മൂത്തമകന് ഡുഷേൻ മസ്കുലർ ഡിസ്‌ട്രോഫി എന്ന രോഗം; രണ്ടര വയസ്സുകാരനായ ചെറിയ കുഞ്ഞിനും സമാനരോഗ സാദ്ധ്യത; കൂട്ടമരണം ആ ഭയത്താൽ? മലപ്പുറം മുണ്ടുപറമ്പിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

മലപ്പുറം മുണ്ടുപറമ്പിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള ആധിയെന്ന് സംശയം. മൂത്തമകനായ ആറു വയസ്സുകാരന് ഡുഷേൻ മസ്കുലർ ഡിസ്‌ട്രോഫി എന്ന രോഗം ഒന്നാം വയസിലേ സ്ഥിരീകരിച്ചു. രണ്ടുദിവസം മുമ്പു രണ്ടര വയസ്സുകാരനായ ചെറിയ കുഞ്ഞിനും സമാനരോഗ സാദ്ധ്യതകൾ കണ്ടെത്തി. ഇതോടെ ഈ കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധനയ്ക്കും നിർദേശിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാകാം ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരാണ് മരിച്ചത്.
പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡിഎംഡി എന്ന ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി. മസ്കുലാർ ഡിസ്ട്രോഫികളിൽ ഏറ്റവും സാധാരണവും അപകടകാരിയുമായി കാണപ്പെടുന്ന അവസ്ഥയാണിത്. പേശിയിലെ കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്ന ഡിസ്ട്രോഫിൻ എന്ന പ്രോട്ടീൻ ഇല്ലാതെ വരുന്നതാണു പ്രശ്നം. പേശികളുടെ ബലക്ഷയം ആദ്യം അനുഭവപ്പെടും. പിന്നീട് പൂർണമായും തളരുന്ന അവസ്ഥയിലേക്കു പോലും എത്തും.
കിടന്നകിടപ്പിൽ നിന്ന് സ്വയം അനങ്ങാൻപോലും കഴിയാതെയാകും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സാധാരണപ്രവർത്തനങ്ങൾക്കു പോലും കഴിയാത്ത സ്ഥിതിയിലേക്ക് എത്തുന്നതാണ് ഏറ്റവും സങ്കീർണാവസ്ഥ. സാധാരണഗതിയിൽ അമ്മയിൽ നിന്ന് ആൺമക്കളിലേക്കു ജനിതകമായി പകരുന്ന ഈ രോഗം, അപൂർവമായെങ്കിലും പെൺകുട്ടികളിലും വരാം.
രാജ്യത്ത് 5 ലക്ഷത്തിലധികം പേരെ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഈ അപൂർവ ജനിതക രോഗത്തിനു ചെലവുകുറഞ്ഞ ചികിത്സ കണ്ടെത്താൻ ഇന്ത്യൻ ഗവേഷകരുടെ ശ്രമം നടന്നിരുന്നു. ജോധ്പുർ ഐഐടി, ഡിഎംഡിക്കായി ഒരു ഗവേഷണ കേന്ദ്രം തുറന്നതോടെയാണ് ഇതുസംബന്ധിച്ച പ്രതീക്ഷ സജീവമായത്. ജോധ്പുർ എയിംസ്, ബെംഗളൂരുവിലെ ഡിസ്ട്രോഫി എനൈലേഷൻ റിസർച് ട്രസ്റ്റ് എന്നിവയുമായി ചേർന്നായിരുന്നു ഗവേഷണം. വൈകല്യത്തിനു കാരണമാകുന്ന ഡിഎൻഎ/ആർഎഎൻഎയുടെ ഭാഗം ഒരു ജനിതാകവരണം വഴി മറയ്ക്കുന്ന ചികിത്സാരീതിയായിരുന്നു പരീക്ഷിച്ചത്.
സബീഷും ഷീനയും രണ്ട് മുറികളിലെ ഫാനുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു ശ്രീവർദ്ധൻ. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്തെ മെത്തയിലായിരുന്നു. കുട്ടികളുടെ കഴുത്തിൽ ചുവന്ന പാടുണ്ട്.
കണ്ണൂരിലെ എസ്.ബി.ഐ. ബാങ്കിൽ മാനേജറായി കഴിഞ്ഞ ദിവസമാണ് ഷീന ചാർജെടുത്തത്. വ്യാഴാഴ്ച കുടുംബക്കാർ ഷീനയെ നിരന്തരം ഫോൺ വിളിച്ചിട്ട് കിട്ടാതായപ്പോൾ രാത്രി 11ഓടെ പൊലിസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി മലപ്പുറം പൊലിസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. രാത്രി 12ഓടെ പൊലിസ് എത്തി വാതിൽ ചവിട്ടി തുറന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്.
കണ്ണൂരിൽ ബാങ്ക് മാനേജറായി കഴിഞ്ഞ ശനിയാഴ്ച ചുമതലയേറ്റ ഷീന മലപ്പുറം മുണ്ടുപറമ്പിലെ വീട്ടുസാധനങ്ങളെല്ലാം മാറ്റാനായി ഒരുക്കം പൂർത്തിയാക്കിയതിനിടെയാണ് 4 പേരുടെയും മരണ വാർത്തയെത്തിയത്. വീട് മാറ്റത്തിനായി അവധിയെടുത്ത് ഞായറാഴ്ചയാണ് തിരിച്ച് മലപ്പുറത്തെത്തിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൻ ഹരിഗോവിന്ദിന്റെ സ്കൂൾ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
നാലു പേരുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഉച്ചയ്ക്ക് 2.30ന് വിട്ടുകിട്ടിയ മൃതദേഹങ്ങളുമായി ബന്ധുക്കൾ കണ്ണൂർ തളിപ്പറമ്പിലേക്കു തിരിച്ചു. മുയ്യത്തെ ഷീനയുടെ വീട്ടിൽ ആദ്യം പൊതുദർശനം. തുടർന്ന് സബീഷിന്റെ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ വീട്ടിലേക്കു കൊണ്ടു പോയി . ഇന്ന് രാവിലെ 9ന് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് സംസ്കാരം.
https://www.facebook.com/Malayalivartha


























