ഇനി ശോഭ തീരുമാനിക്കും... ദല്ലാള്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍; ഉടന്‍ മാപ്പപേക്ഷിക്കണം അല്ലെങ്കില്‍ നിയമനടപടി; നഷ്ടപരിഹാരം 2 കോടി ആവശ്യപ്പെട്ട് സുധാകരനും ശോഭയ്ക്കും അടക്കം ഇപിയുടെ നോട്ടീസ്
ശോഭ സുരേന്ദ്രന്‍ തനിക്ക് പണം തരാനുണ്ടെന്ന് പറഞ്ഞ് ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പിന്റെ അവസാന നാളുകള്‍ കൊഴുപ്പിച്ചത്. അത് മറുപടി പറായാനെത്തിയ ശോഭ സുരേന്ദ്രനാണ് സൂചന നല്‍കിയത്. ഇത് ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഇപിയുടെ പേര് പറഞ്ഞതോടെ വലിയ വിവാദമായി. പിന്നീട് പാര്‍ട്ടിയും ഏറ്റെടുത്തു.
അവസാനം ദല്ലാള്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മറ്റിയംഗവുമായ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്നുമാണ് ആരോപണം.
ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കാത്ത പക്ഷം, സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം രാജഗോപാലന്‍ നായര്‍ മുഖേന ഇ പി നോട്ടീസ് അയച്ചത്. വിവിധ പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും നല്‍കിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇവര്‍ ഇ പി ജയരാജനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ് ചെയ്തത്.
വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആരോപിക്കുക വഴി ഇ പി യെ മാത്രമല്ല പാര്‍ട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ്. ഇ പി ജയരാജന്‍ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് ഇ പി. അദ്ദേഹത്തിന്റെ പാര്‍ട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണ്. 1995 ഏപ്രിലില്‍ രണ്ട് ബിജെപി ക്കാരാണ് ട്രെയില്‍ വച്ച് ഇ പി യെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഉപതെരഞ്ഞെടുപ്പ് സമയത്തടക്കം മുന്‍പും ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസില്‍ പറയുന്നു.
പാര്‍ട്ടിയേയും മുന്നണിയേയും വെട്ടിലാക്കി ദല്ലാള്‍ നന്ദകുമാറിന്റേയും ശോഭാ സുരേന്ദ്രന്റേയും വെളിപ്പെടുത്തലില്‍ കുടുങ്ങിയ ഇ.പി ജയരാജന്‍ ഒടുവിലാണ് നിയമ നടപടിക്ക് ഒരുങ്ങിയത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉണ്ടായതിന് പിന്നാലെയാണ് തന്നെ കുരുക്കിലാക്കിയ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനുമെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോവമെന്ന നിലപാടിലാണ് ഇ.പി ജയരാജന്‍ എത്തിയിരിക്കുന്നത്. നിലവിലുണ്ടായ ഈ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഇത് മാത്രമാണ് വഴിയെന്ന സി.പി.എം നേതൃത്വത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഇ.പിയെ പ്രേരിപ്പിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ പോലും പങ്കെടുക്കാതെ ടി.ജി നന്ദകുമാറിന്റെയടുത്തെത്തിയ ഇ.പി ജയരാജന്റെ നിലപാടില്‍ നേരത്തെ തന്ന സി.പി.എം നേതൃത്വത്തിന് അമര്‍ഷമുണ്ടായിരുന്നുവെങ്കിലും കാര്യമായ നടപടിക്കോ വിമര്‍ശനത്തിനോ ഇ.പി വിധേയനായിരുന്നില്ല.
ഇതിന് പിന്നാലെ ഇതേ നന്ദകുമാറുമായി പല വിഷയത്തില്‍ ഇ.പി ജായരാജന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്തിരുന്നു. അവസാനമായി നന്ദകുമാറും ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായും തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന ഗുരുതരമായ ആരോപണം ഇ.പിക്കെതിരേ ഉയര്‍ന്നതോടെ പാര്‍ട്ടി വലിയ രീതിയില്‍ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് സെക്രട്ടേറിയറ്റ് യോഗം ചേരുകയും ഇ.പിക്കെതിരേ കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തത്.
"
https://www.facebook.com/Malayalivartha