ശബരി വിമാനത്താവളം നിര്‍മിക്കാന്‍ 2570 ഏക്കര്‍ സ്ഥലമുണ്ടായിട്ടും, നാട്ടുകാരെ കുടിയൊഴിപ്പിക്കുന്നതിനു പിന്നില്‍ എന്താണ്...? ദുബായ് ആസ്ഥാനമാക്കിയ വെറുക്കപ്പെട്ട ബിനാമികള്‍ക്കും, ശബരി വിമാനത്താവളം നിക്ഷേപത്തിലും സ്ഥലം ഏറ്റെടുക്കലിലും കണ്ണുണ്ടെന്ന സംശയം ബലപ്പെടുകയാണ്....

ശബരി വിമാനത്താവളം നിര്‍മിക്കാന്‍ 2570 ഏക്കര്‍ സ്ഥലമുണ്ടായിട്ടും നാട്ടുകാരെ കുടിയൊഴിപ്പിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യ അജണ്ടയോ.കെപി യോഹന്നാന്റെ ബിലീവേഴ്‌സ് എസ്റ്റേറ്റ് വക തോട്ടം അപ്പാടെ ഏറ്റെടുത്താല്‍ വിമാനത്താവളം പണിതതിനുശേഷവും ആയിരത്തോളം ഏക്കര്‍ മിച്ചമുണ്ടായിട്ടും എന്തിന് നാട്ടുകാരുടെ 123 ഹെക്ടര്‍കൂടി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു.ഒപ്പം അറുന്നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു. ശബരി വിമാനത്താവളം നിര്‍മാണത്തിന് ഓഹരി വിറ്റ് പണം സമാഹരിച്ചാല്‍ ഓഹരി വാങ്ങാന്‍ ആയിരക്കണക്കിന് ജനങ്ങള്‍ കാത്തിരിപ്പുണ്ട്.എന്നാല്‍ ദുബായ് ആസ്ഥാനമാക്കിയ വെറുക്കപ്പെട്ട ബിനാമികള്‍ക്കും ശബരി വിമാനത്താവളം നിക്ഷേപത്തിലും സ്ഥലം ഏറ്റെടുക്കലിലും കണ്ണുണ്ടെന്ന സംശയം ബലപ്പെടുകയാണ്. എരുമേലിയില്‍ നിര്‍മാണ അനുമതിയായ ശബരി വിമാനത്താവളം പണിയാന്‍ 1500 ഏക്കര്‍ സ്ഥലം മതിയെന്നിരിക്കെ ബിലീവേഴ്‌സ് എസ്റ്റേറ്റില്‍ ആയിരം ഏക്കറിലേറെ സ്ഥലം മിച്ചംവരികയാണ്.
ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അത് ആര്‍ക്കുവേണ്ടി എന്നതാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന മറ്റൊരു സംശയം. മാത്രവുമല്ല നാട്ടുകാരുടെ 123 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നത് ദുബായ് കേന്ദ്രീകരിച്ച വന്‍വ്യവസായികള്‍ക്കും ഭുവുടമകള്‍ക്കും വിമാനത്താവളത്തോട് അനുബന്ധിച്ച് ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താനാണെന്ന് സംശയമാണ് ദേശവാസികള്‍ ഉന്നയിക്കുന്നത്.
നിലവില്‍ റണ്‍വേയും മറ്റ് കെട്ടിടങ്ങളും സംവിധാനങ്ങളും നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്നും മൂന്നു കിലോമീറ്റര്‍ മാറിയുള്ള നാട്ടിന്‍പുറത്തെ കൃഷിയിടങ്ങളും വീടുകളുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നത്.വിമാനത്താവളം പണിയാന്‍ ബിലീവേഴ്‌സ് എസ്റ്റേറ്റില്‍ വേണ്ടിടത്തോളം സ്ഥലമുണ്ടായിരിക്കെയും സ്വകാര്യഭൂമി ഏറ്റെടുക്കരുതെന്നാണു സ്ഥലം നഷ്ടപ്പെടുന്നവരില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം കോടതിയെ സമീപിച്ചിട്ടുണ്ട്.
സ്ഥലത്തിന്റെ ഘടന മൂലം റണ്‍വേയുടെ നീളം അനുസരിച്ചാണ് സ്വകാര്യസ്ഥലം കൂടി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായതെന്നു സാങ്കേതിക വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും നിര്‍ദിഷ്ട റണ്‍വേയില്‍ നിന്നും ഏറെ മാറിയുള്ള സ്ഥലങ്ങളും ഏറ്റെടുക്കുന്നത് ആര്‍ക്കുവേണ്ടിയാണ്.3,500 മീറ്ററാണു റണ്‍വേയ്ക്കു വേണ്ടത്. റണ്‍വേയുടെ ഒരു വശത്ത് 480 മീറ്റര്‍ അകലത്തിലും മറുവശത്ത് 980 മീറ്റര്‍ അകലത്തിലും സിഗ്‌നലിങ് സംവിധാനം സ്ഥാപിക്കും. ഇതോടെ റണ്‍വേയുടെ ആകെ നീളം 4,960 മീറ്ററാകും. ഇത്രയും സ്ഥലം ചെറുവള്ളി എസ്റ്റേറ്റില്‍ ലഭ്യമാണെന്ന സാഹചര്യത്തിലാണ് സമീപവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം.
റണ്‍വേയ്ക്കു പുറത്ത് ഇരുവശങ്ങളിലും റോഡ്, ഫെന്‍സിങ്, ഡ്രെയ്‌നേജ് സംവിധാനം, മതില്‍ എന്നിവയും വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലവും ക്രമീകരിക്കണം. വാഹന പാര്‍ക്കിങ്, ടെര്‍മിനല്‍, മാളുകള്‍ തുടങ്ങി വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ഇത്തരത്തില്‍ വേണ്ട സ്ഥലം ചെറുവള്ളി എസ്റ്റേറ്റില്‍ ലഭ്യമായിട്ടും സമീപപ്രദേശങ്ങള്‍ അപ്പാടെ വാങ്ങിക്കൂട്ടുന്നത് ആര്‍ക്കുവേണ്ടിയാണെന്നതിലാണ് ദുരൂഹത. അടുത്തയിടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂമാഫിയ റിപ്പോര്‍ട്ടുകള്‍ക്ക് വിമാനത്താവളവുമായി ബന്ധമുണ്ടെന്നാണ് വിമര്‍ശനം ഉയരുന്നത്.വിമാനത്താവളം നിര്‍മിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ചെറുവള്ളി എസ്‌റ്റേറ്റെന്നും വേണ്ടിടത്തോളം സ്ഥലം ഇവിടെ ലഭ്യമാണെന്നും മുന്‍പുതന്നെ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
മണിമലയാറിന്റെ സാന്നിധ്യം ജലലഭ്യത ഉറപ്പാക്കുന്നു. ബലവത്തായ മണ്ണായതിനാല്‍ നിര്‍മാണച്ചെലവ് കുറയും. അനുകൂല കാലാവസ്ഥയും സുരക്ഷിതമായ പ്രദേശവുമാണ്. ഈ സാഹചര്യത്തിലാണ് ശബരിമല വിമാനത്താവളത്തിന് എരുമേലിക്കു സമീപം ബിലീവേഴ്‌സ് ചര്‍ച്ചിന്റെ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുമതി നല്‍കി റവന്യൂവകുപ്പ് ഉത്തവായത്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് ഈ ഭൂമിയുള്ളത്.എരുമേലി സൗത്ത് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 22, 23 ബ്ലോക്ക് നമ്പറുകളില്‍ ഉള്‍പ്പെട്ടവയും മണിമല വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 19, 21 ഭൂമിയുമാണ് വിമാനത്താവളത്തിന് കണ്ടെത്തിയിട്ടുള്ളത്. മണിമല വില്ലേജിലാണ് ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുക.ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പാലാ കോടതിയില്‍ നിലവിലുള്ള കേസുകളില്‍ ഉടന്‍ ധാരണയെത്തും. ബിഷപ് കെപി യോഹന്നാന്റെ ട്രസ്റ്റിന്റെ കൈവശമുള്ള തോട്ടത്തിന്റെ വില കോടതിയില്‍ കെട്ടിവച്ചശേഷം തോട്ടം ഏറ്റെടുക്കാനുള്ള നീക്കമാണ് ഒന്നാമത്തേത്. അതല്ലെങ്കില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് തോട്ടത്തിന്റെ വില നല്‍കി സ്ഥലം ഏറ്റെടുക്കുക. മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ തോട്ടമായിരുന്ന ഈ സ്ഥലം വിദേശികള്‍ പോയതോടെ കേരള സര്‍ക്കാരില്‍ വന്നുചേരേണ്ടതാണെന്നും ഉടമകള്‍ സര്‍ക്കാരാണെന്നുമാണ് കോടതിയില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഹാരിസണില്‍ നിന്ന് തോട്ടം തങ്ങള്‍ വില കൊടുത്തുവാങ്ങി എരുമേലി രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് കരം അടച്ചുവന്നതാണെന്നാണ് ബിലീഴ്‌സ് ചര്‍ച്ചിന്റെ വാദം.പാട്ടക്കാലാവധി കഴിഞ്ഞ തോട്ടത്തിന്റെ ഉടമസ്ഥത സര്‍ക്കാരിനുള്ളതാണെന്നും ബിലീവേഴ്‌സ് ചര്‍ച്ചിന് ഇതില്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ വാദിക്കും. വിമാനത്താവളം നിര്‍മാണം വൈകാതിരിക്കാന്‍ തോട്ടത്തിന് അര്‍ഹമായി കോടതി നിര്‍ദേശിക്കുന്ന തുക സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവച്ചശേഷം ഉടന്‍ തോട്ടം ഏറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കാനാണ് തീരുമാനം. അഞ്ചു വര്‍ഷത്തിനുള്ളില്‍ വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ആലോചനയിലുള്ളത്.ഇതിന്റെ ഭാഗമായി ഇടക്കാലത്ത് മുടങ്ങിയിരുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാന്‍ റവന്യു വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടി.
അണ്ടര്‍ സെക്രട്ടറിയുടെ നിര്‍ദേശം അനുസരിച്ച് എരുമേലി തെക്ക്, മണിമല വില്ലേജ് ഓഫീസുകളില്‍ നിന്ന് എസ്റ്റേറ്റ് അധികൃതര്‍ക്ക് ഡിമാന്‍ഡ് നോട്ടിസ് നല്‍കിഎരുമേലി തെക്ക് വില്ലേജില്‍പെട്ട സ്ഥലത്തിന്റെ കുടിശികയും പലിശയും ഉള്‍പ്പെടെ 58 ലക്ഷത്തോളം രൂപയും മണിമല വില്ലേജില്‍ 3,53,958 രൂപയുമാണ് റവന്യു വകുപ്പ് സ്വീകരിക്കാന്‍ നടപടി തുടങ്ങിയത്.ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കമ്പനി, തോട്ടം ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കു കൈമാറിയ ശേഷം 2008-2009 വരെ കരം സ്വീകരിച്ചിരുന്നു. പിന്നീട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരുമായി കോടതിയില്‍ കേസായതിനാല്‍ റവന്യു വകുപ്പ് കരം സ്വീകരിച്ചില്ല.ചെറുവള്ളി എസ്റ്റേറ്റില്‍ ശബരിമല വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017 ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. 2018 ല്‍ അമേരിക്കന്‍ വിമാനക്കമ്പനിയായ ലൂയിസ് ബര്‍ജര്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതിനിടെ ഉടമസ്ഥാവകാശ തര്‍ക്കം കോടതിയിലെത്തി. ഏറ്റെടുക്കല്‍ നടപടിയ്ക്ക് ഹൈക്കോടതി പച്ചക്കൊടി വീശിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്. എരുമേലിയില്‍ വിമാനത്താവളം വരുന്നതിനോട് നാട്ടുകാര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ എതിര്‍പ്പുകളില്ല. മാത്രവുമല്ല നാട്ടുകാര്‍ക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതിനൊപ്പം പ്രദേശത്തിന്റെ സമഗ്രവികസനത്തിനും വിമാനത്താവളം നേട്ടമാകുമെന്ന് വ്യക്തമാണ്.
പ്രതിവര്‍ഷം മൂന്നുകോടി തീര്‍ഥാടകരെത്തുന്ന ശബരിമലയ്ക്കും എരുമേലി, കാഞ്ഞിരപ്പള്ളി പ്രദേശത്തിനും 15 ലക്ഷത്തോളം പ്രവാസികള്‍ക്കും നേട്ടമാകുന്ന വിമാനത്താവളം എത്രയും വേഗം യാഥാര്‍ഥ്യമാകണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേ സമയം വിമാനത്താവളം നിര്‍മാണത്തിന്റെ പേരില്‍ പ്രദേശവാസികളെ എന്തിന് കുടിയൊഴിപ്പിക്കുന്നു എന്നതിലാണ് പരക്കെ ആശങ്ക ഉയരുന്നത്.
https://www.facebook.com/Malayalivartha


























