ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്... രാഹുൽ ഈശ്വറെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടു, സന്ദീപ് വാര്യർ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ തിരിച്ചറിയൽ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസിൽ അഞ്ചാം പ്രതി രരാഹുൽ ഈശ്വറെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് സിറ്റി സൈബർ ക്രൈം പോലീസിന്റെ കസ്റ്റഡി അപേക്ഷ അനുവദിച്ചത്. അതേ സമയം 3 ന് റിമാന്റിലായ രാഹുൽ നിരാഹാരത്തിലാണ്.
കേസിലെ നാലാം പ്രതി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്.
നവംബർ 30 ന് അഞ്ചു പേർക്കെതിരെ കേസെടുത്തതിന് പിന്നാലെ അഞ്ചാം പ്രതി രാഹുൽ ഈശ്വറെ നവംബർ 30 ന് രാത്രി കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് സന്ദീപ് 1 ന് ഹർജി സമർപ്പിച്ചത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി പുളിക്കനാണ് ഒന്നാം പ്രതി. സുപ്രീം കോടതി അഭിഭാഷകയായ ദീപ് ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയും സന്ദീപ് വാര്യർ നാലാം പ്രതിയുമാണ്. അഞ്ചാം പ്രതി രാഹുൽ ഈശ്വർ റിമാന്റിലാണ്. തിരുവനന്തപുരം സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അഞ്ചു പേരുടെ പേരെടുത്ത് പറഞ്ഞാണ് അതിജീവത പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ഇരയുടെ ചിത്രം സന്ദീപിൻറെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇരയുടെ ഐഡൻറിറ്റി വെളിപ്പെടുത്തപ്പെടുമെന്നതിനാൽ സന്ദീപ് ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന, പണ്ട് ഞാൻ ഫെയ്സ് ബുക്കിൽ പങ്കുവെച്ച കല്യാണ ഫോട്ടോ ചിലർ ദുരുപയോഗിക്കുന്നതായി കാണിച്ച് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും സന്ദേശം അയച്ചെന്നായിരുന്നു സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
'പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുപോകുന്നത് ശരിയല്ലാത്തതിനാൽ ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയ്ക്ക് ഞാൻ അത് ഡിലീറ്റ് ചെയ്യുകയാണ്. വാസ്തവത്തിൽ പഴയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു ഞാൻ ആദ്യം തീരുമാനിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞവർഷം പങ്കുവെച്ച കല്യാണ ഫോട്ടോ ഡിലീറ്റ് ചെയ്യുകയാണ്,' എന്നായിരുന്നു പോസ്റ്റ്.എന്നാൽ പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പലരും സന്ദീപിൻറെ അക്കൗണ്ടിൽ കയറി ചിത്രം കൈക്കലാക്കി. ഇതോടെയാണ് ഇരയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
"https://www.facebook.com/Malayalivartha























