പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദത്തിൽ ഉൾപ്പെട്ട പൊലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി. ആർ. ഇളങ്കോയെയാണ് പുതിയ കമ്മിഷണറായി നിയമിച്ചിരിക്കുന്നത്.... പകരം അങ്കിതിന് നിയമനം നൽകിയിട്ടില്ലെന്നാണ് വിവരം....
![](https://www.malayalivartha.com/assets/coverphotos/w657/312536_1718086610.jpg)
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദത്തിൽ ഉൾപ്പെട്ട പൊലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി. ആർ. ഇളങ്കോയെയാണ് പുതിയ കമ്മിഷണറായി നിയമിച്ചിരിക്കുന്നത്. പകരം അങ്കിതിന് നിയമനം നൽകിയിട്ടില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നാണ് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിൽ പറയുന്നത്.......
തൃശൂർ പൂരത്തിൽ അനാവശ്യനിയന്ത്രണം ഏർപ്പെടുത്തിയതുമൂലം ചരിത്രത്തിൽ ആദ്യമായി രാത്രി പൂരത്തിൽ തിരുവമ്പാടി വിഭാഗം എഴുന്നള്ളിപ്പ് നിറുത്തിവച്ചു. പുലർച്ചെ വെടിക്കെട്ട് മണിക്കൂറുകളോളം നീണ്ടുപോയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തിരുവമ്പാടി വിഭാഗത്തെ രാഷ്ട്രീയ നേതാക്കളും മറ്റും ഇടപെട്ട് അനുനയിപ്പിച്ചാണ് രാവിലെ വെടിക്കെട്ട് നടത്തിയത്. സ്വരാജ് റൗണ്ടിലേക്ക് ആളുകളെ കയറ്റിവിടാതെ പല ഭാഗങ്ങളിലും ജനങ്ങളെ തടഞ്ഞതോടെയാണ് തിരുവമ്പാടി വിഭാഗം രാത്രിയിലെ എഴുന്നള്ളിപ്പ് നിറുത്തിവച്ചത്. ഇതോടെ വ്യാപകമായ പ്രതിഷേധം കമ്മിഷണർക്കെതിരെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ കമ്മിഷണറെ മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നെങ്കിലും അംഗീകാരം ലഭിച്ചിരുന്നില്ല. പൂരം അലങ്കോലപ്പെട്ടത് തിരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടിയായിരുന്നു. സുരേഷ് ഗോപിയുടെ ഇടപെടലും ചർച്ചയായിരുന്നു.
ഇതോടെ പൂരം കലക്കിയതിന്റെ പൂർണ ഉത്തരവാദിത്വം കമ്മീഷണറുടെ തലയിൽ ചാരി അങ്കിത് അശോകനെ സർക്കാർ ബലിയാടാക്കി എന്ന വിമർശനവും ഉയരുന്നുണ്ട്. ഭരണവുമായി അടുപ്പം പുലർത്തുന്ന ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണമാണ് കമ്മീഷണർ പൂരം കലക്കിയതെന്നാണ് സി.പി.ഐയുടെ പരാതി. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ നിർണായകമായത് തൃശൂർ പൂരമാണെന്നും പിണറായി വിജയന്റെ അറിവോടെയാണ് പൂരം പൊളിച്ച തെന്ന നിഗമനത്തിലുമാണ് സി പി ഐ.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന പൂരം അലങ്കോലപ്പെടുത്തൽ ആസൂത്രിതമെന്നു തൃശൂരിലെ സിപിഐ സ്ഥാനാർഥി വി.എസ്.സുനിൽകുമാർ പരസ്യമാക്കി. എൽഡിഎഫിന്റെ മേയർ എം.കെ.വർഗീസ് തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടിയാണ് പ്രവർത്തിച്ചത് എന്ന ഗുരുതര ആരോപണവും സുനിൽ ഉയർത്തി. മേയർ പദവിയിൽ അദ്ദേഹത്തെ വച്ചുകൊണ്ടിരിക്കരുത്. പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് എൽഡിഎഫിന് അന്തസ്. മുഖ്യമന്ത്രിക്കെതിരെ പറയുന്നതിന് പകരമാണ് മേയർക്കെതിരെ സുനിൽ കുമാർ ആഞ്ഞടിച്ചത്.
സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നവരാണ് പൂരത്തിന്റെ ചുമതലകൾ എക്കാലത്തും നിർവഹിച്ചിട്ടുളളതെന്ന് സുനിൽകുമാർ ചൂണ്ടിക്കാട്ടി. അതിനിടയിൽ കമ്മിഷണർ പ്രകോപനപരമായി പെരുമാറിയത് യാദൃച്ഛികമായി കാണാൻ കഴിയില്ല. പൂരത്തിന് കലാപം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ആ ഉദ്യോഗസ്ഥന് എന്തെങ്കിലും ബന്ധം ഉണ്ടാകാം. തിരഞ്ഞെടുപ്പിന് നാലു ദിവസം മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത്. സംഭവം നടന്ന ഉടനെ ആർഎസ്എസ് നേതാക്കൾ അവിടെ പ്രത്യക്ഷപ്പെട്ടു. ഒരിക്കലും സംഭവിക്കാത്ത ചില കാര്യങ്ങൾ ആ പാതിരാത്രി ആരും അറിയാതെ സംഭവിക്കില്ല. ഇടതുപക്ഷത്തിനു കിട്ടേണ്ട വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി തിരിക്കാൻ പൂരത്തെ ആസൂത്രിതമായി ചിലർ ഉപയോഗിച്ചു. അതിൽ ചില പൊലീസ് ഉദ്യോഗസ്ഥർ പങ്കുവഹിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാക്കാതിരുന്നത് സർക്കാരിന്റെ ഇടപെടൽ മൂലമാണ്– സുനിൽ പറഞ്ഞു. ഇതിൽ പോലീസുദ്യോഗസ്ഥൻ എന്ന് ഉദ്ദേശിക്കുന്നത് സർക്കാരിന്റെ വിശ്വസ്തനെയാണ് എന്നും ചില റിപോർട്ടുകൾ ഉണ്ട്
https://www.facebook.com/Malayalivartha