മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിനടുത്തെത്തിയതും ഹാളിന്റെ ബാൽക്കണിയിൽ നിന്നിന്ന് ചില പ്രവർത്തകർ "ഉമ്മൻ ചാണ്ടി സിന്ദാബാദ് " മുദ്രാവാക്യം മുഴക്കി... മുദ്രാവാക്യം നീണ്ടപ്പോൾ മുഖ്യമന്ത്രി ക്ഷമയോടെ നോക്കിനിന്നു...പിന്നാലെ

സ്നേഹരൂപനായ ഉമ്മൻചാണ്ടിയെ അനുസ്മരിക്കാൻ അയ്യൻകാളി ഹാളിൽ കെ.പി.സി.സി സംഘടിപ്പിച്ച സമ്മേളനമായിരുന്നു അത്. ദുഃഖസാന്ദ്രമായ അന്തരീക്ഷം. വേദിയിലെത്തിയ മുഖ്യമന്ത്രി മറ്റ് നേതാക്കളുടെ കൈ പിടിച്ച് സൗഹൃദം പങ്കിട്ടു. സുധാകരന് കൈ കൂപ്പൽ മാത്രം. സുധാകരൻ തിരിച്ചും കൈ കൂപ്പി. അടുത്തിരുന്ന വി.ഡി.സതീശനോടും രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി കുശലം പറഞ്ഞെങ്കിലും സുധാകരൻ അങ്ങോട്ട് നോക്കിയതേയില്ല. മുഖ്യമന്ത്രി സുധാകരനെയും ശ്രദ്ധിച്ചില്ല. എഴുതിത്തയ്യാറാക്കിയ അദ്ധ്യക്ഷ പ്രസംഗത്തിൽ കെ. സുധാകരൻ, മുഖ്യമന്ത്രിയെ ഇരുത്തിക്കൊണ്ട് ഉമ്മൻ ചാണ്ടി നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു.
"ഉമ്മൻ ചാണ്ടിയെപ്പോലെ രാഷ്ട്രീയ എതിരാളികൾ വേട്ടയാടിയ മറ്റൊരു നേതാവ് കേരള ചരിത്രത്തിലുണ്ടായിട്ടില്ല. ഇത്രയും തരംതാണ രീതിയിൽ അധിക്ഷേപിച്ചവർക്കെതിരെ ഒരിക്കൽപോലും അദ്ദേഹം മോശമായി പ്രതികരിച്ചിട്ടില്ല. വെറുപ്പിന്റെ പ്രചാരകരെ സ്നേഹംകൊണ്ട് നേരിട്ടു ഉമ്മൻചാണ്ടി. കാർമേഘപടലങ്ങളിൽ നിന്ന് സത്യം വൈകിയെങ്കിലും പുറത്തുവന്നത് ആഹ്ലാദകരമാണ് "- സുധാകരൻ പറഞ്ഞു.
അതിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സുധാകരൻ പറഞ്ഞതിലേക്കൊന്നും മുഖ്യമന്ത്രി കടന്നില്ല. ഉമ്മൻചാണ്ടിയുടെ നേതൃപാടവത്തെ പുകഴ്ത്തിയായിരുന്നു സംസാരമേറെയും. രോഗം മറന്നും പാർട്ടിക്കായി ജീവിച്ചതും അനുസ്മരിച്ചു. മടങ്ങുമ്പോഴും മുഖ്യമന്ത്രിയും സുധാകരനും പരസ്പരം അഭിവാദ്യം ചെയ്തു. അയ്യങ്കാളിഹാളിൽ ആൾക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു.
മുദ്രാവാക്യം വിളി നിറുത്തിച്ചു
മുഖ്യമന്ത്രി പ്രസംഗിക്കാനായി മൈക്കിനടുത്തെത്തിയതും ഹാളിന്റെ ബാൽക്കണിയിൽ നിന്നിന്ന് ചില പ്രവർത്തകർ "ഉമ്മൻ ചാണ്ടി സിന്ദാബാദ് " മുദ്രാവാക്യം മുഴക്കി. മുദ്രാവാക്യം നീണ്ടപ്പോൾ മുഖ്യമന്ത്രി ക്ഷമയോടെ നോക്കിനിന്നു. വേദിയിലിരുന്ന നേതാക്കളും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും കൈയുയർത്തി മുദ്രാവാക്യം വിളി നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു.
മൈക്ക് തകരാറിലായതും മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഇടയ്ക്ക് തടസ്സപ്പെടുത്തി. അദ്ദേഹം പ്രസംഗമാരംഭിച്ച് മിനിട്ടുകൾ പിന്നിട്ടപ്പോഴാണ് മൈക്കിൽ ശബ്ദത്തകരാറുണ്ടായത്. പെട്ടെന്ന് തന്നെ തകരാർ പരിഹരിച്ചു. അദ്ദേഹം പ്രസംഗം തുടർന്നു.
https://www.facebook.com/Malayalivartha


























