ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സൗദി അറേബ്യ, റിയാദിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു, സ്വീഡനെതിരെയുള്ള നടപടികളിൽ ഗൾഫ് രാഷ്ട്രങ്ങളുടെ നിലപാട് ഇനി എന്ത്?

ഗൾഫ് രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു പെരുന്നാൾ ദിനത്തിൽ ഖുര്‍ആന്‍ കത്തിക്കാന്‍ സ്വീഡൻ അനുമതി നൽകിയ നടപടി. സ്വീഡനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണിപ്പോൾ സൗദി അറേബ്യ. റിയാദിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. സ്വീഡനിലെ സ്റ്റോക്‌ഹോം സെന്‍ട്രല്‍ പള്ളിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് ജൂണ്‍ 29 ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയും സൗദിയുടെ ക്ഷണപ്രകാരം ജിദ്ദയിലെ ആസ്ഥാനത്ത് ഒ.ഐ.സി അടിയന്തര എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് സംഭവം ചര്‍ച്ചചെയ്യുകയും ചെയ്ത ശേഷമാണ് ഈ നടപടി.
ഖുര്‍ആന്‍ കത്തിച്ചതിനെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി സ്വീഡന്‍ അംബാസഡറോട് അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ അപമാനകരമായ പ്രവൃത്തിയെ സൗദി അറേബ്യ തള്ളിക്കളയുന്നു. സഹിഷ്ണുത, മിതത്വം, തീവ്രവാദം തള്ളിക്കളയല്‍ എന്നീ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് വിരുദ്ധമായ എല്ലാ നടപടികളും നിര്‍ത്തണമെന്ന് സ്വീഡിഷ് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.
ജനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് ആവശ്യമായ പരസ്പര ബഹുമാനത്തെ അത് ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രാലയം പറഞ്ഞു. സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ഖുർആൻ കത്തിച്ചതിന്റെ അനന്തരഫലങ്ങൾ ചർച്ച ചെയ്യാൻ സൗദി അറേബ്യ മുൻകൈയെടുത്ത് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു.
ഹജ്ജ് മാസത്തിൽ ഈദ് ആഘോഷ സമയത്ത് നടന്ന ഹീനമായ ചെയ്‌തിക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും അനന്തര നടപടികളിൽ കൂട്ടായ നിലപാട് സ്വീകരിക്കുന്നതിനും ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്താണ് യോഗം ചേർന്നത്. അതേസമയം, സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ മുസ്ലിം സമൂഹം തയാറകണമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി.വിശുദ്ധ ഖുർആൻ പരസ്യമായി കത്തിക്കാൻ അനുവദിക്കുന്നതിലുടെ മുഴുവൻ ഇസ്‌ലാമിക രാഷ്ട്രങ്ങളോടുമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് സ്വീഡൻ എടുത്തിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
സ്വീഡിഷ് ഉൽപനങ്ങൾ ബഹിഷ്കരിക്കുക എന്നതാണ് ഈ വലിയ കുറ്റകൃത്യത്തിന് മുന്നിൽ സ്വീകരിക്കേണ്ട ഏറ്റവും ചെറിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഈദുൽ അദ്ഹ ദിനത്തിൽ സ്റ്റോക്ക്‌ഹോമിലെ ഏറ്റവും വലിയ പള്ളിക്കു മുന്നിൽ ആണ് ഇറാഖി വംശജനായ മുപ്പത്തിയേഴുകാരൻ സൽവാൻ മോമിക ഖുർആനിന്‍റെ പകർപ്പ് കത്തിച്ചത്. സംഭവത്തിൽ സൗദിയെ കൂടാതെ കുവൈത്ത്, യു.എ.ഇ, ഖത്തർ തുടങ്ങിയ അറബ് രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്.
യു.എ.ഇ സ്വീഡന്റെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്. സാമൂഹിക മൂല്യങ്ങൾക്ക് വില കൽപിക്കാതെ സ്വീഡൻ അന്താരാഷ്ട്ര ഉത്തവാദിത്തങ്ങളിൽ നിന്ന് പിറകോട്ട് പോവുകയാണെന്നാണ് യുഎഇ കുറ്റപ്പെടുത്തി. സ്വീഡനെതിരെ ഗൾഫ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിന്ന് കടുത്ത നടപടികൾ എടുക്കുമോയെന്ന് ഇനി കണ്ടറിയണം.
https://www.facebook.com/Malayalivartha


























