മാങ്കൂട്ടത്തിൽ വിഷയത്തിൽ വി ഡി സതീശന്റെ റോളെന്ത്? മുഖ്യമന്ത്രി സതീശനെ വിളിച്ചോ?

പ്രതിപക്ഷ നേതാവ് വി - ഡി. സതീശനുമായി ചേർന്ന് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതായി കോൺഗ്രസ് അനുകൂല നവമാധ്യമഹാൻഡിലുകളിൽ പ്രചരണം ശക്തം. ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ തന്നെയാണ് പ്രചരണത്തിന് പിന്നിലെന്ന് മനസിലാക്കുന്നു . 2026 ൽ അധികാരത്തിൽ വരാമെന്ന യു ഡി എഫിന്റെ ആഗ്രഹങ്ങളാണ് ഇതോടെ ഇല്ലാതായത്. വിവാദം കോൺഗ്രസ് നേതൃത്വത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രിയും സതീശനുമായി ആശയവിനിമയം നടത്തിയതായി പ്രവർത്തകർ ആരോപിക്കുന്നു. സതീശനെതിരായിരിക്കുകയാണ് കോൺഗ്രസിലെ യുവത.
വിവാദങ്ങൾക്കു പിന്നാലെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ നേതൃത്വം പിരിച്ചുവിട്ടു.
സെല്ലിന്റെ ചുമതല എറണാകുളം എംപി ഹൈബി ഈഡനു നൽകി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. ഡിജിറ്റൽ മീഡിയ സെൽ ചെയർമാനായ വി.ടി. ബൽറാമിനെ മാറ്റിയാണ് മറ്റൊരു വൈസ് പ്രസിഡന്റായ ഹൈബി ഈഡനു ചുമതല നൽകിയത്. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരും മാറ്റി. ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ മാത്രമായിരുന്നു ഇതുവരെ ഡിജിറ്റൽ മീഡിയ സെൽ എന്ന് അറിയപ്പെട്ടിരുന്നത്.
ബീഡി- ബിഹാർ പോസ്റ്റിനു പിന്നാലെ വി.ടി. ബൽറാം സെല്ലിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞെങ്കിലും കെപിസിസി രാജി സ്വീകരിച്ചിരുന്നില്ല. പ്രഫഷനൽ സംഘത്തെ നിയോഗിച്ച് സോഷ്യൽ മീഡിയ സംഘത്തെ ശക്തമാക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. കഴിഞ്ഞ കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഹൈബി ഈഡനോട് പുതിയ ചുമതല സംബന്ധിച്ച കാര്യം ദീപാദാസ് മുൻഷി പറഞ്ഞത്.
ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർക്ക് അതൃപ്തിയുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സതീശന് എതിരെ സൈബർ ആക്രമണം അതിരുവിട്ടതോടെയാണു ദേശീയ നേതൃത്വത്വം സെല്ലിന്റെ കാര്യത്തിൽ ഇടപെട്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ ആയിരിക്കും പുതിയ ടീമിന്റെ പ്രവർത്തനം. നിലവിലുള്ള ടീം കാര്യക്ഷമമല്ലെന്നു ദീപാദാസ് മുൻഷി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പരാതി നേതൃത്വത്തിനു ബോധ്യപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമ വിഭാഗം ശക്തിപ്പെടുത്താൻ സമിതിയെ കെപിസിസി നിയോഗിച്ചിരുന്നു. സമൂഹമാധ്യമ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനു മുതിർന്ന നേതാക്കളുടെ മോണിറ്ററിങ് ടീം ഉണ്ടായിരിക്കുമെന്നാണ് വിവരം. കർശനമായ മാർഗനിർദ്ദേശങ്ങളും നിയന്ത്രണ സംവിധാനങ്ങളും കൊണ്ടുവരും.
അങ്ങനെ വി.ടി. ബലറാം ടീമും സതീശന് എതിരായി. ഇതിന് പിന്നാലെ രാഹുൽ വിഷയത്തിൽ വീക്ഷണത്തെ സതീശൻ തള്ളി. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വീക്ഷണം മുഖപ്രസംഗം എഴുതിയതിനെ കുറിച്ച് അതേഴുതിയവരോട് ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാഹുൽ വിഷത്തിൽ പാർട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു വിഷയത്തിൽ ഒരാൾക്കെതിരെ രണ്ടു തവണ നടപടി സ്വീകരിക്കാൻ കഴിയില്ല. ഇതിൽ കെപിസിസി പ്രസിഡന്റ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. പാർട്ടിയുടെ നിലപാടും അത് തന്നെയാണ്. എല്ലാവരുമായി കൂടിയാലോചന നടത്തിയാണ് അന്ന് നടപടി സ്വീകരിച്ചതും ഇപ്പോഴത്തെ നിലപാട് കെപിസിസി അധ്യക്ഷൻ പറഞ്ഞതും. ഈ വിഷയം വീണ്ടും ഉയർത്തിക്കൊണ്ട് വന്ന് ശബരിമലയിലെ കൊള്ള ഒഴിവാക്കാനുള്ള തന്ത്രം ആര് സ്വീകരിച്ചാലും അതിൽ വീഴിയില്ല. മേൽപ്പറഞ്ഞ കാര്യങ്ങളിൽ നടപടി സ്വീകരിക്കാതെ അത്തരക്കാരെ സംരക്ഷിക്കുന്ന സിപിഐഎമ്മിന് ഇക്കാര്യം ചോദിക്കാനുള്ള ഒരു ധാർമികയുമില്ല. ഇത്തരം ഒരു സാഹചര്യത്തിൽ പരാതി പോലുമില്ലാതെ നടപടിയെടുത്ത കോൺഗ്രസ് തലയുയർത്തിയാണ് നിൽക്കുന്നത്. വീക്ഷണത്തിൽ രാഹുലിനെതിരെ നടന്നത് ഗൂഡാലോചനയാണെന്ന് എഴുതിയത് എഴുതിയവരോട് പോയി ചോദിക്കണം. ഇതാണ് പ്രതികരണം.
കോൺഗ്രസ് ആണ് അഭിമാനത്തോടുകൂടി നിൽക്കുന്ന പാർട്ടി. ഇത്തരം കാര്യങ്ങൾ വന്നപ്പോൾ നടപടി സ്വീകരിച്ച് നിൽക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളല്ല പ്രതിക്കൂട്ടിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത് സിപിഎം ആണ് ഞങ്ങൾ അഭിമാനത്തോടുകൂടി തല ഉയർത്തിയാണ് ജനങ്ങളുടെ മുമ്പിൽ നിൽക്കുന്നത്, സതീശൻ പറഞ്ഞു.
ലൈംഗിക പീഡനക്കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്ളാറ്റില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും പരാതിക്കാരി ഫ്ളാറ്റിലെത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ല. എംഎല്‍എയുടെ ഓഫീസിലും പരിശോധന നടത്തി. സ്വകാര്യ വാഹനത്തിലാണ് അന്വേഷണ സംഘമെത്തിയത്.
പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു. പരിശോധനയ്‌ക്ക് പാലക്കാട്ടെ കൂടുതല്‍ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടംഗ സംഘമായാണ് പരിശോധന.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും വരെ അറസ്റ്റ് വേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാടെങ്കിലും പിന്നീട് എ.ഡി.ജി.പി.എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നപ്പോള്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പി നിര്‍ദേശം നല്‍കി.ഇതോടെ സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചു.രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലാണ്.രാഹുല്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുന്നതായി പൊലീസിന് സംശയമുണ്ട്.
പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.നടന്നത് അശാസ്ത്രീയ ഗര്‍ഭച്ഛിദ്രമെന്ന യുവതിയുടെ മൊഴിയിലും പൊലീസ് പരിശോധന നടത്തി.വീര്യം കൂടിയ മരുന്ന് നല്‍കിയെന്നും ഗര്‍ഭഛിദ്രം നടത്തിയത് രണ്ടു മാസത്തിനു ശേഷമാണെന്നും യുവതി മൊഴി നല്‍കി. അമിത രക്തസ്രാവത്തെ തുടര്‍ന്നു യുവതിയുടെ ആരോഗ്യ നില മോശമായതിനാല്‍ ചികിത്സ തേടിയെന്നും മൊഴിയുണ്ടായിരുന്നു. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ വിവരം ഡോക്ടര്‍മാരെ ബന്ധപ്പെട്ട് പൊലീസ് സ്ഥിരീകരിച്ചു. യുവതി പൊലീസിന് നല്‍കിയ മെഡിക്കല്‍ രേഖകളും തെളിവുകളും സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിക്ക് നല്‍കിയത് ഏഴ് ആഴ്ച വരെ കഴിക്കാവുന്ന മരുന്നെന്നും ഉറപ്പിച്ചു. ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നാണിത്.
ശബ്ദരേഖയിലേത് യുവതിയുടെ ശബ്ദമ തന്നെയെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ ശബ്ദ പരിശോധന നടത്തും. യുവതിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കാനും അന്വേഷണ സംഘം നീക്കം തുടങ്ങി.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന ആരോപണത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാംപ്രതിയായിട്ടുള്ള കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍, ദീപാ ജോസഫ് എന്നിവരും പ്രതികളാണ്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങി തുടങ്ങിയ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ രാഹുല്‍ ഈശ്വര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. എ.ആര്‍.ക്യാമ്പില്‍ രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്ത് വരികയാണ്.
ഐടി ആക്ട് 43,66, ബിഎന്‍എസ് 72,79 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദീപാ ജോസഫ് രണ്ടും മൂന്നും പ്രതിയാണ്. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്.
അതേസമയം പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെ സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലെടെ അറിയിച്ചു. അങ്ങനെ ചെയ്യാന്‍ മാത്രം വിവേകശൂന്യനല്ല ,താനെന്നും അദ്ദേഹം വ്യക്തമാക്കി.
'മാത്രമല്ല വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്തതിനുശേഷമാണ് അത് സംബന്ധിച്ച് പോസ്റ്റ് ഇട്ടത് . അങ്ങനെ ചെയ്യാതിരിക്കാന്‍ മാത്രം ബുദ്ധിശൂന്യനുമല്ല ഞാന്‍. അതിന്റെ ടൈമിംഗ് ഒക്കെ സാങ്കേതിക വിദഗ്ധര്‍ക്ക് പരിശോധിക്കാവുന്നതേയുള്ളൂ' സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐ ആണെന്നും അദ്ദേഹം ആരോപിച്ചു. 'ഇരയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയ സംഘടനയുടെ പേരാണ് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയില്‍ ഇരയെ വിവാഹം ചെയ്തു കൊണ്ടുവന്ന വീടിനു പരിസരത്ത് മൈക്ക് കെട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഉണ്ട്. ഇതേ ബ്ലോക്ക് പ്രസിഡണ്ട് ഫെയ്സ്ബുക്കില്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ ഇരയുടെ ഭര്‍ത്താവിന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് അപമാനിക്കുന്ന നിരവധി ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് അയച്ചുതരാം. ഒരു പരാതി സ്വന്തം നേതാവിനെതിരെ കൊടുത്തേക്ക്.
ഏത് ബ്ലോക്ക് എന്നോ ഏതു നേതാവെന്നോ പറയാത്തത് പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ്' എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഇത്തരത്തിൽ രാഹുൽ മാങ്കൂട്ടം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞാടുകയാണ്.
ചെന്നിത്തല സതീശനെ ഇല്ലാതാക്കാൻ കുറെ നാളുകളായി ശ്രമിച്ചു വരികയാണ്. സതീശൻ ഇന്നത്തെ മട്ടിൽ തുടർന്നാൽ തനിക്ക് മുഖ്യമന്ത്രിയാവാൻ കഴിയില്ലെന്ന് ചെന്നിത്തലക്കറിയാം. അതിനാൽ സതീശന് നേരേ വാളോങ്ങാൻ ചെന്നിത്തലക്ക് ലഭിച്ച അസുലഭ അവസരമായിരുന്നു ഇത്.. സതീശൻ തീർത്തും നിരാശനാണ്. രാഹുലിനെ അടിക്കാനെടുത്ത അതേ വടി തനിക്ക് നേരെ ഭൂമറാങ്ക് പോലെവരുമെന്ന് സതീശനറിയാം. സതീശന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉണ്ടായ ആരോപണം എന്ന് വിശ്വസിക്കുന്ന കോൺഗ്രസുകാരും നിരവധിയാണ്. സിപിഎമ്മിന് ഭയമുള്ളത് സതീശനെ മാത്രമാണ്. രമേശ് ചെന്നിത്തലയെ തങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സിപിഎം പലവട്ടം തെളിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരികെ രമേശിനെ സിപിഎം ഇല്ലാതാക്കിയത് കേരളം കണ്ടതാണ്. രമേശിന്റെ നേത്യ സ്ഥാനം തെറിപ്പിച്ചത് പിണറായിയാണെന്നത് പരസ്യമായ രഹസ്യമാണ്. രാഹുൽ ഗാന്ധിയെ ഇന്ത്യാ മുന്നണി വഴി സ്വാധീനിച്ചാണ് പിണറായി ഇക്കാര്യം നേടിയെടുത്തത്. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് തന്നെ പിണറായിയെ മൃദുവായി കൈകാര്യം ചെയ്യും എന്ന ഉറപ്പിലാണ്. അന്ന് ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതീക്ഷ. അതും പക്ഷേ വിഫലമായി.
ഫലത്തിൽ സതീശന്റെ മുഖ്യമന്ത്രി സ്ഥാനത്തിനാണ് ഇളക്കം തട്ടിയിരിക്കുന്നത്. ഷാഫി ടീമും കോൺഗ്രസിലെ മറ്റ് പ്രബല നേതാക്കളും സതീശനെതിരായി നിലപാട് എടുത്തിരിക്കുന്നു. സതീശൻ രാഹുൽ വിഷയം മാനേജ് ചെയ്തതിലുള്ള അപകടം തന്നെയാണ് കാരണം. ഇത്രയും കാലം തനിക്ക് ചാവേറായി നില കൊണ്ട രാഹുലിനെ സതീശന് തള്ളി പറയാൻ 24 മണിക്കൂർ പോലും വേണ്ടിവന്നില്ല. ഇതിനോട് കോൺഗ്രസ് പ്രവർത്തകർക്ക് പോലും യോജിക്കാൻ കഴിയുന്നില്ല. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ സതീശന്റെ എതിർപക്ഷതാണുള്ളത്. ഇനി സതീശനെ സഹായിക്കാൻ യൂത്ത് ബ്രിഗേഡ് ഉണ്ടാവില്ല.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിൽ കോൺഗ്രസിനേറ്റ പ്രഹരം ചെറുതല്ല. രാഹുൽ മാങ്കൂട്ടം എന്ന ഒറ്റപേരിൽ കോൺഗ്രസ് രാഷ്ട്രീയം ചുരുങ്ങിയപോൾ കോൺഗ്രസ് നേതൃത്വം പരാജയം സമ്മതിച്ചുകഴിഞ്ഞു. തദ്ദേശ തെരഞ്ഞടുപ്പിൽ കോൺഗ്രസ് തോറ്റാൽ സതീശന്റെ രാഷ്ട്രീയ ജീവിതം അസ്തമിക്കും. അത് നിയമസഭാ തെരഞ്ഞടുപ്പിനുള്ള കർട്ടൻ റെയ്സറായിരിക്കും. ഇതോടെ സതീശന്റെ മുഖ്യമന്ത്രി മോഹം അവസാനിക്കും. എന്നാൽ രാഹുൽ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല. ശബരിമല സ്വർണകൊള്ള മറയ്ക്കാനുള്ള ഗൂഢാലോചനയാണ് രാഹുൽ വിഷയം എന്ന് തെളിയിക്കാൻ കോൺഗ്രസിന് അവസരം ഉണ്ടായിട്ടും അത് ഉപയോഗിക്കാൻ കഴിഞ്ഞില്ല. അതിന് കാരണം സതീശനാണെന്ന് കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha
























