വിനോദ് ഒന്നൊന്നര മുതല്‍... കൊച്ചിയില്‍ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകന്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായ വിവരങ്ങള്‍ പുറത്ത്; അച്ചാമ്മയുടെ ഫോണ്‍ കറിച്ചട്ടിയിലിട്ടു വറുത്ത നിലയില്‍; സീലിങ് ഫാന്‍ വളച്ചുമടക്കി വല്ലാതെയാക്കി

കൊച്ചിയില്‍ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകന്‍ അമ്മയെ കൊലപ്പെടുത്തി സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. മരട് സ്വദേശിയായ അച്ചാമ്മ (71) കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ വിനോദ് പൊലീസ് കസ്റ്റഡിയിലാണ്. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് അപ്പാര്‍ട്‌മെന്റില്‍ മകന്റെ വെട്ടേറ്റു മരിച്ച കാഞ്ഞിരവേലില്‍ അച്ചാമ്മയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി.
എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ലേക്ഷോര്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള മകള്‍ വിനീത എത്തിയതിനു ശേഷം സംസ്‌കാരം ചമ്പക്കര പള്ളിയില്‍. പ്രതിയായ മകന്‍ വിനോദ് ഏബ്രഹാമിനെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന അപ്പാര്‍ട്‌മെന്റ് പൊലീസ് മുദ്രവച്ചു.
മുറിയാകെ അലങ്കോലപ്പെട്ട നിലയിലാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഗൃഹോപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സീലിങ് ഫാനുകളുള്‍പ്പെടെ വളച്ചുമടക്കിയിട്ടിരിക്കുകയാണ്. അച്ചാമ്മയുടെ മൊബൈല്‍ ഫോണ്‍ കറിച്ചട്ടിയിലിട്ടു വറുത്ത നിലയിലാണു കണ്ടെത്തിയത്.
അതേസമയം, സംഭവം വഷളാക്കിയ മരട് എസ്‌ഐക്കെതിരെ നടപടി എടുക്കണമെന്നു നഗരസഭാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍, കൗണ്‍സിലര്‍ ഷീജ സാന്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്പിയെ നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍ പറഞ്ഞു.
തിരുവല്ല സ്വദേശിയായ അച്ചാമ്മയും കുടുംബവും 12 വര്‍ഷം മുന്‍പാണു മരടില്‍ അപ്പാര്‍ട്‌മെന്റ് വാങ്ങി താമസം തുടങ്ങിയത്. ഭര്‍ത്താവ് ഏബ്രഹാം 35 വര്‍ഷം മുന്‍പ് മരിച്ചു. മറ്റൊരു മകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആത്മഹത്യ ചെയ്തു. എല്‍എല്‍ബി ബിരുദധാരിയാണെങ്കിലും വിനോദ് പ്രാക്ടീസ് ചെയ്യുന്നില്ല. മിക്കവാറും ദിവസങ്ങളിലും വിനോദ് പുറത്തുനിന്നു ഭക്ഷണം വരുത്തും. ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങി നശിപ്പിച്ചു കളയുന്നതു വിനോദ് ശീലമാക്കിയിരുന്നു.
അതേസമയം കൊലപാതകം തടയുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്‌ഐ പറഞ്ഞു. കതകു പൊളിച്ചു വീടിനുള്ളില്‍ കയറണമെങ്കില്‍ കത്തു വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്തിന്റെ അടിസ്ഥാനത്തിലാണു റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കത്തു തന്നതെന്നു വ്യക്തമല്ല.
ചമ്പക്കരയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. ഫ്‌ലാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാന്‍ സമീപത്തെ ഫ്‌ലാറ്റിലുള്ളവര്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പൊലീസെത്തിയെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കം ആരോപിക്കുന്നത്.
ഒരു കൊറിയറുമായും സാമ്പത്തിക ഇടപാടുമായും ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ തന്നെ ഇവരുടെ ഫ്‌ലാറ്റില്‍ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയല്‍വാസികള്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയില്‍ വഴക്കുണ്ടായിരുന്നു. ഇക്കാര്യം സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയും, പൊലീസെത്തുകയും ചെയ്‌തെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ആറ് മണിക്ക് ഫ്‌ലാറ്റിലെത്തിയ പൊലീസ് ഫ്‌ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളില്‍ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്‌ലാറ്റിനുള്ളിലേക്ക് കയറിയതെന്നാണ് ആക്ഷേപം. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. എന്നാല്‍ ആരോപണം പോലീസ് നിഷേധിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























