ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...
191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ്, ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അടക്കം മൂന്നു അന്വേഷണ ഏജന്‍സികള്‍, രാജ്യവ്യാപക പരിശോധനകള്‍, സൈബര്‍ ലോകത്തെ അരിച്ചുപെറുക്കല്‍, എന്നിട്ടും അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ജെസ്‌ന മരിയ ജയിംസ് കാണാമറയത്താണ്. ജെസ്‌നയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. കേരളം വ്യാപകമായി ചര്‍ച്ച ചെയ്ത ജെസ്‌ന തിരോധാന കേസ് മറ്റൊരു 'തെളിയാക്കേസായി' അന്വേഷണ ഏജന്‍സികളെ വെല്ലുവിളിച്ച് നില്‍ക്കുകയായിരുന്നു . എന്നാൽ ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിലാണ് കോടതി വിധി.
ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയിൽ സമർപിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. ജെസ്ന ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറഞ്ഞത് .കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ മുദ്രവെച്ച കവറില്‍ ജെസ്നയുടെ പിതാവ് ജെയിംസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു.ഇവ കൂടി ഒത്തുനോക്കിയ ശേഷമാണ് കോടതി വിധി പറഞ്ഞത് . കാണാതായ ജെസ്‌ന മരിയയ്ക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നത്. സിബിഐ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ താന്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്‌നയുടെ പിതാവ് ജയിംസിന്റെ വാദം.
ജെസ്ന വീട്ടിൽനിന്ന് പോകുന്നതിനു ദിവസങ്ങൾക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടിൽനിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല.2018 മാര്‍ച്ച് 22-നാണ് പത്തനംതിട്ട കൊല്ലമുള്ള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫ് - ഫാന്‍സി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായ ജെസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന വീടുവിട്ടിറങ്ങിയത്. കാണാതാകുമ്പോള്‍ 20-കാരിയായിരുന്ന ജെസ്‌ന കാഞ്ഞിരപ്പള്ളി ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുണ്ട്. ചാത്തന്‍തറ-കോട്ടയം റൂട്ടില്‍ ഓടുന്ന ബസിലാണ് ജെസ്‌നയെ അവസാനമായി കണ്ടത്.
മുക്കൂട്ടുതറയില്‍ നിന്ന് ബസില്‍ കയറിയ ജെസ്‌ന, ആറു കിലോമീറ്റര്‍ അകലെ എരുമേലി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. പിന്നീട് മുണ്ടക്കയം ബസില്‍ കയറി പോയെന്നാണ് പറയപ്പെടുന്നത്. ശേഷം ജെസ്‌ന എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ല. ആരുടേയും കണ്ണിലുടക്കിയതുമില്ല.മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ചായിരുന്നു ജെസ്‌ന ബസ് കയറി പോയത്. 2018 മാര്‍ച്ച് 22-ന് ജെസ്‌നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ജയിംസ് വെച്ചൂചിറ, എരുമേലി പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കി. ആദ്യം വെച്ചൂചിറ പോലീസ് അന്വേഷിച്ച കേസില്‍, തുമ്പൊന്നും കണ്ടെത്താനാകാതെ വന്നതോടെ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് 2018 ഏപ്രിലില്‍ തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ളയുടെ നേതൃത്വത്തില്‍ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എന്നാല്‍, ജെസ്‌നയെ കണ്ടെത്താനായില്ല.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 2018 മെയ് 27-ന് മറ്റൊരു അന്വേഷണ സംഘം കേസ് ഏറ്റെടുത്തു. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷികം രണ്ടു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ന്നു. കാണാതായ ദിവസം ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്യുകയും ജെസ്‌നയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു.
പക്ഷേ, ആണ്‍സുഹൃത്തിന് കേസില്‍ റോളൊന്നുമില്ലെന്ന് പോലീസ് മനസിലായി. കേസ് അനിശ്ചിതമായി നീണ്ടുപോകുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു.ബംഗളൂരു, ചെന്നൈ, ഗോവ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളും വിവിധ സംസ്ഥാനങ്ങളും പോലീസ് അരിച്ചു തപ്പി. ബംഗളൂരുവില്‍ കണ്ടെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരം മുഴുവന്‍ അന്വേഷണ സംഘം തപ്പിനടന്നു. പക്ഷേ നിരാശയായിരുന്നു ഫലം. 2018- ജൂലൈ 5-ന് അന്വേഷണത്തിന് പോലീസ് സൈബര്‍ സംഘം വിപുലീകരിച്ചു. ഒരുലക്ഷത്തില്‍ അധികം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 250-ഓളം പേരെ ചോദ്യം ചെയ്തു. രക്ഷയില്ലാതെ വന്നപ്പോള്‍ അന്വേഷണം 2018-ഒക്ടോബര്‍ 2-ന് ക്രൈംബ്രാഞ്ചിന് കൈമാറി.
https://www.facebook.com/Malayalivartha