സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയിട്ടുണ്ടോ, എന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താൻ നീക്കം:- ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ മേയറുടെയും, ഭർത്താവിന്റെയും അറസ്റ്റുണ്ടാകുമോ..?
കെഎസ്ആർടിസി ബസ് തടഞ്ഞ ശേഷം ഡ്രൈവറുമായുള്ള തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ, എടുത്ത പരാതിയിൽ മൊഴിയെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയ കേസിൽ ഇരുവരുടെയും അറസ്റ്റുണ്ടാകുമോ, എന്നാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യ ഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകൻ എന്നിവരുടെ മൊഴിയാകും പൊലീസ് ആദ്യം രേഖപ്പെടുത്തുക. ഇവരോട് കന്‍റോണ്‍മെന്റ് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും ആര്യയുടെയും സച്ചിൻ ദേവിന്റെയും മൊഴിയെടുക്കുക.
സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണം എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകൾ ഉപയോഗിച്ചതായും എഫ്ഐആറിൽ പറയുന്നു.
ഗുരുതര കുറ്റങ്ങളുണ്ടെങ്കിലും മേയറുടെയും എംഎൽഎയുടെയും അറസ്റ്റ് നിർബന്ധമല്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ ഐപിസി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. മേയർക്കും കൂട്ടർക്കുമെതിരെ തെളിവ് നശിപ്പിക്കലിനു ഏഴു വർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്.
പക്ഷേ കുറ്റം ചുമത്തിയാൽ വിചാരണ സെഷൻസ് കോടതിയിലാക്കണം. പൊതുശല്യമുണ്ടാക്കിയതിനുള്ള വകുപ്പിനു 200 രൂപ മാത്രമാണ് പിഴശിക്ഷ. അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരുമാസം തടവും പിഴയും അനുഭവിക്കണം. പൊതുഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിനു ശിക്ഷിച്ചാൽ അഞ്ച് പ്രതികളും ഒരുപോലെ ശിക്ഷ അനുഭവിക്കേണ്ടി വരും.
ജാമ്യമില്ലാ കുറ്റം ചുമത്തിയെങ്കിലും മേയർക്കും എംഎൽഎയ്ക്കും മുൻകൂർ ജാമ്യത്തിനു ശ്രമിക്കാം. സർക്കാർ നിലപാട് ഇതിൽ നിർണായകമാകും. പ്രതിസ്ഥാനത്ത് മേയറും എംഎൽഎയുമായതിനാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സർക്കാർ അറിയിച്ചാൽ മുൻകൂർജാമ്യം കിട്ടും. സർക്കാർ അത്തരമൊരു നിലപാട് സ്വീകരിക്കാനാണ് സാധ്യത. മേയർക്കും എംഎൽഎയ്ക്കും മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹാജരാവേണ്ടി വരില്ല. ഇവർക്കായി അഭിഭാഷകൻ എത്തിയാൽ മതിയാകും. മുൻകൂർജാമ്യം അനുവദിച്ചാൽ രണ്ട് ജാമ്യക്കാരെ ഹാജരാക്കി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം പ്രാബല്യത്തിലാക്കണം.
ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുത്ത് സാക്ഷികളാക്കാനുള്ള നീക്കം പൊലീസ് നടത്തും. ഇവരുടെ പക്കൽ വിഡിയോയോ രേഖകളോ ഉണ്ടെങ്കിൽ നിർണായകമാകും. കണ്ടക്ടർ സുബിന്റെ പുറത്തുവരാത്ത മൊഴിയും നിർണായകമാകും. അതിനിടെ പ്രതികളുടെ മൊഴികൾക്കൊപ്പം തെളിവുകൾ ശേഖരിക്കണം. മെമ്മറി കാർഡ് കിട്ടിയില്ല, മറ്റു രേഖകളും തെളിവുകളുമില്ല എന്ന സ്ഥിതി വന്നാൽ കേസ് എഴുതിത്തള്ളാൻ പൊലീസിന് കോടതിയിൽ റിപ്പോർട്ടും നൽകാം.
കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. അഭിഭാഷകനായ ബൈജു നോയൽ, കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു എന്നിവർ വാദികളായി രണ്ടു കേസുകളാണ് കോടതിനിർദേശപ്രകാരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ബൈജുവിനോട് ചൊവ്വാഴ്ച മൊഴിയെടുക്കാൻ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല. വരുംദിവസങ്ങളിൽ മൊഴിയെടുക്കും. സംഭവം നടന്ന ദിവസം പാളയത്തുണ്ടായിരുന്നവരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഡ്രൈവർ യദുവിന്റെ മൊഴിയും വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.
എന്നാൽ, തുടർനടപടികൾ വിശദമായ അന്വേഷണത്തിനു ശേഷമേ ഉണ്ടാകൂ. സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസായതിനാൽ പരാതിയിലെ വകുപ്പുകൾ നിലനിൽക്കുമോയെന്ന് അന്വേഷിച്ച ശേഷം പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മേയർ, എം.എൽ.എ. എന്നിവരടക്കം അഞ്ചുപേർക്കെതിരേ കേസെടുത്തിട്ടുള്ളത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പും ഉൾപ്പെടുത്തി. അതിക്രമം, അന്യായമായി തടഞ്ഞുവയ്ക്കൽ, അസഭ്യംപറയൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബസിലെ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിലാണ് തെളിവുനശിപ്പിക്കലിന് മേയറുടെയും സംഘത്തിെന്റയും പേരിൽ കേസെടുത്തിട്ടുള്ളത്. സച്ചിൻദേവ് എം.എൽ.എ. അസഭ്യം പറഞ്ഞു എന്നതടക്കമുള്ള യദുവിന്റെ ആരോപണവും എഫ്.ഐ.ആറിലുണ്ട്. എന്നാൽ, കോടതിയിലെത്തിയ സ്വകാര്യ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.
സാക്ഷിമൊഴികളടക്കം രേഖപ്പെടുത്തിയുള്ള അന്വേഷണത്തിൽ ഇതിൽ പല വകുപ്പുകളും ഒഴിവാക്കിയേക്കും. പരിശോധനയ്ക്കു ശേഷം തെളിവില്ലാത്ത വകുപ്പുകൾ പോലീസിന് ഒഴിവാക്കാം. രണ്ട് കേസുകളും ഒരേ സംഭവത്തിലുള്ളതായതിനാൽ ഒന്നിച്ചായിരിക്കും അന്വേഷിക്കുക.
https://www.facebook.com/Malayalivartha