വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി:- ശിക്ഷാ വിധി ഈ മാസം 13 ന്...
പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഈ മാസം 13 ന് വിധിക്കും. വിഷ്ണുപ്രിയ സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു ആരുമില്ലാത്ത നേരത്ത് വീട്ടിൽ കയറി പ്രതി കൊലപാതകം നടത്തിയത്. ആൺസുഹൃത്തുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്തായിരുന്നു പ്രതി ആയുധങ്ങളുമായി വീട്ടിലേക്ക് എത്തിയത്.
ശ്യാജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് കയറി വന്നത് ഈ വീഡിയോ കോളിൽ പതിഞ്ഞിരുന്നു. ഈ 13 സെക്കന്‍റ് ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 2022 ഒക്ടോബര്‍ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. പ്രതിയുമായി വിഷ്ണുപ്രിയ അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു.
പിണക്കത്തെ തുടര്‍ന്ന് ഈ ബന്ധം അവസാനിപ്പിച്ചു. പൊന്നാനിയിലുള്ള മറ്റൊരാളുമായി യുവതി പ്രണയത്തിലായി. വിഷ്ണുപ്രിയയും പൊന്നാനിയിലുള്ള സുഹൃത്തുമായി വാട്സാപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. സുഹൃത്തിനോട് ശ്യാമേട്ടന്‍ വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും വിഷ്ണുപ്രിയ പറഞ്ഞു.
ശ്യാമിനെ സുഹൃത്ത് കാണുകയും ഫോണ്‍ കട്ടാവുകയും ചെയ്തു. സംശയം തോന്നിയ ആൺ സുഹൃത്ത് മറ്റൊരു സുഹൃത്തിനെ വിളിച്ച് വിഷ്ണുപ്രിയയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞു. കൊലപാതകം നടക്കുന്നതിന് മുന്‍പ് അയല്‍വാസികളായ രണ്ടുപേര്‍ ഒരു ചെറുപ്പക്കാരന്‍ വിഷ്ണുപ്രിയയുടെ വീട്ടില്‍ പോകുന്നത് കണ്ടിരുന്നു. ഓറഞ്ച് നിറമുള്ള തൊപ്പിയും നീലനിറമുള്ള ടീഷര്‍ട്ടും പാന്റ്സുമാണ് അയാള്‍ ധരിച്ചിരുന്നത്.
വയനാട്ടിൽ വിനോദ യാത്രയ്ക്ക് പോയപ്പോഴാണ് ഫോട്ടോഗ്രാഫറായ പൊന്നാനി സ്വദേശിയുമായി വിഷ്ണുപ്രിയ പരിചയത്തിലായത്. പിന്നീട് ‘ടിക് -ടോക്കി’ലൂടെ കൂടുതൽ അടുക്കുകയായിരുന്നു. ആദ്യം പ്രതി പദ്ധതിയിട്ടത് വിഷ്ണുപ്രിയയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്താനായിരുന്നു. പിന്നീട് ഏതുവിധേനയും വിഷ്ണുപ്രിയയെ കൊലപ്പെടുത്തണമെന്നായി. തല അറുത്തെടുത്ത് ആൺ സുഹൃത്തിന് മുന്നിൽ എത്തണമെന്നും പ്രതി ആഗ്രഹിച്ചിരുന്നു. കൃത്യം നടത്തിയ പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി.
കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്. തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു.
ഇനി പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇത്. ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത് എടുത്ത് വെച്ചു. തുടർന്ന് സ്വന്തം വീട്ടിൽ പോയി. ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്കാണ് ഇയാൾ പോയത്. തുടർന്ന് വൈകിട്ടോടെ ശ്യാംജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊലയ്ക്ക് ശേഷം വിഷ്ണുപ്രിയയുടെ ആൺ സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിട്ടിരുന്നു. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനായിരുന്നു. അതിന് ശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ പോലും മനസ് പതറുന്ന കാര്യങ്ങളാണ് പ്രതി വെളിപ്പെടുത്തിയത്. ‘എനിക്കിപ്പോള്‍ 25 വയസേയുള്ളൂ. 14 വര്‍ഷമല്ലേ ശിക്ഷ അത് ഗൂഗിളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 39-ാം വയസില്‍ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല’ എന്നായിരുന്നു , ഒരു കുറ്റബോധവും ഇല്ലാതെ ശ്യാംജിത്ത് പറഞ്ഞത്.
https://www.facebook.com/Malayalivartha