ഹാറ്റ്സ് ഓഫ് കൃഷ്ണൻകുട്ടി... സി.പി.എമ്മിനെതിരെ മന്ത്രി പിണറായിയുടെ വിരട്ട് ഫലിച്ചില്ല

തേവലക്കര അപകടത്തില്‍ വൈദ്യുതി ബോര്‍ഡിന് വീഴ്ചയുണ്ടായെന്ന് പറയുന്നുണ്ടെങ്കിലും അതിന് ഉത്തരവാദികളാരെന്ന് സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കൊല്ലം തേവലക്കര ഹൈസ്കൂളില്‍ ഷോക്കേറ്റ് എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്‍ മരിക്കാനിടയായത് സിസ്റ്റത്തിന്റെ വീഴ്ച എന്നാണ് വൈദ്യുതി ബോര്‍ഡ് സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ കാതല്‍. സ്കൂള്‍ വളപ്പിലൂടെ കവചിതമല്ലാത്ത വൈദ്യുതി ലൈന്‍ ഒന്‍പതു വര്‍ഷമായി കടന്നുപോകുന്നതുതന്നെ സുരക്ഷാ വീഴ്ചയാണ്. പക്ഷെ ഉത്തരവാദികള്‍ ആരെന്ന് പറയുന്നില്ല.ഉത്തരവാദികളെ കുറിച്ച് പറയരുതെന്ന് നിർദ്ദേശം ഉണ്ടായിരുന്നു.
വൈദ്യുതി ലൈനിന് തൊട്ടുതാഴെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പണിത ഷെഡ് നീക്കം ചെയ്യാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കേണ്ടതായിരുന്നു. അത് പാലിക്കാത്ത ഉദ്യോഗസ്ഥന്‍ ആരെന്ന് റിപ്പോര്‍ട്ടില്‍ ഇല്ല. ഇങ്ങനെ എങ്ങും തൊടാത്ത റിപ്പോര്‍ട്ടാണ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി തള്ളിയത് സ്കൂള്‍ വളപ്പിലെ വൈദ്യുതി ലൈന്‍ കവചിതമാക്കണമെന്ന് അപകടമുണ്ടാകുന്നതിന് ഏതാനും ദിവസം മുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയതും സുരക്ഷാ കമ്മിഷണര്‍ പിടിവള്ളിയാക്കി. റിപ്പോര്‍ട്ടിലെ വീഴ്ച പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം.
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എം.മിഥുന്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെതിരെ കടുത്ത നടപടിയുമായി മന്ത്രി വി ശിവൻ കുട്ടി രംഗത്ത് വന്നത് പാർട്ടിയുടെ മുഖം രക്ഷിക്കാനാണ്. സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കൈമാറി. സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്.
‘‘മിഥുന്‍ കേരളത്തിന്റെ മകനാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. സ്‌കൂള്‍ സുരക്ഷ സംബന്ധിച്ച് മേയില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ചെക്ക്‌ലിസ്റ്റ് തയാറാക്കി തുടര്‍നടപടി എടുക്കും. ഉദ്യോഗസ്ഥ സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ മാനേജര്‍ തുളസീധരന്‍ പിള്ളയുടെ ഭാഗത്തു ഗുരുതരവീഴ്ചയുണ്ടായെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കിയത്’’ – മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സേഫ്റ്റി സെല്‍ രൂപീകിരിച്ചതായും പൊതുജനങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ ഈ സെല്ലിനെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.
മിഥുന്റെ കുടുംബത്തിന് വീട് വച്ചു നൽകുന്നതിനു ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി. അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറി. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെഎസ്‌ടിഎ 10 ലക്ഷം രൂപ ധനസഹായം ഉടൻ തന്നെ കൈമാറും. അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതൽ നടപടികളിലേക്കു പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജൂലൈ 17ന് രാവിലെയാണ് സ്‌കൂളിനു മുന്നിലെ ഷെഡിനു മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയ വിദ്യാര്‍ഥി താഴ്ന്നുകിടന്നിരുന്ന വൈദ്യുതിലൈനില്‍ നിന്നു ഷോക്കേറ്റു മരിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി.എന്‍ജിനീയര്‍ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ബോയ്‌സ് സ്കൂൾ ഏറ്റെടുത്ത സർക്കാർ നടപടിയിൽ സ്കൂൾ മാനേജർ പ്രതികരിച്ചു. സ്കൂൾ ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മാനേജർ തുളസീധരൻ പിള്ള പറഞ്ഞു.
ഈ സാഹചര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടി ഉചിതമാണ്. സർക്കാറിനെ വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നില്ല. നടപടി പ്രതീക്ഷിച്ചതാണ്. സർക്കാർ നടപടി തനിക്കൊരു തരത്തിലും ആഘാതം ഏൽപിക്കുന്നില്ല. വിദ്യാർഥിയുടെ മരണവുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ നടപടി വലിയ ആഘാതമല്ല.
സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സ്വാഭാവികമായ അനാസ്ഥ ഉണ്ടായിട്ടുണ്ട്. പ്രമുഖരായ വ്യക്തികൾ മാനേജ്മെന്‍റ് കമ്മിറ്റിക്ക് നേതൃത്വം നൽകിയപ്പോഴും വൈദ്യുതി ലൈൻ സ്കൂളിന് മുകളിലൂടെ കടന്നു പോയിരുന്നു. വിദ്യാർഥി മരിച്ച സംഭവത്തിൽ കോൺഗ്രസും യു.ഡി.എഫും നടത്തുന്ന പ്രക്ഷോഭങ്ങൾ ആത്മാർഥത ഇല്ലാത്തതെന്നും തുളസീധരൻ പിള്ള വ്യക്തമാക്കി.
കൊല്ലം തേവലക്കര ബോയ്‌സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. മാനേജർ തുളസീധരൻ പിള്ളയെ പുറത്താക്കിയ സംസ്ഥാന സർക്കാർ, എയ്ഡഡ് സ്കൂൾ ഏറ്റെടുത്ത് താൽകാലിക ചുമതല കൊല്ലം ഡി.ഇ.ഒക്ക് കൈമാറി.
സി.പി.എം ലോക്കൽ കമ്മിറ്റിയുടെ പൂർണ നിയന്ത്രണത്തിലുള്ള എയ്ഡഡ് സ്കൂളാണിത്. മാനേജർ തുളസീധരൻ പിള്ള സി.പി.എം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. 11 അംഗ ജനകീയ സമിതിയിൽ മാനേജർ അടക്കം മുഴുവൻ പേരും സി.പി.എം പ്രാദേശിക നേതാക്കളും അംഗങ്ങളുമാണ്.
കെ.ഇ.ആർ റൂൾ ഏഴ് പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അസാധാരണ നടപടി. മാനേജറിന്‍റെ വിശദീകരണം തള്ളിയാണ് സ്കൂൾ സർക്കാർ ഏറ്റെടുത്തത്. അപകടകരമായ രീതിയിൽ സ്കൂളിന് മുകളിലൂടെ ത്രീഫേസ് ലൈൻ കടന്നു പോയിട്ട് നടപടി സ്വീകരിച്ചില്ല, പഞ്ചായത്തിന്‍റെ ക്രമപ്പെടുത്തൽ ഇല്ലാത്ത ഒരു സൈക്കിൾ ഷെഡ് നിർമിച്ചു എന്നീ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാർഥികളുടെ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.
സ്കൂൾ മാനേജ്മെന്റിനെ പിരിച്ചു വിടാൻ നിർദ്ദേശം നൽകിയത് സി പി. എം സംസ്ഥാന നേതൃത്വമാണ്.കർശനമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പാർട്ടിക്ക് ജനങ്ങൾ എതിരാകുമെന്ന മുന്നറിയിപ്പാണ് വിദ്യാഭ്യാസ മന്ത്രിക്ക് സി പി എം നേത്യത്വം നൽകിയത്. ശിവൻ കുട്ടി അത് ശിരസാ വഹിച്ചു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ആഗ്രഹം സർക്കാരിനുണ്ടായിരുന്നു. വൈദ്യുതി ബോർഡിൽ സി പി എം സംഘടനയാണ് ഭരിക്കുന്നത്. കൃഷ്ണൻകുട്ടി കനിയാതിരുന്നാൽ ഇവർക്കെതിരെ നടപടി വരും. അത് പാർട്ടിക്ക് താങ്ങാനാവില്ല. തങ്ങൾക്കെതിരെ നടപടി വന്നാൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ മാനേജമെന്റിനെതിരെ സംസാരിക്കുന്ന സാഹചര്യം വന്നു ചേരും. ഇതിന് മുമ്പ് മണിയാർ പദ്ധതിയിലാണ് മന്ത്രി കൃഷ്ണൻകുട്ടി സി പിഎമ്മിനെതിരെ രംഗത്തുവന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ലാവ്ലിൻ കരാറിന് ശേഷം മുഖ്യമന്ത്രിയെ പിടികൂടുന്ന മറ്റൊരു ഭൂമറാങ്കായി മണിയാർ ജല വൈദ്യുതി കരാർ മാറിയത് .ലാവ്ലിന് സമാനമായ അഴിമതിയാണ് മണിയാറിലും നടന്നത്. കരാർ നീട്ടാനുള്ള നടപടിക്കെതിരെ രംഗത്തെത്തിയ വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ മുഖ്യമന്ത്രി വിരട്ടിവിട്ടു. . തനിക്ക് ഇതിനോട് വിയോജിപ്പുണ്ടെന്നും ബാക്കിയെല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നുമാണ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞത്.കേരളത്തെ പിടിച്ചു കുലുക്കിയ പാമോയിൽ ഇടപാടിൽ ഉൾപ്പെടെ ഇത്തരത്തിൽ മന്ത്രിസഭയിൽ തന്നെ ഭിന്നിപ്രായം ഉയർന്നിരുന്നു.
കെഎസ്ഇബിയുമായി 30 വർഷത്തെ കരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യുതി പദ്ധതിയുടെ കരാർ നീട്ടുന്നതിൽ സർക്കാർ തീരുമാനത്തോടുളള വിയോജിപ്പ് പ്രകടിപ്പിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തിയതോടെയാണ് മണിയാർ വാർത്തകളിൽ നിറഞ്ഞത്. മണിയാർ പദ്ധതി കരാർ നീട്ടരുതെന്നും പദ്ധതി സർക്കാർ തിരിച്ചെടുക്കണമെന്നുമാണ് വൈദ്യുതി ബോർഡിൻ്റെ അഭിപ്രായം. ഇക്കാര്യത്തിൽ കെഎസ്ഇബി നിലപാട് അറിയിച്ചതാണെന്നും കെ.കൃഷ്ണൻ കുട്ടി പറഞ്ഞതോടെ കേരളം ഞെട്ടി. ഇതിന്പിന്നിൽ വ്യവസായ വകുപ്പാണെന്നാണ് വൈദ്യുതി മന്ത്രിയുടെ ആക്ഷേപം. വ്യവസായം പ്രോത്സാഹിപ്പിക്കാൻ കരാർ തുടരണമെന്നാണ് വ്യവസായ വകുപ്പ് പറയുന്നതെന്ന് മന്ത്രി കൃഷ്ണൻ കുട്ടി പറയുന്നതിൽ ഒരു ദുഷ്ട ലാക്കുണ്ട്. .
30 വർഷത്തേക്കാണ് മണിയാർ പദ്ധതി കാർബോറണ്ടം ഗ്രൂപ്പിന് നൽകിയിരുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള കരാർ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ഭിന്നത പുറത്തുവന്നത്.
സ്വകാര്യ കമ്പനികളുടെ ദല്ലാളായി മുഖ്യമന്ത്രി മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മണിയാര്‍ ഡാം കരാര്‍ സ്വകാര്യ കമ്പനിക്ക് പുതുക്കി നല്‍കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷം പറയുന്നു. വൈദ്യുതി ബോര്‍ഡിന്റെ എതിര്‍പ്പ് പോലും മറികടന്നുള്ള തീരുമാനത്തിനു പിന്നില്‍ വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും കൂട്ടുത്തരവാദികളാണ്.
വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം 18 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തുന്ന തീരുമാനത്തിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായി സംശയമുണ്ട്. മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മേയ് 18 നാണ് കെഎസ്ഇബി കാര്‍ബോറാണ്ടം യൂനിവേഴ്സല്‍ ലിമിറ്റഡുമായി ബിഒടി പ്രകാരം 30 വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിട്ടത്. പിണറായിയുടെ ഗുരു ടി.ശിവദാസമേനോൻ ആയിരുന്നു അന്ന് വൈദ്യുതി മന്ത്രി.
1994 ല്‍ ഉല്‍പാദനവും തുടങ്ങിയിരുന്നു.കെഎസ്ഇബിക്ക് അധികച്ചെലവില്ലാതെ വർഷംതോറും കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതി, യൂണിറ്റിന് 50 പൈസ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നിലയം- മണിയാർ ജലവൈദ്യുത പദ്ധതിക്ക് ഇങ്ങനെ അനേകം സവിശേഷതകളുണ്ട്..
എന്നാലിവയൊന്നും കണക്കിലെടുക്കാതെ പദ്ധതി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിൽ നിലനിർത്താൻ നീക്കം നടത്തുകയാണ് സർക്കാർ. അതും കെഎസ്ഇബിയുടെ എതിർപ്പ് അവഗണിച്ച്... കരാർ 25 വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഫയലിൽ കാർബൊറാണ്ടം യൂണിവേഴ്‌സൽ കമ്പനിക്ക് അനുകൂല തീരുമാനമെടുത്തതായാണ് സൂചന. തലക്കെട്ടുകളിൽ അധികം പ്രത്യക്ഷപ്പെടാതിരുന്ന മണിയാർ അങ്ങനെ വാർത്തകളിൽ നിറയുകയാണ്.
പത്തനംതിട്ടയിലെ മണിയാറിൽ 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി 1991 മെയ് 18നാണ് കെഎസ്ഇബി കാർബോറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡുമായി ബിഒടി വ്യവസ്ഥ പ്രകാരം 30 വർഷത്തേക്ക് കരാർ ഒപ്പിടുന്നത്. സ്വന്തം ചെലവിൽ ജലവൈദ്യുത പദ്ധതി നിർമിച്ച് കൈവശം വെച്ച് പ്രവർത്തിച്ച് കൈമാറുന്ന വ്യവസ്ഥയാണ് ബിഒടി. 1994 ഡിസംബറിൽ കമ്മിഷൻ ചെയ്ത പദ്ധതി സംബന്ധിച്ച കരാർ ഈ ഡിസംബറിൽ അവസാനിക്കുന്ന സാഹചര്യത്തിൽ കെഎസ്ഇബിക്ക് പദ്ധതി പൂർണമായും കൈമാറണം. എന്നാലിതിന് കമ്പനി സന്നദ്ധമല്ല. പ്രളയകാലത്ത് നാശനഷ്ടമുണ്ടായി എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കാലാവധി നീട്ടി ചോദിക്കുകയാണ് കമ്പനി.
പദ്ധതി കൈമാറിയാൽ അടുത്ത പത്ത് വർഷം കൊണ്ട് 140 കോടി രൂപയുടെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരുന്നു. പദ്ധതി കൈവിട്ട് പോയാൽ വൈദ്യുതി ബോർഡിന് പ്രതിവർഷം ഏകദേശം 18 കോടി രൂപയുടെ നഷ്ടവുമുണ്ടാകും. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമെന്ന നിലയ്ക്കാണ് കരാർ നീട്ടാനുള്ള സർക്കാർ നീക്കം. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ കരാർ നീട്ടി നൽകണമെന്ന ആവശ്യമാണ് വ്യവസായ വകുപ്പ് ഉന്നയിച്ചത്. ഊർജവകുപ്പ് എതിർത്തെങ്കിലും കരാർ നീട്ടിനൽകാമെന്ന നിലപാട് യോഗം സ്വീകരിക്കുകയായിരുന്നു. ഇതിൽ മന്ത്രി കൃഷ്ണൻകുട്ടി തോറ്റമ്പി. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദത്തിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha



























