മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനായ ബൈജു നോയൽ ആദ്യമായല്ല ഇത്തരം സംഭവങ്ങളിൽ ഇടപെടുന്നത്.....ആരാണ് അഭിഭാഷകനായ ബൈജു നോയൽ.?
മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനായ ബൈജു നോയൽ ആദ്യമായല്ല ഇത്തരം സംഭവങ്ങളിൽ ഇടപെടുന്നത്. മല്ലപ്പള്ളിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത് ബൈജു നോയലായിരുന്നു. പൊലീസ് മന്ത്രിക്കു വേണ്ടി ഈ കേസ് എഴുതി തള്ളിയപ്പോൾ താൻ മേൽക്കോടതിയെ സമീപിക്കുമെന്നായിരുന്നു ബൈജു നോയലിന്റെ പ്രതികരണം. പക്ഷേ, പിന്നീടൊന്നും സംഭവിച്ചില്ല. അതിന് ശേഷം ബൈജുവിന്റെ പേര് കേൾക്കുന്നത് തിരുവനന്തപുരം സംഭവത്തിലാണ്. ബൈജു നൽകിയ ഹർജിയിൽ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്മേൽ നിസാര വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസ് മേയർക്കും ഭർത്താവ് സച്ചിൻദേവ് എംഎൽഎയ്ക്കുമെതിരേ എഫ്.ഐ.ആർ ഇട്ടിരുന്നു.
ബൈജു നോയലിന്റെ ഇടപെടൽ കേസ് വഴിതിരിച്ചു വിടാൻ വേണ്ടിയാണെന്ന് ആക്ഷേപമുയരുന്നുണ്ട്. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി കോടതിയിൽ വരുമ്പോൾ ഈ കേസിന്റെ കാര്യം ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള വഴി ഒരുക്കുകയാണ് ലക്ഷ്യമെന്നായിരുന്നു ആരോപണം. എന്നാൽ, കോടതി യദുവിന്റെ ഹർജി സ്വീകരിക്കുകയും കേസെടുക്കാൻ വേണ്ടി കന്റോൺമെന്റ് പൊലീസിന് കൈമാറുകയും ചെയ്തു. അതോടെ ബൈജു നോയൽ നൽകിയ ഹർജിയും അതിന്മേൽ എടുത്ത കേസും അപ്രസക്തമായി.
ബെജു തിരുവല്ല കോടതിയിൽ മന്ത്രിയായിരുന്ന സജി ചെറിയാനെതിരേ നൽകിയ ഹർജിയിൽ എടുത്ത കേസ് സംബന്ധിച്ച് 2022 ഡിസംബർ എട്ടിനാണ് തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ എഴുതി തള്ളുന്നതിന് വേണ്ടി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു 156(3) പ്രകാരം നൽകിയ പെറ്റിഷനിലാണ് കേസ് എടുത്ത് അന്വേഷിക്കാൻ കോടതി കീഴ്‌വായ്പൂർ പൊലീസിന് നിർദ്ദേശം നൽകിയത്. ഇതിൻ പ്രകാരം 600/22 നമ്പരായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് തിരുവല്ല ഡിവൈ.എസ്‌പി ടി. രാജപ്പൻ റാവുത്തറാണ് കേസ് അന്വേഷിച്ചത്. ഡിസംബർ എട്ടിനാണ് കേസ് നിലനിൽക്കില്ലെന്ന് കാട്ടി ഡിവൈ.എസ്‌പി കോടതിയിൽ റഫറൽ റിപ്പോർട്ട് നൽകിയത് 39 സാക്ഷികളെ കണ്ട് മൊഴിയെടുത്തുവെന്നും സജി ചെറിയാൻ ഭരണ ഘടനയെ അവഹേളിച്ചില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് റഫറൽ റിപ്പോർട്ട് അംഗീകരിക്കുന്നതിന്റെ ഭാഗമായി കോടതി പരാതിക്കാരന് നോട്ടീസ് അയച്ചത്. പരാതിക്കാരന് റഫറൽ റിപ്പോർട്ടിന്മേൽ പ്രൊട്ടസ്റ്റ് കംപ്ലെയ്ന്റ് നൽകാമെന്നതായരുന്നു അടുത്ത നടപടി ക്രമം. അതിന് ശേഷം കോടതിയിൽ തന്റെ വാദമുഖങ്ങൾ അവതരിപ്പിക്കാം. സാക്ഷികളേയും ഹാജരാക്കാം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കോടതി വിധി പറയുന്നതോടെയാണ് കേസ് അവസാനിക്കുക.
https://www.facebook.com/Malayalivartha