സംസ്ഥാനത്ത് ഇന്നലെ രാത്രിയോടെ മിക്ക ജില്ലകളിലും മഴ ലഭിച്ചു.... പരക്കെ മഴക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...
സംസ്ഥാനത്ത് ഇന്നലെ രാത്രിയോടെ മിക്ക ജില്ലകളിലും മഴ ലഭിച്ചു. പരക്കെ മഴക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 12 ജില്ലകളിൽ ഉയർന്ന താപനിലക്കുള്ള യെലോ അലർട്ടും , തിരുവനന്തപുരം തൃശൂർ കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പും നിലവിലുണ്ട്. ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 1.6 മീറ്റർ വരെ ഉയരമുള്ള തിരകൾക്കും കടലേറ്റത്തിനും ഇടയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. തീരത്ത് താമസിക്കുന്നവരും മല്‍സ്യ തൊഴിലാളികളും പ്രത്യേകം ശ്രദ്ധ പുലർത്തണം. അതേസമയം, കനത്ത കാറ്റിലും മഴയിലും വൈദ്യുതിബന്ധം തകരാറിലായതിനെ തുടര്‍ന്ന് രണ്ടരമണിക്കൂറിലേറെ ട്രെയിന്‍ഗതാഗതം താറുമാറായി.
ഇന്നലെ വൈകിട്ട് ആറരയോടെ ഇടപ്പള്ളിക്ക് സമീപം ട്രാക്കിലേക്കും വൈദ്യുതി കമ്പിയിലേക്കും മരം ഒടിഞ്ഞ്് വീണു. തുടര്‍ന്ന് തൃശൂര്‍ ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ വിവിധയിടങ്ങളിലായി പിടിച്ചിട്ടു. ജനശതാബ്ദി എക്സ്പ്രസ് ഇടപ്പള്ളിയിലും നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കളമശേരിയിലും മണിക്കൂറുകളോളമാണ് പിടിച്ചിട്ടത്. രാത്രി 10 മണിയോടെയാണ് പിടിച്ചിട്ട ട്രെയിനുകളുടെ യാത്ര പുനരാരംഭിച്ചത്. ഡീസല്‍ എഞ്ചിന്‍റെ സഹായത്തോടെ ട്രെയിന്‍ മറ്റ് സ്റ്റേഷനുകളിലെത്തിച്ച ശേഷമാണ് യാത്ര തുടരാനായത്.
എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴ.
കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറിനു ശേഷം പുനഃസ്ഥാപിച്ചു. എറണാകുളത്തെ വിവിധ സ്ഥലങ്ങളിലായി പിടിച്ചിട്ടിരുന്ന ട്രെയിനുകൾ ഓടിത്തുടങ്ങി.ശക്തമായ കാറ്റിലും മഴയിലും കോട്ടയം വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ വീണു. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. നഗരപ്രദേശത്ത് ഉൾപ്പെടെ വൈദ്യുതി നിലച്ചു. ഇടുക്കി തൊടുപുഴയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകർന്നു. മലയോര മേഖലയിലും ഇടവെട്ടു മഴ പെയ്യുന്നുണ്ട്. കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല. കൊച്ചിയിൽ കാറ്റിലും മഴയിലും പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കൊടുംമഴകാത്ത് കേരളമിരുന്നപ്പോള്‍ വന്നത് ഉഷ്ണതരംഗം. കാലാവസ്ഥാവകുപ്പ് പ്രവചിച്ചപോലെ മഴ പെയ്തില്ല.
ചുരുക്കം ചില സ്ഥലങ്ങളില്‍മാത്രമാണ് മഴ കിട്ടിയത്. അതേസമയം, എല്ലാ ജില്ലകളിലും ചൂട് ക്രമാതീതമായി കൂടുകയും ചെയ്തു.തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ചവരെ ഉഷ്ണതരംഗസാഹചര്യം നിലനില്‍ക്കുമെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാടിനെ കടത്തിവെട്ടിയ ചൂടാണ് കൊല്ലത്തെ പുനലൂരില്‍. ഇവിടെ 40 ഡിഗ്രി രേഖപ്പെടുത്തി. സാധാരണയെക്കാള്‍ 5.7 ഡിഗ്രി കൂടുതലാണിത്. ഇവിടെയും ഉഷ്ണതരംഗസാഹചര്യമാണ്. ബുധനാഴ്ചയും ഇതേനില തുടര്‍ന്നാല്‍ ഉഷ്ണതരംഗം സ്ഥിരീകരിക്കും.ഏപ്രില്‍ 20-നുശേഷം ആദ്യമായാണ് പാലക്കാട് ചൂടില്‍ പിന്നിലാവുന്നത്. ഇവിടെ 39.7 ഡിഗ്രി രേഖപ്പെടുത്തി. പതിവിലും 4.4 ഡിഗ്രി കൂടുതല്‍.
ബുധനാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് മഞ്ഞമുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഈ ജില്ലകളില്‍ പ്രതീക്ഷിച്ച മഴ പെയ്തില്ല. മധ്യകേരളത്തിലെ ചില സ്ഥലങ്ങളില്‍ നേരിയ മഴ കിട്ടി. എന്നാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. 11-ന് പത്തനംതിട്ടയില്‍ മഞ്ഞമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha