അച്ചാമ്മയുടെ കൊലപാതകം... അഭിഭാഷകനായ മകന്റെ ക്രൂരതയില്‍ അച്ചാമ്മയുടെ ദേഹത്തുണ്ടായത് പതിനെട്ടിലധികം ആഴത്തിലുള്ള മുറിവ്; സംസ്‌കാരം വിദേശത്തുള്ള മകള്‍ എത്തിയതിനുശേഷം

അഭിഭാഷകനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയ അച്ചാമ്മയുടെ ദേഹത്തുണ്ടായത് പതിനെട്ടിലധികം ആഴത്തിലുള്ള മുറിവ്. മരട് ബ്ലൂക്‌ളൗഡ് അപ്പാര്‍ട്ടുമെന്റിലെ താമസക്കാരിയും എല്‍.ആന്‍ഡ്.ടി മുന്‍ ഉദ്യോഗസ്ഥയുമായ കാഞ്ഞിരമറ്റം വേലിക്കല്‍വീട്ടില്‍ അച്ചാമ്മ എബ്രഹാമിന്റെ(73) ജീവനെടുത്തത് പിന്‍തലയ്‌ക്കേറ്റ വെട്ടാണ് . തലയിലും മുഖത്തുമായി നിരവധി വെട്ടേറ്റിട്ടുണ്ട്. ദേഹമാകെ മുറിവുണ്ട്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
ഇന്‍ക്വസ്റ്റിനുശേഷം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം വിദേശത്തുള്ള മകള്‍ എത്തിയതിനുശേഷം. കേസില്‍ അറസ്റ്റിലായ മകന്‍ അഡ്വ. വിനോദ് എബ്രഹം (42) കുറ്റംസമ്മതിച്ചു. നിയമബിരുദധാരിയാണെങ്കിലും കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നില്ല.
ദേഷ്യംവന്നിട്ടാണ് താന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് മാനസികാസ്വാസ്ഥ്യമുള്ള ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. അക്രമസ്വഭാവമുള്ള ഇയാള്‍ രണ്ടുമാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മരുന്നു കഴിക്കാമെന്നും വാക്കുനല്‍കിയതിനാല്‍ ഒരുമാസം മുമ്പാണ് അച്ചാമ്മ മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ വീട്ടില്‍ എത്തിയതോടെ മരുന്ന് കഴിക്കാതെയായി. തുടര്‍ന്ന് ഭക്ഷണത്തില്‍ കലര്‍ത്തി മരുന്ന് നല്‍കാന്‍ തുടങ്ങി. അമ്മയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ക്ക് രുചികുറവാണെന്ന് പറഞ്ഞ് വിനോദ് കിടപ്പുമുറിയില്‍ സ്വന്തമായി പാചകംചെയ്തിരുന്നു. വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്ന് പറയുന്നത് കേട്ടതോടെയാകും അമ്മയെ ആക്രമിച്ചതെന്നാണ് കരുതുന്നത്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരാക്കി മേല്‍നടപടി പൂര്‍ത്തിയാക്കി.
വ്യാഴാഴ്ച വൈകീട്ട് മുതല്‍ തന്നെ വീട്ടില്‍ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായിട്ടാണ് അയല്‍വാസികള്‍ പറയുന്നത്. ഈ വഴക്ക് ഇന്നലെ രാവിലെയും ഉച്ചയ്ക്കും തുടര്‍ന്നിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. രാവിലെ മുതല്‍ മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസിയെ കൊല്ലപ്പെട്ട അച്ചാമ്മ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.
ഈ വിവരം സഹോദരനെയും അച്ചാമ്മ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് വിവരം ഡിവിഷന്‍ കൗണ്‍സിലര്‍ അറിയുകയും, ഇവര്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് മരട് പോലീസ് ഇവിടെയെത്തുകയായിരുന്നു. എന്നാല്‍ പോലീസിന് ഉച്ചയോടെ എത്തിയെങ്കിലും, വീടിനുള്ളില്‍ കയറാനായില്ല. മുറിയില്‍ നിന്ന് അച്ചാമ്മ ഇറങ്ങിവന്നപ്പോള്‍, അമ്മയെന്തിനാ ഇറങ്ങി വന്നത് മുറിയിലേയ്ക്ക് പൊയ്‌ക്കോ, കുഴപ്പമൊന്നുമില്ലെന്ന് സൗമ്യമായി പറയുന്ന വിനോദിനെയായിരുന്നു എല്ലാവരും കണ്ടത്. എങ്കിലും ഒരുമണിക്കൂറോളം പോലീസ് അവിടെ നിലയുറപ്പിച്ചു. വാതില്‍ തുറക്കണമെങ്കില്‍ പരാതി രേഖാമൂലം എഴുതി നല്കണമെന്നായി.
മഴ കനത്തതോടെ എല്ലാവരും അവിടെ നിന്ന് മാറി. വൈകുന്നേരത്തോടെ വീണ്ടും അച്ഛമ്മയുടെ നിലവിളി സമീപത്തുള്ളവര്‍ കേട്ടു. സമീപവാസികള്‍ മെമ്പറെ ഫോണില്‍ വിളിച്ച് അവിടെ നിന്ന് ആ അമ്മയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്. എത്രയും വേഗം പോലീസിനെ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് ഉടനെ ഫ്‌ലാറ്റില്‍ എത്തിയെങ്കിലും വിനോദ് വാതില്‍ തുറക്കാന്‍ തയ്യാറായില്ല.
പിന്നീട് ഫയര്‍ഫോഴ്‌സിനെ വിളിച്ച് എല്ലാ സന്നാഹങ്ങളോടെ രണ്ട് മണിക്കൂറിന് ശേഷമാണ് മുറി തുറക്കാനായത്. ഫഌറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാന്‍ സമീപത്തെ ഫഌറ്റിലുള്ളവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. പോലീസ് എത്തിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് പരിസരവാസികളും ആരോപിക്കുന്നത്.
ഉള്ളില്‍ നിന്ന് വാതില്‍ ബലമായി അടച്ചിരിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ വാതില്‍ പൊളിച്ചാണ് പോലീസ് അകത്ത് നടന്നത്. അകത്ത് കടന്നപ്പോഴാണ് അച്ചാമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. അക്രമാസക്തനായ വിനോദിനെ ബലംപ്രയോഗിച്ചാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.
https://www.facebook.com/Malayalivartha



























