ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ

ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ടാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകും. രാഹുൽ ശനിയാഴ്ച പാലക്കാട് എത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരും ദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തും. അതേസമയം, പൊതുപരിപാടിയിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നാണ് ഡിവൈഎഫ്ഐയും ബിജെപിയും വ്യക്തമാക്കുന്നത്.
അന്തരിച്ച മുൻ നിയമസഭാ സമാജികര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനിടെ എംഎൽഎയുടെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് ഇന്ന് രാവിലെ 9.20ന് രാഹുൽ സഭയിലേക്ക് എത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും അടൂരിലെ വിശ്വസ്തനുമായ റെനോ പി. രാജൻ, തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ , എംഎൽഎയുടെ സഹായി ഫസൽ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷനിരയുടെ ഏറ്റവും പിന്നിൽ പ്രത്യേക ബ്ലോക്കായാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ ഇരുന്നത്. മുൻപ് പിവി അൻവര്‍ ഇരുന്ന സീറ്റാണിത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ ഇന്ന് സഭയിലെത്തിയത്. അടൂരിലെ വീട്ടിൽ നിന്ന് ഇന്ന് പുലര്‍ച്ചെ അതീവ രഹസ്യമായിട്ടാണ് രാഹുൽ തിരുവനന്തപുരത്തേക്ക് തിരിച്ചത്.
ചരമോപപാചര ദിനമായതിനാൽ രാഹുലിനെതിരെ നിയമസഭയിൽ ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തിയില്ല. പ്രതിപക്ഷനേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണ് രാഹുലിനെന്ന് ഇപി ജയരാജൻ വിമര്‍ശിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് നിയമസഭ ആദരമര്‍പ്പിച്ചു. കേവല രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് പോയ വിഎസിന് പാർട്ടി അകമഴിഞ്ഞ പിന്തുണ നൽകിയിരുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വാഴൂർ സോമൻ, പിപി തങ്കച്ചൻ എന്നിവർക്കും നിയമസഭ ആദരമര്‍പ്പിച്ചു. പ്രതിപക്ഷനേതാവടക്കമുള്ള നേതാക്കള്‍ അനുസ്മരിച്ചു. അതേസമയം, നിയമസഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല. സഭയിലെത്തിയ രാഹുലുമായി നജീബ് കാന്തപുരവും എ.കെ.എം അഷ്റഫും സംസാരിച്ചു. യു.എ ലത്തീഫ് രാഹുലിന്‍റെ ബ്ലോക്കിൽ വന്നിരുന്ന് സംസാരിച്ചു. ടി.വി ഇബ്രാഹിമും രാഹുലിന്‍റെ സീറ്റിനടുത്ത് വന്ന് സംസാരിച്ചു.
https://www.facebook.com/Malayalivartha