കെണി ഏണിവെച്ച് പിടിച്ച് വീണ വിജയന്‍; ഇന്‍കംടാക്‌സ് രേഖ പുറത്തുവിടുമോ? എന്തൊക്കെ ന്യായീകരണം നടത്തിയാലും മാസപ്പടി, വിവാദത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യമായ സ്ഥിതിക്ക് മിണ്ടാതിരിക്കാൻ പറ്റില്ല....

പണി പാലുംവെള്ളത്തില്‍ കൊടുക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ വഴിയേ പോയ വയ്യാവേലി വലിച്ച് തലേവെച്ചാലെന്തായിരിക്കും അവസ്ഥ? അതാണിപ്പോ വീണവിജയന്റെയും അച്ഛന്‍ പിണറായി വിജയന്റെയും അവസ്ഥ. എന്തൊക്കെ ന്യായീകരണം നടത്തിയാലും മാസപ്പടി വിവാദത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യമായ സ്ഥിതിക്ക് മിണ്ടാതിരുന്നു കൂടേ. കുറേ കഴിയുമ്പോ എല്ലാം ആറിത്തണുത്തേനേ. ഏതോ അവതാരം പറഞ്ഞുകൊടുത്ത ഉപദേശം കേട്ട് മാത്യുകുഴല്‍നാടന്റെ അവസ്ഥിവാരം തോണ്ടാനിറങ്ങിയിട്ടിപ്പോ വയറിളക്കം വന്നവനെ ചുമന്നതിനേക്കാള്‍ നാറിയ സ്ഥിതിയിലായി. തനിക്ക് പങ്കാളിത്തമുള്ള നിയമകാര്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പുറത്തുവിടാമെന്നും വീണയുടെ കമ്പനി 2016 മുതല്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും ആദായ നികുതി രേഖകളും പുറത്തുവിടാന്‍ തയ്യാറാണോ എന്ന് മാത്യുകുഴല്‍ നാടന്‍ എം.എല്‍.എ വെല്ലുവിളിച്ചു.
മാത്രമല്ല വീണയുടെ കമ്പനിയായ എക്‌സാലോജികില്‍ എത്ര ജീവനക്കാരുണ്ടായിരുന്നെന്നും അവരില്‍ പകുതി പേരുടെയെങ്കിലും പേര് വിവരങ്ങള്‍ പുറത്തുവിടാമോന്നും ചോദിച്ചു. ഇതിന്റെ വല്ല കാര്യോമുണ്ടായിരുന്നോ. കുഴല്‍നാടന്റെ കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം ആദ്യം ഞായറാഴ്ചത്തെ ദേശാഭിമാനി പത്രമാണ് പുറത്തുവിട്ടത്. അത് അത്ര ഏശിയില്ല. അതുകൊണ്ട് അന്ന് തന്നെ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം നാട്ടുകാരെ അറിയിച്ചു. അതിന് പിന്നാലെയാണ് ചാനലുകള്‍ പോലും ഈ വാര്‍ത്ത കാണിച്ചത്.സ്‌കൂളില്‍ പിള്ളേര് തമ്മില്‍ കളിക്കുമ്പോള്‍ ഒരാള് പരാജയപ്പെടും. നാണക്കേട് മറയ്ക്കാനായി അവന്‍ ജയിച്ചവനെ കൊഞ്ഞനം കുത്തും അല്ലെങ്കില്‍ കല്ലോ, മണ്ണോ, ചെളിയോ വാരി എറിയും. ഇതേ പരിപാടിയാണ് സി.പി.എമ്മും പിണറായി വിജയനും കുഴല്‍നാടനോട് കാണിക്കുന്നത്. വീണാ വിജയനെതിരെ ആദായനികുതി വകുപ്പ് കണ്ടെത്തിയ അതീവ ഗുരുതരമായ കാര്യം കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിച്ചതാണ് സി.പി.എമ്മിനെയും സി.എമ്മിനെയും ചൊടിപ്പിച്ചത്.
അതുകൊണ്ട് തങ്ങള്‍ക്കെതിരെ ഒരു ശബ്ദവും പ്രത്യേകിച്ച് കോണ്‍ഗ്രസുകാരുടെ ശബ്ദം ഉയരരുത് എന്ന താക്കീത് കൂടി നല്‍കാനാണ് കുഴല്‍നാടനെതിരായ ആരോപണം ഇപ്പോള്‍ പുറത്തുവിട്ടത്. കുഴല്‍നാടന് പങ്കാളിത്തമുള്ള കമ്പനി വാങ്ങിയ ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും കാര്യങ്ങള്‍ സര്‍ക്കാരിന് നേരത്തെ അറിയാവുന്നതാണെന്ന് വ്യക്തമാണ്. അതിപ്പോള്‍ പുറത്തുവിട്ടത് ഇനി വീണയ്‌ക്കെതിരെ ശബ്ദിക്കരുത് എന്ന ഭീഷണി കൂടിയാണ്. എന്നാല്‍ പിണറായി വിജയന്റെ മയക്കുവെടികൊണ്ടൊന്നും താന്‍ പേടിക്കില്ലെന്ന് കുഴല്‍നാടന്‍ നയം വ്യക്തമാക്കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണഗോപാലും കെ.മുരളീധരനും അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തി. കോണ്‍ഗ്രസിലെ മറ്റ് പല നേതാക്കള്‍ക്കും കുഴല്‍നാടന്‍ ഷൈന്‍ ചെയ്യുന്നത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല, പ്രത്യേകിച്ച് പരസ്പരസഹായസഹകരണസംഘം പോലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്.
തനിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ രേഖകള്‍ ഡോ. തോമസ് ഐസക്കിനെ പോലുള്ള സാമ്പത്തിക വിദഗ്ധന് പരിശോധിക്കാന്‍ നല്‍കാമെന്നും കുഴല്‍നാടന്‍ അടിച്ചുവിട്ടതോടെ സി.പി.എം കൂടുതല്‍ പ്രതിസന്ധിയിലായി. കാരണം ആരോപണം വന്നപ്പോഴേ മറുപടി പറയാനും രേഖകള്‍ പരിശോധിക്കാന്‍ തരാമെന്നും സി.പി.എമ്മിനോട് പറഞ്ഞതോടെ, തന്റെ കൈകള്‍ ശുദ്ധമാണെന്ന് ജനങ്ങളെ ഒരുവിധം ബോധ്യപ്പെടുത്താനായി. എന്നാല്‍ മകള്‍ക്കെതിരായ ആരോപണം ഉയര്‍ന്നിട്ട് പത്ത് ദിവസത്തോളം ആകുമ്പോഴും മുഖ്യമന്ത്രിയുടെ വായില്‍ നാക്കുണ്ടോ എന്ന് അറിയാത്ത അവസ്ഥയിലാണ്. വീണയുടെ ഭര്‍ത്താവായ മന്ത്രി മുഹമ്മദ് റിയാസാകട്ടെ എല്ലാം സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് കൈകഴുകി. സ്വന്തം ഭാര്യയ്‌ക്കെതിരായ കാര്യത്തിന് പോലും വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാത്ത മന്ത്രി പൊതുപ്രവര്‍ത്തകനെന്ന നിലയിലുള്ള മിനിമം ഉത്തരവാദിത്തമെങ്കിലും കാണിക്കണ്ടേ? മന്ത്രി പോലും ഭാര്യയുടെ കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ തുടക്കംമുതലേ ശ്രമിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?
ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കുഴല്‍നാടനെ പോലുള്ളവരുടെ വായ മൂടിക്കെട്ടാനാണ് സി.പി.എമ്മും സി.എമ്മും ശ്രമിക്കുന്നത്. വീണ സി.പി.എം പ്രവര്‍ത്തകയല്ല, പാര്‍ട്ടി അംഗമല്ല, നേതാവല്ല എന്നിട്ടും വീണയെ പിന്തുണച്ച് ഇ.പി ജയരാജന്‍ മുതല്‍ എം.എ ബേബി വരെയുള്ള പിണറായി ക്യാമ്പിലില്ലാത്ത നേതാക്കള്‍ എത്തിയിരിക്കുകയാണ്. അപ്പോഴും എം.സ്വരാജ്, എ.എ റഹിം, ശിവദാസന്‍ തുടങ്ങിയ നിരവധി യുവനേതാക്കള്‍ ഒന്നുംമിണ്ടുന്നില്ല എന്നത് ശ്രദ്ധേയമാണ്. സി.പി.എമ്മിനുള്ളിലും എല്‍.ഡി.എഫിലും പിണറായിക്കെതിരെയുള്ള അമര്‍ഷം ശക്തമായി പുകയുകയാണ്. അഗ്നിപര്‍വ്വതം പുകഞ്ഞ് പുകഞ്ഞ് അവസാനം പൊട്ടിത്തെറിക്കുന്നത് പോലെ ഒരു ദിവസം അത് സംഭവിക്കും. അന്നും ഈ പാര്‍ട്ടി ജനങ്ങള്‍ക്കിടയിലുണ്ടാവണം എന്നാഗ്രഹിക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ സി.പി.എമ്മിലുണ്ട്. അവരില്‍ പലര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ എവിടെയെങ്കിലും ഒരു അവസരം വീണുകിട്ടിയാല്‍ അവര്‍ ചാടി വീഴും അന്നേരം നേതൃത്വത്തിന് അവര്‍ക്കൊപ്പം നില്‍ക്കേണ്ടിവരും. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ച നേതൃത്വത്തെ കൊണ്ട് ആ നിലപാട് മാറ്റി പറയിക്കുകയും വി.എസിനെ കളത്തിലിറക്കി ജയിപ്പിച്ച് മുഖ്യമന്ത്രിയാക്കിയവരുമാണ് സി.പി.എം പ്രവര്‍ത്തകര്‍. അതുകൊണ്ട് ചരിത്രം ആവര്‍ത്തിക്കില്ലെന്നൊന്നും വിചാരിക്കരുത്.
https://www.facebook.com/Malayalivartha






















