ഡ്രൈ ഡേ ഒഴിവാക്കാന്‍ നടത്തിയ നീക്കത്തിന് പിന്നാലെ ബാറുടമകളെ സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍:- കോടികളുടെ നികുതി പൂഴ്ത്തി...
![](https://www.malayalivartha.com/assets/coverphotos/w657/311735_1716886920.jpg)
ഡ്രൈ ഡേ ഒഴിവാക്കാന്‍ നടത്തിയ നീക്കത്തിന് പിന്നാലെ ബാറുടമകളെ സഹായിക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ മറ്റ് പല നീക്കങ്ങളും പുറത്തായി. മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രിയും ബാര്‍ മുതലാളിമാരുടെ ചങ്കായി മാറിയെന്ന് മുന്നണിയിലെ പരും മുറുമുറുക്കുന്നു. ബാറുടമകളുടെ യോഗം ടൂറിസം വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ വിളിച്ചതാണ് കൂടുതല്‍ സംശയത്തിനിട് ഇടയാക്കിയത്. എക്‌സൈസ് വകുപ്പിന്റെ കാര്യങ്ങളില്‍ മുഹമ്മദ് റിയാസ് ഇടപെടുന്നത് മുഖ്യന്റെ മൗനാനുവാദത്തോടെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറന്ന് മുതലാളിമാരെ സുഖിപ്പിച്ച് കിടത്തിയത് പിണറായി സര്‍ക്കാരാണ്.
അതിന് പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഈ വകയില്‍ കോടിക്കണക്കിന് രൂപയാണ് ബാര്‍ മുതലാളിമാര്‍ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് കൈമാറിയതെന്ന് ഇടുക്കിയിലെ ബാറുടമ അനിമോന്റെ ശബ്ദരേഖയില്‍ നിന്ന് ഊഹിക്കാം. പിരിവെടുത്ത് ഭരണനേതൃത്വത്തിന് കൈമാറാന്‍ ഭാരവാഹികളും ബാറുടമകളും ഉത്സാഹിക്കുന്നത് വെറുതെയല്ല. സംസ്ഥാനത്തെ ബാറുകളിലൊന്നും എക്‌സൈസ് വകുപ്പ് കാര്യമായ പരിശോധന നടത്താറില്ല.
മദ്യവില്‍പ്പന കണക്കാക്കി ബാറുകളില്‍ നിന്ന് ഈടാക്കുന്ന ടോണോവര്‍ ടാക്‌സ് നികുതി വകുപ്പ് പിരിച്ചെടുക്കുന്നില്ല. വില്‍പ്പനയുടെ പത്ത് ശതമാനാണ് ഈ നികുതി. ഇതിന് നേരെ സര്‍ക്കാര്‍ കണ്ണടയ്ക്കുന്നത് വെറുതെയല്ല, ബാറുകള്‍ വാങ്ങുന്ന മദ്യത്തിന്റെ കയറ്റിറക്ക്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലാഭം എന്നിവ അടങ്ങുന്ന തുകയാണ് വിറ്റുവരവ്. അതുകൊണ്ട് ഈ നികുതി ബാറുടമകളില്‍ നിന്നാണ് ഈടാക്കുന്നത്, ഉപഭോക്താക്കളില്‍ നിന്നല്ല.
ഓരോ ബാറുകളും സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വില്‍പ്പനയും നികുതി റിട്ടേണ്‍സും ഒത്തുനോക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി നിശ്ചയിക്കുന്നത്. റിട്ടേണില്‍ തിരിമറി നടത്തിയാല്‍ പിഴയും ഈടാക്കിയിരുന്നു. എന്നാല്‍ പിണറായി അധികാരത്തിലേറിയ ശേഷം ബാറുകളില്‍ ഇത്തരം പരിശോധന നടത്തേണ്ടെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നാണ് എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. അതായത് ബാറുടമകള്‍ നല്‍കുന്ന റിപ്പോര്‍്ട്ടിനെ അടിസ്ഥാനമാക്കിയാണ് നികുതി കണക്കാക്കിവരുന്നത്.
ഇതിലൂടെ മാത്രം കഴിഞ്ഞ എട്ട് കൊല്ലത്തിനിടെ കോടിക്കണക്കിന് രൂപയാണ് ബാര്‍ മുതലാളിമാര്‍ കീശയിലാക്കിയത്. ഈ വകയില്‍ രാഷ്ട്രീയക്കാര്‍ക്കും നല്ലൊരു പങ്ക് ലഭിച്ചു. അതിന്റെ നന്ദി സൂചകമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിരിവെടുത്ത് നേതാക്കള്‍ക്ക് നല്‍കിയതും ഡ്രൈ ഡേ ഒഴിവാക്കുന്നതിന് പിന്നെയും പിരിവെടുക്കാന്‍ നീക്കം നടന്നതും.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബാറുകള്‍ പൂട്ടുകയും ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും ചെയ്ത 2016-17 കാലത്ത് 29 ബാറുകളേ സംസ്ഥാനത്തുണ്ടായിരുന്നുള്ളൂ. അന്ന് 300 കോടി രൂപയാണ് ടേണോവര്‍ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചിരുന്നത്. പിണറായി മുഖ്യനായതോടെ ആദ്യം 132 ബാറുകള്‍ക്കും പിന്നാട് അറുന്നൂറിലധികം ബാറുകള്‍ക്കും ലൈസന്‍സ് അനുവദിച്ചു. അങ്ങനെ കേരളം ബാറളമായി, മൊത്തം 801 ബാറുകളാണ് ഇപ്പോഴുള്ളത്. എന്നിട്ടും 600 കോടിയില്‍ താഴെയാണ് ടേണോവര്‍ നികുതി വരുമാനം. പിണറായി അധികാരത്തിലേറിയ ശേഷം മദ്യവിലയും കൂട്ടിയിരുന്നു. അതുകൊണ്ട് കോടിക്കണക്കിന് രൂപ ഖജനാവിലേക്ക് എത്തേണ്ടതാണ്.
സംസ്ഥാനം അതീവഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ഇത്തരം പകല്‍ക്കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. ഇതിന്റെ വിഹിതം ഉന്നതരുടെ കീശയിലെത്തുന്നത് കൊണ്ടാണ് അധികൃതര്‍ മൗനംപാലിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബാറുടമകള്‍ ഇതിന്റെ വിഹിതം നല്‍കുന്നുണ്ട്. അതുകൊണ്ട് അവരും കണ്ണടച്ച് പാല് കുടിക്കുന്നു. ബാറുടമകളില്‍ നിന്ന് പിരിക്കുന്ന നികുതിയുടെ കൃത്യമായ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. റോജി ജോണ്‍ എംഎല്‍എ ഇത് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിട്ട് ഒരു കൊല്ലം പിന്നിട്ടിട്ടും മറുപടിയില്ല. ധനമന്ത്രിക്ക് കേന്ദ്രസര്‍ക്കാരിന്റെ കഴിത്തിന് പിടിക്കാന്‍ മാത്രമാണ് സമയം. വലിയ തോതിലുള്ള നികുതി വെട്ടിപ്പാണ് നടക്കുന്നത്.
എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മദ്യനയത്തില്‍ ഇടപെട്ടതിന്റെ ഗുട്ടന്‍സ് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നെന്നും വ്യക്തമായി. ഡി.ജി.പിക്ക് എക്‌സൈസ് മന്ത്രി പരാതി നല്‍കി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് എക്‌സൈസ് മന്ത്രി നീക്കം നടത്തിയത്. ആര് ആരോപണം ഉന്നയിച്ചോ അവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്ന പിണറായി സര്‍ക്കാര്‍ മാസല്ല, കൊലമാസ്സാണ്. കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാന്‍ പിണറായിയുടെ മുട്ടിടിക്കുന്നു.
ബാര്‍ ഉടമകള്‍ ഉള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന എക്സൈസ് ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകള്‍ പച്ചക്കള്ളമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. കഴിഞ്ഞ രണ്ടു മാസമായി മദ്യ നയം സംബന്ധിച്ച് കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത പ്രതിമാസ യോഗത്തില്‍ മദ്യ നയത്തിലെ മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മെയ് 21- ന് ടൂറിസം വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബാര്‍ ഉടമകളും പങ്കെടുത്തു.
സൂം വഴി നടത്തിയ ആ യോഗത്തിന്റെ ലിങ്ക് പ്രതിപക്ഷനേതാവിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും കയ്യിലുണ്ട്. ആ യോഗത്തില്‍ ഡ്രൈ ഡേയെ കുറിച്ചും ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് എറണാകുളത്ത് ചേര്‍ന്ന ബാര്‍ ഉടമകളുടെ യോഗത്തില്‍ പണപ്പിരിവിന് നിര്‍ദ്ദേശം നല്‍കിയത്. ഒരു കൂടിയാലോചനയും നടന്നില്ലെന്ന് മന്ത്രിമാര്‍ നട്ടാല്‍ കിളിക്കാത്ത നുണയാണ് പറയുന്നത്. .
https://www.facebook.com/Malayalivartha