അവസാനം ചൈനയും സമ്മതിച്ചു... ഇന്ത്യയെ കൂട്ടുപിടിച്ച് അമേരിക്കക്കെതിരെ നീങ്ങാന്‍ റഷ്യയും ചൈനയും; ഇന്ത്യയുടെ നിലപാട് നിര്‍ണായകം; . ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറഷന്‍ ഓര്‍ഗനൈസേഷന്‍ ശക്തിപ്പെടുത്തണമെന്ന് ചൈനയുടെയും റഷ്യയുടെയും ആവശ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സൗഹൃദം ലോകം കണ്ടതാണ്. ഇന്ത്യയും അമേരിക്കയുമായി നല്ല ബന്ധം ചില ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ചു. അതിനിടെ ഇന്ത്യയുടെ വഴിയിലേക്ക് വരികയാണ് റഷ്യയും ചൈനയും. ഇന്ത്യയെ കൂട്ടുപിടിച്ച് യുഎസ് യൂറോപ്യന്‍ സൈനിക, സാമ്പത്തിക ആധിപത്യത്തിനു വെല്ലുവിളിയുയര്‍ത്താന്‍ ചൈനയും റഷ്യയും.
ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ശക്തിപ്പെടുത്തണമെന്ന ചൈനയുടെയും റഷ്യയുടെയും ആവശ്യം വിരല്‍ചൂണ്ടുന്നത് ഇതിലേക്കാണ്. റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ അട്ടിമറി ശ്രമം നടത്തിയതിനു ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ പങ്കെടുക്കുന്ന രാജ്യാന്തര പരിപാടിയായിയിരുന്നു എസ്സിഒ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പുട്ടിനൊപ്പം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവരുമുണ്ടായിരുന്നു.
റഷ്യ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളും യുഎസും റഷ്യയ്ക്കു മേല്‍ കനത്ത ഉപരോധമാണ് ഏര്‍പ്പെടുത്തിയത്. റഷ്യയില്‍നിന്നുള്ള ഇന്ധന ഇറക്കുമതി യുഎസും യൂറോപ്യന്‍ യൂണിയനും ബഹിഷ്‌കരിച്ചപ്പോള്‍ അത് ഇന്ത്യയും ചൈനയുമാണ് വന്‍തോതില്‍ വാങ്ങിയത്. ഇന്ത്യ, ചൈന, റഷ്യ എന്നീ വന്‍ശക്തികളുടെ നേതൃത്വത്തില്‍ ലോകഗതി നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു അച്ചുതണ്ട് രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് പുട്ടിന്‍.
രാജ്യസുരക്ഷ, സാമ്പത്തിക സഹകരണം, ഭീകരവാദത്തിനെതിരായ പോരാട്ടം, ലഹരിമരുന്നുകടത്ത് തടയല്‍, കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കല്‍ തുടങ്ങിയവയാണ് എസ്സിഒ സഖ്യത്തിന്റെ ലക്ഷ്യം. ഏഷ്യയുടെ വികസനത്തിനും അഭിവൃദ്ധിക്കും സമാധാനത്തിനും വേണ്ടിയുള്ള വേദിയാണ് എസ്സിഒ എന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. റഷ്യയുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെ സഖ്യത്തിന്റെ പ്രാധാന്യം വര്‍ധിച്ചു.
ഇതോെട പാശ്ചാത്യ രാജ്യങ്ങള്‍ എസ്സിഒയെ ഗൗരവത്തോടെ വീക്ഷിക്കാന്‍ ആരംഭിച്ചു. ആഗോള ജിഡിപിയുെട 30 ശതമാനവും ജനസംഖ്യയില്‍ 40 ശതമാനവും എസ്സിഒ രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യ, ചൈന, റഷ്യ, കസഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, തജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് സ്ഥിരാംഗങ്ങള്‍.
യുഎസ് യുറോപ്യന്‍ അച്ചുതണ്ടിന് ബദലായി യൂറേഷ്യന്‍ അച്ചുതണ്ട് ശക്തിപ്പെടുത്തുക എന്നത് അത്യാവശ്യമായി വന്നിരിക്കുന്നുവെന്ന് റഷ്യയ്ക്കും ചൈനയ്ക്കും തോന്നിത്തുടങ്ങി. അധികം സൗഹൃദത്തിലല്ലാത്ത ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധം സുദൃഢമാക്കുന്നതിനും എസ്സിഒയിലൂടെ മാര്‍ഗം തേടുകയാണ് അവര്‍. എസ്സിഒ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കണമെന്ന് വ്‌ലാഡിമിര്‍ പുട്ടിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൈനിക സഹകരണം കൂടുതല്‍ ദൃഢമാക്കണമെന്നാണ് പുട്ടിന്‍ ഊന്നിപ്പറഞ്ഞത്. ഈ അഭിപ്രായത്തിന് ശക്തമായ പിന്തുണ നല്‍കിയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും സംസാരിച്ചത്.
ദീര്‍ഘകാലമായി റഷ്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഇന്ത്യ യുദ്ധത്തിന് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിലും റഷ്യയെ തള്ളിപ്പറയാന്‍ തയാറായില്ല. യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ യുഎന്നില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങളില്‍ വോട്ടുചെയ്യുന്നതില്‍നിന്ന് ഇന്ത്യ സ്ഥിരമായി വിട്ടുനില്‍ക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ചതോടെ റഷ്യയില്‍നിന്ന് ഇന്ധനം വാങ്ങുന്നത് ഇന്ത്യ വന്‍തോതില്‍ വര്‍ധിപ്പിച്ചു. സാമ്പത്തികമായി തകര്‍ച്ച േനരിട്ടുകൊണ്ടിരുന്ന റഷ്യയ്ക്ക് അത് വലിയ ആശ്വാസമായിരുന്നു. ഇതിനിടയില്‍ ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുമായും അടുപ്പം പുലര്‍ത്തുന്നുമുണ്ട്. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കേണ്ടതിനെ റഷ്യയെ ഓര്‍മപ്പെടുത്തുകയും ചെയ്തു.
റഷ്യയില്‍നിന്ന് ഇന്ധനം വാങ്ങുന്നതിനെ യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ നയതന്ത്രപരമായി നേരിടാന്‍ ഇന്ത്യയ്ക്കായി. ഇന്ത്യന്‍ വിപണിയിലെ ഇന്ധന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ റഷ്യന്‍ എണ്ണ അത്യാവശ്യമായിരുന്നു. ഇതിനിടെയാണ് നരേന്ദ്ര മോദി യുഎസ് സന്ദര്‍ശനം നടത്തി വന്‍ കരാറുകളില്‍ ഒപ്പുവച്ചത്. മുന്‍പ് ധാരണയാകാതിരുന്ന പല കരാറുകളിലും യുഎസ് ഇത്തവണ ഒപ്പുവയ്ക്കാന്‍ തയാറായത് ഇന്ത്യയെ ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇതു മനസ്സിലാക്കിയാണ് പാശ്ചാത്യ ലോകത്തേക്കുള്ള ഇന്ത്യയുടെ ചായ്വിന് തടയിടാനും പുതിയൊരു അച്ചുതണ്ട് സൃഷ്ടിക്കാനും പുട്ടിന്‍ ശ്രമിക്കുന്നത്
https://www.facebook.com/Malayalivartha


























