ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടത് ആത്മഹത്യാശ്രമമെന്ന് നിഗമനം: സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു കുടുംബമെന്ന് നാട്ടുകാർ

നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടത് ആത്മഹത്യാശ്രമമെന്ന് നിഗമനം. നിലമ്പൂർ അമരമ്പലത്ത് കുതിരപ്പുഴയിലാണ് അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബത്തിലെ അഞ്ചുപേരെ കാണാതായത്. ഇവരിൽ മൂന്നുപേർ രക്ഷപ്പെട്ടിരുന്നു. കാണാതായ രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു കുടുംബമെന്ന് നാട്ടുകാർ പറയുന്നു. ഇവരെ കാണാതായ സമയം പ്രദേശത്ത് വലിയ മഴയോ പുഴയിൽ വലിയരീതിയിൽ ഒഴുക്കോ ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
മാത്രമല്ല, അമരമ്പലത്ത് ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ഇത്രയും പുലർച്ചെ എത്തേണ്ടതില്ലെന്നാണ് ക്ഷേത്രഭാരവാഹികളും പറയുന്നത്. അതിനാൽ തന്നെ ആത്മഹത്യശ്രമം ആണെന്ന സംശയത്തിലാണ് പൊലീസും. ഒഴുക്കിൽപ്പെട്ടവരിൽ ആദ്യം രണ്ട് കുട്ടികൾ രക്ഷപ്പെട്ടിരുന്നു. ഇവർ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിൽ മൂന്ന് കിലോമീറ്റർ അകലെ നിന്ന് ഒരു സ്‌ത്രീയെ കണ്ടെത്തി.
സുശീല (60), അനുശ്രീ (12) എന്നിവരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇവർക്ക് വേണ്ടി സ്‌കൂബ ടീമടക്കം പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നുമാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നത്. ഇവരെ വള്ളിയില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
അതിനിടെ തൃശ്ശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാട്ടുകാർ ആശങ്കയിലാണ്. വിവരമറിഞ്ഞ് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ സ്ഥലങ്ങൾ ഉടൻ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂചലനത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വിശദീകരിച്ചു.
റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ തീവ്രത വരുന്ന ചലനങ്ങൾ രേഖപ്പെടുത്താൻ കഴിയില്ല. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വർഷം മുൻപും സമാനമായ രീതിയിൽ തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2018 സെപ്തംബർ 17ന് രാത്രിയായിരുന്നു സംഭവം. തൃശ്ശൂർ, ഒല്ലൂർ, ലാല്ലൂർ, കണ്ണൻകുളങ്ങര, കൂർക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലാണ് അന്ന് രാത്രി 11.30 യോടെ ഭൂചലനം അനുഭവപ്പെട്ടത്. ഒരു സെക്കന്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന അന്നത്തെ ഭൂചലനത്തിൽ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഓറഞ്ച് അലർട്ടാണ് ജില്ലയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. പീച്ചി ഡാം റോഡിൽ രാവിലെ ആറരയോടെ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സ് മരം മുറിച്ചു മാറ്റി. ശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടർന്ന് പറപ്പൂർ - ചാലയ്ക്കൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മഠത്തിന് സമീപം റോഡരികിൽ നിന്ന തേക്ക് മരമാണ് വീണത്. പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു. പുതുക്കാട് സ്കൂളിന്റെ മതിൽ ഇടിഞ്ഞ് പുതുക്കാട് മുപ്ലിയം പ്രധാന റോഡിലേക്ക് വീണിട്ടുണ്ട്. തമിഴ്‌നാട് വാൽപ്പാറയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇവിടെ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വാൽപ്പാറ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ 13 വീടുകൾ ഭാഗികമായി തകർന്നു. പൊന്നാനിയിൽ 13 കുടുംബങ്ങളും ക്യാംപിലേക്കു മാറ്റി. പെരിന്തൽമണ്ണയിൽ നിർത്തിയിട്ട വാഹനങ്ങളിൽ മണ്ണിടിഞ്ഞു വീണു. തിരുവനന്തപുരം പൊന്മുടിയിൽ വിനോദസഞ്ചാരികൾക്കി വിലക്കേർപ്പെടുത്തി. തിരുവല്ല നിരണം വടക്കും സെന്റ് പോൾസ് സിഎസ്ഐ പള്ളി മഴയിൽ തകർന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും തിരുവനന്തപുരത്തും യെലോ അലർട്ടാണ്.
https://www.facebook.com/Malayalivartha


























