന്നു തീരുമാനം പ്രാഥമിക അന്വേഷണം നടത്തി പരാതി തള്ളുന്നതിനെ കുറിച്ചും ആലോചിച്ചു. എന്നാൽ പരാതിയിൽ നടപടിയെടുക്കാത്തതിനെ തിരെ ബെന്നി ബഹനാൻ രംഗത്തെത്തിയിരുന്നു. ഇതോടെ പരാതി ഗൗരവമായി അന്വേഷിക്കാൻ തീരുമാനിച്ചു.അത് ബന്നി ബഹനാന് വേണ്ടിയായിരുന്നില്ല.പകരം ശക്തിധരനെ ഒതുക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു. ശക്തിധരൻ ഉന്നയിച്ച ആരോപണത്തിന് ശക്തിധരൻ തന്നെ മറുപടി നൽകേണ്ടി വരും. തെളിവും ഹാജരാക്കേണ്ടി വരും. ഇല്ലെങ്കിൽ ശക്തിധരന് പണി കിട്ടും. കൈതോലപ്പായ വിവാദത്തിൽ തുടങ്ങിയ വെളിപ്പെടുത്തലുകൾ ഒന്നൊന്നൊയി പുറത്തുവിട്ട്തുടങ്ങിയിരിക്കുകയാണ് ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരൻ. ഇനിയും ആരോപണങ്ങൾ തുടർന്നാൽ സി പി എമ്മിന് പണിയാവും. കേരളത്തിലെ ഒരു ദേശീയ പാർട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ടു കേന്ദ്രങ്ങളിൽ നിന്ന് രസീതോ രേഖയോ ഇല്ലാതെ കോടികൾ കീശയിലാക്കി എന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. പാർട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവിൽ നിന്നാണ് ഇക്കാര്യം മനസിലാക്കിയത്. ഇതുസംബന്ധിച്ച കണക്കൊന്നും പാർട്ടി കേന്ദ്രത്തിൽ ലഭ്യമേയല്ല എന്നാണെന്നും, തെരെഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ലെന്നും ശക്തിധരൻ ആരോപിക്കുന്നു.കൂടാതെ മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദനെ കുറിച്ചും ചില കാര്യങ്ങൾ ശക്തിധരൻ പറയുന്നുണ്ട്. അതിപ്രകാരമാണ്.''ഏതുകാലത്തും കർക്കശമായ ചെലവ് വരവ് കണക്കുകൾ സൂക്ഷിക്കുന്ന പാർട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്ററിൽ മടങ്ങിയെത്തിയപാടെ വി എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയൽറ്റിയായി പുസ്തക പബ്ലിഷറിൽ നിന്ന് കിട്ടിയപ്പോൾ അതേപടി കത്തെഴുതി എകെജി സെന്ററിൽ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്.അതൊക്കെയാണ് കമ്യുണിസ്റ്റ്കാരുടെ ജീവിതം. അതുകൊണ്ടാണ് വി എസ് ,വി എസ് ആയത് . വീട്ടിൽ കോടീശ്വരനായ ഒരു അതിഥി വന്നാൽ സ്വന്തം കുടുംബത്തെ എവിടെ നിർത്തണമെന്ന് വി എസ്സിന് അറിയാമായിരുന്നു. വി എസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടിൽ എത്തിച്ചിട്ടില്ല''.വി എസിൻ്റെ വിശ്വസ്തനായിരുന്നു ശക്തിധരൻ.ദേശാഭിമാനി ലേഖകനായിരിക്കെ അദ്ദേഹം വി എസ് പറയുന്നത് അനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. ഒരു തികഞ്ഞ പാർട്ടികാരനാണ് ശക്തിധരൻ. പാർട്ടിക്കൂറിൻ്റെ കുറവുകൊണ്ടാണ് ശക്തിധരൻ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന പ്രചരണം സി പി എം പ്രചരിപ്പിച്ചു. എന്നാൽ താൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് ശരിയായോ എന്ന് ചിന്തിക്കുന്ന ലക്ഷക്കണക്കായ നിഷ്‌ക്കളങ്കരായ സഖാക്കൾ ഉണ്ടെന്ന് ശക്തിധരൻ പറഞ്ഞു . അവർ തന്റെ പാർട്ടിക്കൂറിലും സംശയാലുക്കളായിരിക്കാം . അതൊന്നും തന്നെ നശിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണെന്ന് കരുതുന്നില്ലെന്നും ശക്തിധരൻ പറയുന്നു. അതേ സമയം ശക്തിധരന് പാർട്ടി ബന്ധുക്കൾ ക്കിടയിൽ വിശ്വാസ്യത വർധിക്കുകയാണ്. ഇതഃപര്യന്തം പാർട്ടിയെ നയിച്ചവരുടെ ത്യാഗങ്ങൾ , ജീവൻ ബലിയർപ്പിച്ചവർ. വർഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടിൽ കഴിഞ്ഞവർ അവരുടെയെല്ലാം അർപ്പണബോധത്തിനുമുന്നിൽ ഈ അശുപോലുള്ള ഞാൻ ഒന്നുമല്ല. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാർ, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തിൽ തുടർഭരണം എന്ന മിഥ്യയുടെ ഇലകൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു നിമിഷം പിന്നിലേക്ക് നോക്കൂ. ഭൂമുഖത്തെ 70 വർഷത്തെ തുടർഭരണം എന്നെന്നേക്കുമായി ഭൂമിയിൽ നിന്ന് മാഞ്ഞുപോയപ്പോൾ ആകെ ശബ്‍ദം ഉണ്ടായത് ഒരു പൂച്ച ലെനിൻഗ്രാഡിലൂടെ കടന്നുപോയത്ര നിശബ്ദമായിട്ടായിരുന്നു.എന്നാൽ അതിലും വലിയശബ്ദം ചിലപ്പോൾ മോസ്കോയിലെ പുരാവസ്തു ശേഖരങ്ങൾ ഗോർബച്ചേവ് ലോകത്തിന് മുന്നിൽ തുറന്നുവെച്ചപ്പോൾ കേട്ടിട്ടുണ്ടാകും. ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. ഇതാണ് ശക്തിയുടെ ന്യായം. വി.എസ്.അച്ചുതാനന്ദൻ തന്നെ ഇപ്പോഴും നിഴൽ പോലെ പിന്തുടരുന്നതായി പിണറായ വിജയൻ കരുതുന്നു. വി.എസിന് ഓർമ്മയില്ലെങ്കിലും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ ഇന്നും സജീവമാണ്.കെ.എം.ഷാജഹാന് ശേഷമാണ് ശക്തിധരൻ പിണറായിക്കെതിരെ രംഗത്തെത്തുന്നത്. ശക്തിധരൻെറ വാക്കുകൾക്ക് കാരിരുമ്പിൻെ ശക്തിയാണ്.ശക്തിധരനെ കേരളം കണ്ണടച്ച് വിശ്വസിക്കുന്നു എന്ന സംശയം പിണറായിക്ക് അറിയാം. ഇത് മറികടക്കുക എളുപ്പമല്ലെന്നും പിണറായി വിശ്വസിക്കുന്നു. അതുകൊണ്ടാണ് സർക്കാർ ശക്തിധരനെ ഒതുക്കാൻ തീരുമാനിച്ചത്.ഭരിക്കുന്ന പാർട്ടിക്കെതിരെ ശക്തിധരൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇടുന്നതിൽ പാർട്ടിക്ക് എതിരഭിപ്രായമൊന്നുമില്ല. പാർട്ടി ശത്രുവായി ശക്തിധരനെ ഇതിനകം സി പി എം മുദ്രകുത്തി കഴിഞ്ഞു. എന്നാൽ ശക്തിധരൻ പറയുന്ന കാര്യങ്ങൾക്ക് വലിയ ജനപ്രീതിയാണ് കേരളത്തിൽ ലഭിക്കുന്നത്. ഇതാണ് പാർട്ടിയെ ബുദ്ധിമുട്ടിക്കുന്നത്. ശക്തിധരന് പിന്നാലെ ആദർശധീരൻമാരായ പാർട്ടി പ്രവർത്തകരുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ടെന്നും സി പി എം സംശയിക്കുന്നു.മുമ്പ് ജനശക്തി എന്ന മാസിക ശക്തിധരൻ തുടങ്ങിയത് തന്നെ പിണറായിയെ എതിർക്കാൻ വേണ്ടിയാണെന്ന് സി പി എം കരുതുന്നു. ജനശക്തി പാർട്ടിക്ക് വിപത്താണെന്ന് അന്ന് തന്നെ സി പി എമ്മിന് അറിയാമായിരുന്നു. വി.എസിൻ്റെ സർവ പിന്തുണയും ജനശക്തി ക്കുണ്ടായിരുന്നു. ഇപ്പോഴും മാനസികമായി വി എസ് ശക്തിധരന് ഒപ്പമാണ്. പാർട്ടിയിലെ തിരുത്തൽ ശക്തികളുടെ പ്രതീകമായാണ് ശക്തിധരൻമാറുന്നത്. യഥാർത്ഥ കമ്യൂണിസ്റ്റുകാരുടെ പിന്തുണ തനിക്കുണ്ടെന്ന് ശക്തിധരൻ ആവർത്തിക്കുന്നത് അതുകൊണ്ടാണ്. ലാവ്ലിൻ കേസിൻ്റെ ഉള്ളുകള്ളികൾ പുറത്തുവിട്ടത് ജനശക്തിയാണ്. നന്ദകുമാറിൻ്റെ ക്രൈം ഉണ്ടാക്കിയതിനെക്കാൾ ദ്രോഹം ജനശക്തി ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ശക്തിധരൻ്റെ പേനയുടെ മുന ഒടിക്കാനാണ് പാർട്ടിയുടെ തീരുമാനം. ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെസോളാർ മാനഭംഗ കേസിൽ പ്രതിയാക്കിയത് മികച്ച പാർലമെൻേററിയനുള്ള പുരസ്കാരം ലഭിച്ച ജോൺ ബ്രിട്ടാസാണെന്ന് ജി.ശക്തിധരൻ മുമ്പ് ആരോപിച്ചിരുന്നു. ഗുരുതര ആരോപണമാണ് തൻ്റെ ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം ഉന്നയിച്ചത്. മാധ്യമപ്രവർത്തനം എന്നാൽ സംശുദ്ധവും നിസ്വാർത്ഥവുമായ ജനസേവനമാണെന്നാണ് പൊതുവെ വിവക്ഷിക്കുന്നത്. എന്നാൽ മാധ്യമ പ്രവർത്തനത്തെ അടിമപ്പണിയായി അധഃപ്പതിപ്പിച്ചു പണം കുന്നുകൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങിനെയും ആകാം. അതിനുള്ള ദൃഷ്ടാന്തങ്ങൾ ഒട്ടേറെയാണെന്ന് പറഞ്ഞു കൊണ്ട് കുറിപ്പ് തുടരുന്നു.സത്യത്തെ ശ്വാസംമുട്ടിച്ചു കൊല്ലാൻ നിയോഗിക്കപ്പെട്ട ഗീബൽസുകൾ എല്ലാ മാധ്യമങ്ങളിലുമുണ്ട്. ചിലപ്പോൾ മാപ്പർഹിക്കാത്ത മൗനം കൊണ്ടാണ് സത്യത്തെ അവർ മറച്ചുപിടിക്കുക. പിഴച്ചവൾ എന്ന് ഒറ്റനോട്ടത്തിൽ തന്നെ തോന്നിപ്പിക്കുന്ന ഒരു സ്ത്രീ, പുതിയ സംരംഭക എന്ന മുഖംമൂടി അണിഞ്ഞു കേരളരാഷ്ട്രീയത്തെ ശീർഷാസനത്തിൽ നിർത്തുകയും അഭ്യസ്ത വിദ്യരായ ഒട്ടേറെപ്പേരെ സാമ്പത്തികമായി കബളിപ്പിക്കുകയും രണ്ടുഡസനിലേറെ പുരുഷന്മാർക്ക് സ്വന്തം ശരീരം കാഴ്ചവെക്കേണ്ടിവന്നു എന്ന് അധികൃതർക്ക് നൽകിയ വിവിധ പരാതികളിൽ തുറന്നു പറയുകയും ചെയ്ത അസാധാരണ സംഭവപരമ്പരയ്ക്കു കേരളം സാക്ഷിയായതായി ശക്തിധരൻ പറയുന്നു. സോളാർ ആരോപണത്തിലേക്ക് അദ്ദേഹം കടക്കുന്നത് ഇങ്ങനെയാണ്. അത് നമ്മുടെ ചരിത്രത്തിൽ സമാനതയില്ലാത്ത ക്രൂരസംഭവമാണ്. പക്ഷെ ഈ സംഭവപരമ്പരകളിലെല്ലാം ശിക്ഷിക്കപ്പെട്ടത് പരാതിക്കാരി മാത്രമായതെങ്ങനെയെന്നതും ആരോപണശരങ്ങളുമായി ഇറങ്ങിയ ഈ വനിതയ്ക്കു എന്തുകൊണ്ട് ഒരു കോടതിയിലും ഇതേവരെ വിജയിക്കാൻ കഴിഞ്ഞില്ല എന്നതും പരാതിക്കാരി ഒരു പെരുംകള്ളിയാണോ എന്ന് സംശയം ജനിപ്പിക്കുന്നതു സ്വാഭാവികമാണ് . സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളെ നമ്മുടെ ഭരണകൂടം മുൻ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ തുടലൂരി വിട്ട സംഭവമാണിത്. എന്നാൽ അവിടെയും തിരിച്ചടി തന്നെയാണ് കിട്ടിയത്. ഇതെല്ലാം നോക്കുമ്പോൾ ഈ ആരോപണങ്ങളിൽ രാഷ്ട്രീയ അന്തർധാരകൾ ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റുപറയാനാകിെല്ലെന്നും ശക്തിധരൻ എഴുതിയിട്ടുണ്ട്.. കോടിയേരി ബാലകൃഷ്‌ണനെ വീണ്ടും വീണ്ടും കൊല്ലുകയാണോ പിണറായി വിജയൻ എന്ന തലക്കെട്ടിലാണ് ജനശക്തി വാരികയുടെ പത്രാധിപരായ ജി.ശക്തിധരൻ ഇതിനു ശേഷം രംഗത്തെത്തിയത്. കോടിയേരിയെ കുറിച്ചുള്ള കുറിപ്പ് സി പി എം പ്രവർത്തകർ നെഞ്ചിലേറ്റിയിരുന്നു. കോടിയേരിയുടെ അരനൂറ്റാണ്ട് നീണ്ട സജീവ കർമ്മഭൂമിയായിരുന്ന തലസ്ഥാനത്ത് അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെക്കാൻ പിണറായി അനുവദിച്ചില്ലെന്നായിരുന്നു ആരോപണം.സമസ്ത ജനവിഭാഗങ്ങളിൽ നിന്ന് ഇതിനെതിരെ രോഷം ഉയർന്നപ്പോൾ സത്യത്തിന്റെ കണികപോലുമില്ലാത്ത കപട ന്യായവുമായി പാർട്ടിയെ രംഗത്തിറക്കിയിരിക്കുകയാണ് പിണറായിയെന്ന് ശക്തിധരൻ പറയുന്നു മനുഷ്യമന:സാക്ഷിയെ ഇത്രയേറെ വേദനിപ്പിച്ച ഒരു രാഷ്ട്രീയനേതാവിന്റെ മരണം അടുത്തൊന്നും കേരളം കണ്ടിട്ടില്ല. പാർട്ടിയിൽ വിഭാഗീയത ഉടലെടുത്തകാലം മുതൽ പിണറായിവിജയന്റെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിന്ന് മുഖം നഷ്ട്ടപ്പെട്ട സഖാവായിരുന്നു കോടിയേരി. പല സമ്മർദ്ദങ്ങളാലും പിണറായിയുടെ എല്ലാ വഴിവിട്ട ചെയ്തികൾക്കും അനുസരണയോടെ കൂട്ടുനിന്ന കോടിയേരിയുടെ അന്ത്യം ഇങ്ങിനെ ആയതിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ മനസ്സ് ഇപ്പോഴും നീറുകയാണ് . ദുഃഖം ഘനീഭവിച്ച മുഖങ്ങളായി പാർട്ടി അടിമകളായി , അവർ കഴിയുകയാണ്. ഓരോ ഉന്നതനേതാക്കളിൽ നിന്ന് അവരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിർദ്ദയ സമീപനമുണ്ടാകുമെന്നും അവർ ആരും പ്രതീക്ഷിച്ചില്ല. കോടിയേരിയുടെ അന്ത്യയാത്രയുടെ പുകച്ചുരുളുകൾക്ക് പിണറായിയുടെയും മക്കളുടെയും വിമാനത്തോളം ഉയരത്തിലെത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. അത് കേരളത്തിൽ അവശേഷിക്കുന്ന ഓരോ കമ്മ്യുണിസ്റ്റുകാരന്റെയും ഏറ്റവും വലിയ ദുരനുഭവം തന്നെയാണ്. ഇത് കണ്ട് ഓരോ രക്തസാക്ഷിയുടെയും ആത്മാവ് പിടയുന്നുണ്ടാകും. ആയിരക്കണക്കിന് കമ്മ്യുണിസ്റ്റ് കുടുംബങ്ങളിൽ ദുഃഖത്തിന്റെ കരിമ്പടം മൂടിക്കിടക്കുമ്പോൾ അവർ ജന്മം കൊടുത്ത ഭരണത്തിന്റെ ഖജനാവിൽ നിന്ന് ചോർത്തിയ മുതലുമായി ഒരു കുടുംബം സായിപ്പും മദാമ്മയും ചമഞ്ഞു ആഘോഷിക്കുന്നത് എങ്ങിനെ കാവ്യനീതിയാണെന്ന് പറയാനാകും? ഇതാണ് ശക്തിധരൻെറ വാക്കുകൾ. ഇത്തരത്തിൽ പതിയെ തുടങ്ങിയ ശക്തിധരനാണ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ശക്തിധരൻ്റെ വാക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി പാർട്ടിക്ക് ഇല്ലാതായിരിക്കുന്നു. ഇതിനുള്ള മാർഗം ഷാജൻ സ്കറിയയുടെ അവസ്ഥയിൽ ശക്തിധരനെ എത്തിക്കുക എന്നത് മാത്രമാണ്. അതിനാണ് പോലീസിൻ്റെ സഹായത്തോടെ സി പി എം ശ്രമിക്കുന്നത്. ആദ്യം ശക്തിധരനെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ട പാർട്ടിക്ക് ഇതാണ് അവസാനമാർഗ്ഗം. ഇതിനു വേണ്ടി ബെന്നി ബഹനാനെ കരുവാക്കിയെന്ന് മാത്രം. ഇക്കാര്യം ശക്തിധരനും നന്നായി അറിയാം. പക്ഷേ കേരളം ഇപ്പോഴും ശക്തിധരന് ഒപ്പമാണ്.https://www.facebook.com/Malayalivartha


























