യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസ് എടുത്തു:- ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസിൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ...
കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. നേമം സ്വദേശിയായ ഡ്രൈവർ യദുവിന്റെ ഹർജിയിൽ മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് കെ.എം. സച്ചിൻ ദേവ് എം.എൽ.എ, മേയറുടെ സഹോദരൻ അരവിന്ദ്, അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന യുവാവ് എന്നീ അഞ്ചു പേർക്കെതിരെ കേസെടുക്കാനായിരുന്നു കോടതി ഉത്തരവ്. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോൾ എസ്. രാജേന്ദ്രനാണ് കന്റോൺമെന്റ് പൊലീസിനോട് കേസെടുക്കാൻ ഉത്തരവിട്ടത്.
ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജി പരിഗണിച്ച ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ടിന്റെ ഉത്തരവുപ്രകാരം മേയർക്കും കുടുംബത്തിനുമെതിരെ കന്റോൺമെന്റ് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുള്ളതാണ് ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസ്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ബസിനുളളിലേക്ക് അതിക്രമിച്ചുകടന്ന് ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഇതിൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്ന കുറ്റം ജാമ്യമില്ലാവകുപ്പാണ്.
ബസ് തടഞ്ഞു, പൊതു ശല്യമുണ്ടാക്കി എന്നീ ചെറിയ വകുപ്പുകളാണ് ആദ്യ കേസിൽ പൊലീസ് ചുമത്തിയത്. ബസിൽ നിന്നു കാണാതായ മെമ്മറി കാർഡിന്റെ അന്വേഷണത്തിൽ ശരിയായ അന്വേഷണം നടത്തുന്നതിനുപകരം യദുവിന്റെ ഫോൺ പരിശോധിക്കുന്നതുൾപ്പെയുള്ള തന്ത്രങ്ങൾ പൊലീസ് മെനയുന്നതിനിടയിലാണ് മേയർക്കെതിരെ ഈ കേസുകൂടി എടുക്കേണ്ടിവന്നത്.
ഏപ്രിൽ 27 ന് തൃശ്ശൂരിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബസ് തിരിക്കുമ്പോൾ ഡിപ്പോയിൽ വച്ച് പരിശോധിച്ച് സി.സി.ടി.വി ക്യാമറകൾ അടക്കം പ്രവർത്തനസജ്ജമാണെന്ന് വിലയിരുത്തിയിരുന്നു. ഈ മെമ്മറി കാർഡാണ് കാണാതായത്. യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കുക, മേയറുടെയും കൂട്ടരുടെയും അതിക്രമങ്ങൾ ചിത്രീകരിച്ച യാത്രക്കാരന്റെ മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ എം.എൽ.എ ഭീഷണിപ്പെടുത്തി നീക്കം ചെയ്തത് വീണ്ടെടുക്കുക, മേയറുടെ സ്വകാര്യ വാഹനം പിടിച്ചെടുക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും യദു ഹർജിയിൽ ഉന്നയിച്ചിരുന്നത്.
ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണമാണ് എഫ്ഐആറിലുള്ളത്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നുണ്ട്. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. നേരത്തെ അഭിഭാഷകന്റെ ഹർജിയിൽ മേയര്‍ക്കും എംഎൽഎക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. മേയറും ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ഇതോടെ നാല് കേസുകൾ രജിസ്റ്റര്‍ ചെയ്തു. മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.
മേയറുടെ സഹോദരൻ അരവിന്ദ് എന്ന നന്ദു, അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന യുവാവ് എന്നിവരടക്കം അഞ്ചുപേരാണ് പ്രതികൾ.
പോലീസ് സ്വമേധയാ എടുക്കുന്ന കേസുകളിൽനിന്ന് വ്യത്യസ്തമാണിത്. കോടതി നിർദേശപ്രകാരമുള്ള കേസുകളിൽ ഹർജിയിൽ പറയുന്ന ആരോപണങ്ങളെല്ലാം ചേർത്ത് കേസെടുക്കുകയും ഇവയുടെ നിജസ്ഥിതി അന്വേഷിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയുമാണ് പതിവ്. യൂണിവേഴ്‌സിറ്റി കോളേജ് ജങ്ഷനിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ശേഖരിക്കുക, മേയറുടെയും കൂട്ടരുടെയും അതിക്രമങ്ങൾ ചിത്രീകരിച്ച യാത്രക്കാരന്റെ മൊബൈലിൽനിന്ന് നീക്കിയ ദൃശ്യങ്ങൾ വീണ്ടെടുക്കുക തുടങ്ങിയ ആവശ്യങ്ങളും യദു കോടതിയിൽ ഉന്നയിച്ചിരുന്നു.
അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിൽ ഡ്രൈവർ യദുവിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. എന്നാൽ, മേയർക്കെതിരേ യദു നൽകിയ പരാതിയിൽ കേസെടുക്കാൻ പോലീസ് തയ്യാറായില്ല. തുടർന്നാണ് യദു കോടതിയെ സമീപിച്ചത്. കഴിഞ്ഞദിവസം ഒരു അഭിഭാഷകന്റെ പരാതിയിലും മേയറുടെയും എം.എൽ.എ.യുടെയും കൂടെയുണ്ടായിരുന്നവരുടെയും പേരിൽ കേസെടുക്കാൻ നിർദേശിച്ചിരുന്നു.
പ്രതികള്‍ക്കെതിരേ ഐപിസി 353, 447, 341, 294ബി, 201, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 177 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, മേയർ ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായ ദിവസം കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു ഡ്രൈവിങ്ങിനിടയിൽ ഒരുമണിക്കൂറോളം മൊബൈലിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരിൽനിന്ന് സംഭവംനടന്ന പാളയത്ത് എത്തുന്നതുവരെ യദു പലപ്പോഴായി ഒരു മണിക്കൂറോളം ഫോൺ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കെ.എസ്.ആർ.ടി.സി.ക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പരിഗണിച്ച് യദുവിനെ സർവ്വീസിൽ നിന്നും പിരിച്ചു വിടും. ലൈസൻസ് റദ്ദാക്കാനും സാധ്യത ഏറെയാണ്.
https://www.facebook.com/Malayalivartha