ഹെയർപിൻവളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ ലോറികളിലേക്ക്

ഹെയർപിൻവളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ ലോറികളിലേക്ക് കയറ്റുന്നതിനായി താമരശ്ശേരി ചുരത്തിൽ ഇന്നു മുതൽ ദേശീയപാതാവിഭാഗം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ചെറുവാഹനങ്ങൾ ഇടവിട്ട സമയങ്ങളിൽ മാത്രമേ ചുരംവഴി കടത്തി വിടൂ.
വെള്ളിയാഴ്ച മുതൽ മൂന്നുദിവസമായി രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയുള്ള സമയത്ത്, എട്ടാംവളവിനരികിൽ പാതയോരത്തും വനഭൂമിയിലുമായി മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറികളിലേക്ക് കയറ്റാനാണ് തീരുമാനം.
മരങ്ങൾ നീക്കംചെയ്യുന്ന സമയത്ത് ഉണ്ടാവാനിടയുള്ള ഗതാഗതസ്തംഭനം പരിഗണിച്ചാണ് നിയന്ത്രണ നടപടി. ലോറികളിൽ കയറ്റി ചുരമിറക്കിയെത്തിക്കുന്ന മരങ്ങൾ തുടർന്ന് വെസ്റ്റ്കൈതപ്പൊയിലിലെ പൊതുസ്ഥലത്തേക്ക് ലേലനടപടികൾക്കായി മാറ്റിയിടുകയും ചെയ്യും
മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്ന പകൽസമയങ്ങളിൽ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലുള്ള ഗതാഗത പുനഃക്രമീകരണം നടത്താൻ ആവശ്യപ്പെട്ട് താമരശ്ശേരി, സുൽത്താൻ ബത്തേരി ഡിവൈഎസ്പിമാർക്കും താമരശ്ശേരി, കല്പറ്റ താലൂക്ക് തഹസിൽദാർമാർക്കും പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അധികൃതർ കത്ത് നൽകുകയായിരുന്നു.
കൂടാതെ, വയനാട് കളക്ടർക്കും കോഴിക്കോട് കളക്ടർക്കും പിഡബ്ല്യുഡി എൻഎച്ച് വിഭാഗം കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരും ബന്ധപ്പെട്ട തഹസിൽദാർമാർക്കും പോലീസ് വകുപ്പിനും ഗതാഗതനിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
"
https://www.facebook.com/Malayalivartha



























