വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..
വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്. ശിക്ഷ പിന്നീട് വിധിക്കും. കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. ഇതിന് ശേഷം പ്രതി ശ്യാംജിത്തിനോട് വിധിയെ കുറിച്ച് കോടതി ആരാഞ്ഞു. അൽപ്പസമയം മൗനത്തിലായി ശ്യാംജിത്ത്. അതിന് ശേഷം താൻ തെറ്റൊന്നും ചെയ്തില്ലെന്ന് കോടതിയിൽ പ്രതികരിച്ചു ശ്യാംജിത്ത്. പഴുതടച്ച അന്വേഷണമാണ് ശ്യാംജിത്തിനെതിരെ കൊലക്കുറ്റം തെളിയിച്ചത്. അതുകൊണ്ട് തന്നെ കുറ്റക്കാരനല്ലെന്ന പ്രതിയുടെ വാദം കോടതി മുഖവിലയ്ക്കും എടുക്കില്ല.തന്റെ ഫേസ്‌ബുക്ക് പേജിൽ വിദ്വേഷത്തെയും പകയെയും മന: സാന്നിധ്യം കൊണ്ടു മറി കടക്കണമെന്ന് കുറിച്ച ശ്യാംജിത്ത് വയലൻസ് സിനിമകളിൽ കാണുന്ന സൈക്കോ സീരിയൽ ക്രിമിനലിന്റെ മനസിന് ഉടമയെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
കൊറിയൻ സിനിമകളിൽ കാണുന്ന തരത്തിലുള്ള കൊലപാതകത്തിന് ഇയാൾ പ്ളാൻ ചെയ്തത് വ്യക്തമായ കണക്കുകൂട്ടലോടെയാണ്. അതാകട്ടെ കൃത്യമായി അണുകിട തെറ്റാതെ നടപ്പിലാക്കുകയും ചെയ്തു. മലയാളത്തിൽ പുറത്തിറങ്ങിയ അഞ്ചാംപാതിര എന്ന സിനിമയുടെ ശ്യാംജിത്തിനെ സ്വാധീനിച്ചിരുന്നു. അതും കൊറിയൻ ശൈലിയിൽ എടുത്ത മലയാളം സിനിമയായിരുന്നു.യൂട്യൂബിൽ പ്രചരിക്കുന്ന കൊറിയൻ ആക്ഷൻ -ഹൊറർ സിനിമകളുടെ ആരാധകനായ ശ്യാംജിത്ത് സീരിയൽ കില്ലർമാരുടെ കൈയറപ്പില്ലാത്ത കൊല നടത്തുന്ന ദൃശ്യങ്ങൾ കണ്ട് രാത്രികാലങ്ങളിൽ ആവേശഭരിതനായിരുന്നുവെന്ന് പൊലിസ് അന്വേഷണ റിപ്പോർട്ട് പറയുന്നുണ്ട് തലയ്ക്ക് ചുറ്റിക കൊണ്ടു ഇരയെ അടിച്ചു വീഴ്‌ത്തി കഴുത്തറത്തുകൊല്ലുകയെന്നതു കൊറിയൻ വയലൻസ് സിനിമകളിലെ സ്ഥിരം രംഗങ്ങളിലൊന്നാണ്. ഇതു കൂടാതെ പുറത്തെ ഗ്രിൽസ് കുത്തിതുറന്നാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീടിനകത്തേക്ക് കടന്നത്.
ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്‌ത്തിയാണ് ശബ്ദമുണ്ടാക്കാതെ ഇയാൾ വിഷ്ണുപ്രിയയെ കൊന്നത്. ഇതെല്ലാം സിനിമാ സ്റ്റൈലായിരുന്നു.ഒരു സൈക്കോ സീരിയൽ കില്ലറിനെ അനുസ്മരിക്കുന്ന വിധത്തിലായിരുന്നു കൊലപാതകം. ശ്യാംജിത്തു കൊല നടത്തുമ്പോൾ ലഹരി ഉപയോഗിച്ചിരുന്നുവെന്ന സംശയം പൊലിസിനുണ്ടായിരുന്നുവെങ്കിലും പിന്നീട് വൈദ്യ പരിശോധനയിൽ ഇല്ലെന്ന് വ്യക്തമാവുകയായിരുന്നു. പിന്നീടാണ് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും സീരിയൽ കില്ലർമാരുടെ സിനിമകളിൽ ആകൃഷ്ടനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു സംഭവവുമായി ബന്ധപ്പെട്ട് തനിക്ക് പകയുള്ള മുഴുവൻ ആളുകളെയും കൊന്നൊടുക്കുകയെന്നതാണ് കൊറിയൻ സിനിമകളിലെ സിരിയൽ കില്ലർമാരുടെ രീതി. ഇതു തന്നെയാണ് ശ്യാംജിത്തും പിൻതുടർന്നത്. പക്ഷേ പൊലീസിന്റെ അതിവേഗ നീക്കങ്ങൾ കാരണം കൊല ഒന്നിൽ ഒതുങ്ങി.
ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തതായി പൊലിസ് റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. തന്നിൽ നിന്നും വിഷ്ണു പ്രിയ അകലാൻ കാരണം പൊന്നാനിയിലെ ആൺ സുഹൃത്താണെന്ന് ശ്യാംജിത്ത് വിശ്വസിച്ചിരുന്നു. ഇതാണ് വിഷ്ണുപ്രിയയുടെ കൊലയ്ക്കു ശേഷം ഈയാളെയും ഉന്നമിട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ശ്യാംജിത്തിന് തെളിവെടുപ്പിന് എത്തിച്ചപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശേഷം ഈ സാധനങ്ങളെല്ലാം ബാഗിലാക്കി മാനന്തേരിയിലേക്ക് വന്ന പ്രതി വീടിന് അടുത്തുള്ള ഒരു കുഴിയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇതേക്കുറിച്ച് പ്രതി തന്നെ പൊലീസിന് വിവരം നൽകി. കൊലപാതകത്തിന് ശേഷം വിഷ്ണുപ്രിയയുടെ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറിയാണ് പ്രതി പുറത്തേക്ക് പോയത്.പ്രണയം അവസാനിപ്പിച്ചതിനുള്ള പകയാണ് പാനൂർ നഗരസഭയ്ക്കടുത്തെ മൊകേരി പഞ്ചായത്തിലെ വള്ള്യായിയിൽ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്താനുള്ള കാരണം.
https://www.facebook.com/Malayalivartha