വിധി കേൾക്കാൻ ഹാജരാകണമെന്ന് ദിലീപിനോട് പറഞ്ഞതെന്തിന്? നാളെ എന്തു സംഭവിക്കും ?

ദിലീപിന്റെ ഭാവി എന്താകും? നിയമവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ അനുസരിച്ച് വിധി ദിലീപിന് എതിരാകാനാണ് സാധ്യത. ദിലിപ് ഉൾപ്പെടെയുള്ള പ്രതികൾ വിധി പറയുന്ന ദിവസം ഹാജരാകണമെന്ന നിർദ്ദേശത്തിൽ നിന്നു ഇക്കാര്യം വ്യക്തമാണ്.
നടി ആക്രമിക്കപ്പെട്ട കേസിൽ ഈ വരുന്ന ഡിസംബർ എട്ടിന് അന്തിമവിധി വരുമ്പോൾ അവസാനിക്കുന്നത് എട്ടര വർഷം നീണ്ട വിചാരണയാണ് . എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ക്വട്ടേഷൻ നൽകിയതുപ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. നടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി എൻ.എസ്.സുനിൽ എന്ന പൾസർ സുനി അടക്കം ഒൻപത് പ്രതികളാണ് വിചാരണ നേരിട്ടത്. എട്ടാം പ്രതിയാണ് നടൻ ദിലീപ്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് സാക്ഷി വിസ്താരം പൂർത്തിയാക്കിയത്.
ദിലീപ് ഉള്‍പ്പടെ എല്ലാ പ്രതികളും ഡിസംബര്‍ എട്ടിന് വിചാരണക്കോടതിയില്‍ ഹാജരാകണം. വാദം ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 11നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് കഴിഞ്ഞ 27 തവണയും വാദത്തില്‍ വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു.
എട്ടര വർഷം നീണ്ട കേസ് സമൂഹത്തിൽ വലിയ ചർച്ചാവിഷയമായിരുന്നു. പ്രതികളിലൊരാളായ നടൻ ദിലീപിന്റെ ഭാവി അടക്കമുള്ള കാര്യങ്ങളിൽ ഡിസംബർ എട്ടിലെ വിധി നിർണായകമാകും. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവൈരാഗ്യം മൂലം ഒന്നാം പ്രതിയായ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന പ്രോസിക്യൂഷൻ വാദവും മെമ്മറി കാർഡ് പരിശോധന ഉൾപ്പെടെയുള്ള വിഷയങ്ങളും ഈ കേസിൽ ഉയർന്നുവന്ന പ്രധാന കാര്യങ്ങളാണ്. വിചാരണ പൂർത്തിയാക്കിയ കോടതി, പ്രോസിക്യൂഷനോട് ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി ലഭിച്ച ശേഷമാണ് വിധി പറയുന്ന തീയതി പ്രഖ്യാപിച്ചത്.
നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഢാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്. 2017 ഫെബ്രുവരി 17നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. 2018 മാര്‍ച്ചിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്.
261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ പൾസർ സുനിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണ് സുപ്രീം കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്.
2017 ജൂലായ് 10നാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് ഒക്ടോബറിൽ ഉപാധികളോടെ ജാമ്യം ലഭിച്ചു. ആദ്യം ഏഴു പ്രതികളുണ്ടായിരുന്ന കേസിൽ പിന്നീട് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഇക്കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
നടിയെ അക്രമിച്ച കേസ്; ഇവർ ദിലീപിനെ പിന്തുണച്ചവരും മൊഴിമാറ്റിയവരും
കേരളത്തിൽ ഏറെ ചർച്ചയായ ഒരു കേസായിരുന്നു മലയാള സിനിമയിലെ പ്രമുഖ നടിയെ അക്രമിച്ച കേസ്. അതിൽ പ്രതി പട്ടികയിൽ ഉള്ള ആൾ മലയാള സിനിമയിലെ പ്രമുഖ നടൻ ദിലീപ്. സംഭവം നടന്നപ്പോൾ നടിയുടെ കൂടെ ഉണ്ടായിരുന്നവർ പിന്നീട് ദിലീപിനെ പിന്തുണച്ചു.
2017 ഫെബ്രുവരി 17 ന് കേരളത്തെയും മലയാള സിനിമയെയും ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവമാണ് ക്വട്ടേഷൻ പീഡനം. മലയാള സിനിമയത്തിലെ ഒരു പ്രമുഖ നടി കാറിനുള്ളിൽ വെച്ച് അതിക്രൂരമായി ആക്രമിക്കപ്പെടുന്നു. പിന്നീട് ഇത് ഒരു ക്വട്ടേഷൻ പീഡനം ആയിരുന്നു എന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്ത് വന്നു.
2017 ഫെബ്രുവരി 17 ന് തൃശൂർ കൊച്ചി ഹൈവേയിൽ ഓടുന്ന കാറിനുള്ളിൽ വെച്ച് നടി നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു. കേരളം ഒന്നടങ്കം നടിക്ക് അനുകൂലമായി നിന്നെങ്കിലും പ്രതിപട്ടികയിൽ മലയാളത്തിലെ പ്രമുഖ നടൻ ദീലീപ് ഉണ്ടെന്ന വാർത്ത പുറത്ത് വന്നപ്പോൾ പലരും അവരുടെ നിലപാട് മാറ്റിയിരുന്നു.
നടിയെ തട്ടികൊണ്ട് പോയ കേസിൽ പൾസർ സുനിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഒന്നാം പ്രതിയാക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ നടൻ ദിലീപ് നൽകിയ ക്വട്ടേഷനാണെന്ന് പുറത്ത് വന്നു. മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ 'അമ്മ' ആദ്യം നടിക്കൊപ്പം നിന്നെങ്കിലും പിന്നീട് അവരിൽ പലരും ദിലീപിന് അനുകൂലമായി നിന്നു. അമ്മയിൽ നിന്നും ദിലീപിനെ ആദ്യം പുറത്തക്കിയെങ്കിലും പിന്നീട് തിരിച്ചെടുക്കും എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി. തുടർന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ മുന്നേറ്റമായ വിമൺ ഇൻ സിനിമ കളക്ടീവ് രൂപികരിച്ചു. റീമ കല്ലിങ്കൽ ഉൾപ്പെടെയുള്ള പ്രമുഖ നടിമാർ അമ്മ എന്ന സംഘടന വിട്ട് ഇറങ്ങി. നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വന്നതോടെ മലയാള സിനിമയിലെ സ്ത്രീൾക്ക് മേലുള്ള ചൂഷണം തടയാനും അവയെ കുറിച്ച് പഠിക്കാനും ഹേമ കമ്മറ്റിയെ നിയോഗിച്ചു.
2017 ഫെബ്രുവരി 18 ആയിരുന്നു നടി ആക്രമിക്കപ്പെട്ട വിവരം പുറത്ത് വരുന്നത്. ശേഷം കൊച്ചി ദർബാർ ഹാളിൽ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിനിമ പ്രവർത്തകർ ഒത്തുകൂടിയിരുന്നു. അവിടെ വെച്ച് മഞ്ജു വാര്യർ സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗുഢാലോചന നടന്നിട്ടുണ്ട് എന്ന് ആരോപിച്ചു. പിന്നീട് ഈ കേസിന്റെ ഗതി മാറുകയും അന്വേഷണം ഉർജ്ജിതമാക്കുകയും ചെയ്തു.
പോലീസ് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു . ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. ആദ്യം നടിയെ അനുകൂലിച്ച പലരും പിന്നീട് ദിലീപിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതികൂലമായി സാക്ഷി പറഞ്ഞവർ പലരും കോടതിയിൽ മാറ്റിപ്പറഞ്ഞു. "സങ്കൽപ്പിച്ച് കുറ്റവാളികളെ ഉണ്ടാകാൻ ആരെങ്കിലും ശ്രമിച്ചാൽ അതിനു പിറകിൽ പോലീസിന് പോകാൻ കഴിയില്ല" എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആദ്യം നടിയെ പിന്തുണച്ച് രംഗത്ത് വന്ന സംവിധായകൻ ലാൽജോസും, നടന്മാരായ സലിം കുമാറും അജുവർഗീസും പിന്നീട് ദിലീപിനെ അനുകൂലിച്ച് മുന്നോട്ട് വന്നു. "കഴിഞ്ഞ 26 വർഷമായി ദിലീപിനെ അറിയാം എന്നും ആര് കരിവാരി തേക്കാൻ ശ്രമിച്ചാലും ഒപ്പം ഉണ്ടാകും" എന്ന് ലാൽജോസ് ഫേസ്ബുക്കിൽ കുറിച്ചു.
"ദിലീപേട്ടനോട് ഇപ്പോൾ കാണിക്കുന്നത് നിർബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണെന്നും സത്യങ്ങൾ ചുരുളഴിയുന്നത് വരെ കുറ്റപെടുത്താതെ ഇരുന്നുകൂടെ" എന്ന് അജു വർഗീസ് പറഞ്ഞു. "ദിലീപിനെതിരെ സിനിമയിലെ തന്നെ ചില സഹോദരി സഹോദരന്മാർ ചരട് വലിക്കുന്നു, നടിയെയും പൾസർ സുനിയെയും നുണ പരിശോധനക്ക് വിധായരാക്കണമെന്ന്' സലിം കുമാർ പ്രതികരിച്ചു. എന്നാൽ പോസ്റ്റ് വിവാദമായതോടെ അദ്ദേഹം അത് പിൻവലിച്ചു. എന്നിരുന്നാലും 2023 ൽ അദ്ദേഹം ദിലീപിനെ വിശ്വസിക്കുന്നു എന്ന് പറഞ്ഞു.
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് എന്ന സംഘടനയുടെ 23ാം മത് ജനറൽ ബോഡി യോഗത്തിൽ ദിലീപിനെതിരെയുള്ള ശക്തമായ ആരോപണങ്ങളെയും പങ്കിനെയും കുറിച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നു. പക്ഷെ ഈ ചോദ്യങ്ങൾക്ക് മുകേഷും ഗണേഷ് കുമാറും പൊട്ടിത്തെറിച്ചു." ആടിനെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നത് ശരിയല്ല" എന്ന് ഗണേഷ് കുമാർ പറഞ്ഞു.
എന്നാൽ മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച അന്നെത്തെ 'അമ്മ' പ്രസിഡന്റ് അന്തരിച്ച നടൻ ഇന്നസെന്റ് രംഗത്തെത്തി. എന്നിരുന്നാലും അദ്ദേഹവും ദിലീപിനെ പിന്തുണച്ചിരുന്നു." 'അമ്മ" സംഘടനയിൽ നിന്നും ഒരാളെ പുറത്തക്കണം എങ്കിൽ ശക്തമായ കാരണം വേണം, ആരോപണങ്ങൾ കേട്ട് നടപടി എടുക്കാൻ കഴിയില്ല കോടതി ശിക്ഷിക്കട്ടെ അപ്പോൾ പുറത്തക്കുന്നതിനെ കുറിച്ച് ആലോചിക്കാം" എന്ന് സിദ്ധിക്ക് പ്രതികരിച്ചു.
എന്നാൽ രണ്ടാഴ്ചക്കുളിൽ, ദിലീപ് അറസ്റ്റിലായി. അറസ്റ്റ് രേഖപെടുത്തിയതിന് പിന്നാലെ മമ്മൂട്ടിയുടെ വീട്ടിൽ അമ്മയുടെ ഒരു യോഗം ചേരുകയും ദിലീപിന്റെ അമ്മയിലെ അംഗത്വം റദ്ദ് ചെയ്തു. പൃഥ്വിരാജ്, ആസിഫ് അലി ഉൾപ്പെടെയുള്ള പ്രമുഖ നടന്മാരുടെ സമ്മർദത്തിൽ ആയിരുന്നു വേഗത്തിൽ ഒരു തീരുമാനം അന്നെടുത്തത് എന്ന വാർത്തകൾ വന്നിരുന്നു എന്നാൽ, കൂട്ടായ തീരുമാനം ആണ് ഉണ്ടായത് എന്ന് പൃത്വിരാജ് പിന്നീട് പറഞ്ഞു. കൂടാതെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയും ദിലീപിന്റെ പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തു.
ഈ കേസിൽ 85 ദിവസങ്ങൾ ദിലീപ് ജയിലിൽ കഴിഞ്ഞു. താരത്തെ കാണാൻ സിനിമ മേഖലയിലെ പ്രമുഖർ എത്തിയിരുന്നു. 78 സന്ദർശകരായിരുന്നു ദിലീപിനെ 85 ദിവസത്തിനുള്ളിൽ കാണാൻ ജയിലിൽ എത്തിയത്. സംവിധായകൻ രഞ്ജിത്ത് ബി ഉണ്ണികൃഷ്ണൻ, ലാൽ ജോസ്, നിർമ്മാതാവ് എം രഞ്ജിത്ത്, ആന്റണി പെരുമ്പാവൂർ, ജയറാം, വിജയരാഘവൻ, ഹരിശ്രീ അശോകൻ, എന്നിവരടക്കം നിരവധി ആളുകൾ അന്ന് ജയിലിൽ എത്തിയിരുന്നു.
"കോടതി അയാളെ കുറ്റക്കാരൻ എന്ന് പ്രഖ്യാപിക്കുമ്പോൾ മാത്രമേ നമുക്ക് അയാളെ കുറ്റക്കാരനായി കാണാൻ പറ്റൂ, കോടതി കുറ്റക്കാരനായിട്ട് പ്രഖ്യാപിക്കാത്ത ഒരാളെയും കുറ്റക്കാരനായി കാണാനുള്ള അവകാശം എനിക്കോ നമ്മൾക്ക് ആർക്കും തന്നെയില്ല. കോടതി അത്തരത്തിൽ തെളിവുകൾ പരിശോധിച്ച് തീരുമാനം എടുക്കുന്നതു വരെ അയാൾ കുറ്റക്കാരനല്ല എന്ന് ഗണേഷ് കുമാർ പറഞ്ഞത് അന്ന് വൻ വിവാദമായിരുന്നു.
ദിലീപ് ഇരയാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും വന്നിരുന്നു. ശേഷം ദിലീപിന്റെ രാമലീല എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. അവനോടൊപ്പം എന്ന ഹാഷ്ടാഗിൽ ലാൽജോസ് സിനിമ പോസ്റ്റർ പങ്കുവെച്ചു. ചിത്രം ദിലീപ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിലെ ഡയലോഗുകളും ആരാധകർ ഏറ്റെടുത്തു. ശേഷം ഒക്ടോബറിൽ ദിലീപ് പുറത്തിറങ്ങി. അന്ന് വൻ സ്വീകാര്യത തന്നെയായിരുന്നു ദിലീപിന് ലഭിച്ചത്.
2018 ജൂൺ 24 അമ്മയുടെ യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. അന്ന് അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ ആയിരുന്നു. ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത് ഊർമിള ഉണ്ണിയായിരുന്നു. അന്നത്തെ മീറ്റിങ്ങിൽ മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
ദിലീപിനെ പുറത്താക്കാൻ തിടുക്കപ്പെട്ടെടുത്ത തീരുമാനം സംഘടന ചട്ടപ്രകാരം അല്ലായിരുന്നു എന്നും സാങ്കേതികമായി നിലനിൽക്കില്ല എന്നും ഇടവേള ബാബു വ്യക്തമാക്കി. ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് റിമ കല്ലിങ്കൽ, രമ്യ നമ്പീഷൻ ഉൾപ്പെടെ നാല് നടിമാർ രാജിവെച്ചു. സംഭവം വലിയ വിവാദമായി. " താൻ കാരണം തന്നെ സ്നേഹിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും, സംഘടനയിലേക്ക് തിരിച്ച വരുന്നില്ലെന്നും ദിലീപ് അറിയിച്ചു.
"ദിലീപ് തിരിച്ചുവരുന്നില്ല എന്ന് പറഞ്ഞാൽ അയാളെ പുറത്താക്കാൻ കഴിയില്ല എന്നായിരുന്നു മോഹൻലാലിന്റെ വാദം. മനസ്സുകൊണ്ട് പ്രാർത്ഥിക്കുകയാണ് അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ നമ്മൾ ആ കുട്ടിക്ക് ഏറ്റ ആഘാതത്തിന്റെ കൂടെ തന്നെയാണ്. രണ്ടു പേരും അമ്മയിലെ മെമ്പർമാരാണ് അദ്ദേഹത്തിന് ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാനേ ഇപ്പോൾ സാധിക്കു"
നടിയോടുള്ള ദിലീപിന്റെ മുൻവൈരാഗ്യം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകൾ ആയിരുന്നു ഇടവേള ബാബു, സിദ്ധീഖ്, ഭാമ, ബിന്ദു പണിക്കർ എന്നിവർ പോലീസിനോട് പറഞ്ഞത്. എന്നാൽ കോടതിയിൽ അവർ ആ നിലപാട് മാറ്റിയിരുന്നു.
2018 മാർച്ച് 8 നു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. നാലര വർഷം കൊണ്ടായിരുന്നു സാക്ഷിവിസ്താരം പൂർത്തിയായത്.
261 സാക്ഷികളെയാണ് ഹാജരാക്കിയത്. 1600 രേഖകൾ, 438 ദിവസങ്ങൾ. അതിന്റെ ഇടക്ക് 21 സാക്ഷികൾ കൂറുമാറി.
നടിയെ ആക്രമിച്ച സംഭവം ഒരു വലിയ മാറ്റം തന്നെ മലയാള സിനിമയിൽ ഉണ്ടാക്കി. അന്നുവരെ ആരാധന കഥാപാത്രങ്ങളായി കണ്ട പലരുടെയും യഥാർത്ഥ മുഖം കേരളം കണ്ടു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു സംഘം ക്രിമിനലുകളില്‍ അവസാനിക്കുമായിരുന്ന കേസാണ് അപ്രതീക്ഷിത വഴിത്തിരുവുകളിലൂടെ ദിലീപെന്ന വിഐപി പ്രതിയിലേക്കും ഗൂഡാലോചനയിലേക്കും കേന്ദ്രീകരിച്ചത്. കേസിലെ പ്രതികള്‍ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്‍റെ പരാതി തന്നെ അന്വേഷണത്തിന്‍റെ ഗതിമാറ്റി. സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റിലാണ് ജനപ്രിയനായകന്‍ പ്രതിനായകനായി മാറിയത്.
ഒരു ആക്‌ഷൻ സിനിമയെ വെല്ലുന്ന വഴിത്തിരിവുകളായിരുന്നു കേസില്‍ ഉടനീളം. നടി ആക്രമിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ ദിലീപ് ഉള്‍പ്പെട്ട ഗൂഡാലോചന സിദ്ധാന്തം ചര്‍ച്ചയായി. അതിന് തുടക്കമിട്ടതാകട്ടെ ദിലീപിന്‍റെ മുന്‍ഭാര്യ മഞ്ജുവാര്യരും. തന്നെ തകര്‍ക്കാനാണ് ഗൂഢാലോചനയെന്ന് ദിലീപിന്‍റെ പ്രതിരോധം.
അഭ്യൂഹങ്ങള്‍ക്കപ്പുറം പൊലീസിന് ദിലീപിലേക്കെത്താന്‍ മതിയായ കാരണങ്ങള്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്നില്ല. പള്‍സര്‍ സുനിയടക്കം മുഴുവന്‍ പ്രതികളെയും പിടികൂടിയെങ്കിലും വിഐപിയായ ദിലീപ് അന്വേഷണ പരിധിക്ക് പുറത്തായിരുന്നു. ഏപ്രിൽ 18നു പൊലീസ് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിലും ദിലീപ് ഉള്‍പ്പെട്ടിരുന്നില്ല.
എല്ലാം സേഫെന്ന് കരുതിയ ഘട്ടത്തിലായിരുന്നു ആ കത്തിന്‍റെ വരവ്. ക്വട്ടേഷന്‍ നല്‍കിയത് ദിലീപെന്നതിന് വ്യക്തമായ സൂചനകളടങ്ങിയ കത്ത് പള്‍സര്‍ സുനി സഹതടവുകാരനെകൊണ്ട് എഴുതിച്ചതായിരുന്നു. പിന്നാലെ ദിലീപിന് ജയിലില്‍ നിന്ന് ഒന്നരകോടി ആവശ്യപ്പെട്ട് സുനിയുടെ സഹതടവുകാരന്‍ വിഷ്ണു സനലിന്‍റെ ഫോണ്‍. കുരുക്കാകുമെന്ന് ഉറപ്പിച്ച ദിലീപ് ഡിജിപിക്ക് മുന്നില്‍ പരാതിയുമായെത്തി.
ദിലീപ് നല്‍കിയ പരാതി പൊലീസിന് ദിലീപിനെ കേസിലേക്ക് ബന്ധിപ്പിക്കാനുള്ള കച്ചിതുരുമ്പായി. രണ്ട് മാസത്തിന് ശേഷം ജൂണ്‍ 28ന് ദിലീപും സുഹൃത്ത് നാദിര്‍ഷയും ചോദ്യമുനയില്‍. ദിലീപ് കുരുക്കിലേക്കെന്ന സൂചന വന്നതോടെ ആലുവ പൊലീസ് ക്ലബിലേക്ക് സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ രാത്രി പാഞ്ഞെത്തി. പതിമൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് അന്ന് പുറത്തേക്ക്. തന്‍റെ പരാതിയില്‍ മൊഴിയെടുത്തതാണെന്നും കോണ്‍ഫിഡന്‍റെന്നും മറുപടി.
എന്നാൽ ആ കോണ്‍ഫിഡന്‍സിന് അധിക ദിവസത്തെ ആയുസുണ്ടായില്ല. പള്‍സര്‍ സുനി ജോര്‍ജേട്ടന്‍സ് പൂരത്തിന്‍റെ തൃശൂരിലെ ലൊക്കേഷനിലെത്തിയതിന്‍റെ ചിത്രം ദിലീപിനെ ചോദ്യം ചെയ്ത് അഞ്ചാം ദിവസം പുറത്തായി. സുനിയെ ഒരു പരിചയവുമില്ലെന്ന ദിലീപിന്‍റെ വാദങ്ങള്‍ ഇതോടെ പൊളിഞ്ഞു. ദിലീപിന്‍റെ സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനിലിന്‍റെ വിളിയും കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്‍റെ ഫോണില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതും കുരുക്കായി. ഒടുവില്‍ കുറ്റകൃത്യം നടന്ന് ആറാംമാസം ദിലീപ് അറസ്റ്റില്‍.
ശരിക്കും നടിയെ ആക്രമിച്ചത് ദിലീപിന്‍റെ ക്വട്ടേഷന്‍ ആയിരുന്നോ. അതല്ല ദിലീപിനെ പൊലീസ് കുടുക്കിയതാണോ. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും കോടതിയുടെ വിധിന്യായം.
അതേസമയം ജയിൽവാസം കഴിഞ്ഞ് തിരിച്ചെത്തിയ ദിലീപിന് ജീവിതത്തിൽ മാത്രമായിരുന്നില്ല സിനിമയിലും അത്ര നല്ല കാലമായിരുന്നില്ല. സിനിമകൾ എട്ട് നിലയിൽ പൊട്ടി എന്ന് മാത്രമല്ല, മുടക്കു മുതൽ പോലും തിരിച്ചു പിടിക്കാൻ കഴിയാതെ പല സിനിമകളും ബോക്സോഫീസിൽ തകർന്നടിഞ്ഞു.
രാമലീല, കമ്മാര സംഭവം, കോടതിസമക്ഷം ബാലൻ വക്കീൽ, ജാക്ക് ആൻഡ് ഡാനിയേൽ, കേശു ഈ വീടിന്റെ നാഥൻ, മൈ സാന്റ, ബാന്ദ്ര, പവി കെയർ ടേക്കർ, തങ്കമണി, വോയ്സ് ഓഫ് സത്യനാഥൻ, പ്രിൻസ് ആൻഡ് ഫാമിലി തുടങ്ങിയ ചിത്രങ്ങളായിരുന്നു അറസ്റ്റിനും ജയിൽ വാസത്തിനും ശേഷം ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ.
എന്നാൽ ഈ സിനിമകളിലെല്ലാം സ്വയം വെള്ള പൂശുന്ന അല്ലെങ്കിൽ താനൊരു തെറ്റും ചെയ്തിട്ടില്ല എല്ലാവരും ചേർന്ന് തന്നെ കുടുക്കുകയാണെന്ന് നിരന്തരം വിളിച്ചു പറയുന്ന ഒരു ദിലീപിനെയാണ് പ്രേക്ഷകർക്ക് കാണാനായത്. ഈ പറച്ചിലുകളെല്ലാം പല രൂപങ്ങളിലായിരുന്നുവെന്ന് മാത്രം. എങ്ങനെയാണ് തന്റെ സിനിമകളിലൂടെ ദിലീപ് ഇക്കാര്യം പൊതുജനത്തിന് മുന്നിൽ അവതരിപ്പിച്ചത് എന്ന് നോക്കിയാലോ.
അറസ്റ്റും ജയിലും കാരണം റിലീസ് വൈകിയ രാമലീലയില്‍ ദിലീപ് നിരപരാധിയാണെന്ന് കാണിക്കുന്നുണ്ട്. അറസ്റ്റും പ്രതിപട്ടികയിൽ പേര് ചേർത്തതും മനപൂർവം കുടുക്കിയതാണെന്ന തരത്തിലൊക്കെ രാമലീലയിൽ ഡയലോഗുകളുണ്ടായിരുന്നു. വെട്ടിച്ചിതറിച്ചിട്ടും മുറിക്കൂടി തിരിച്ച് വന്നില്ലേ.. എന്നൊക്കെയുള്ള ഡയലോഗും ചിത്രത്തിലുണ്ടായിരുന്നു. ചിത്രത്തിലെ 'നെഞ്ചിലെരി തീയേ… എങ്കിലും നീയേ...' എന്ന പാട്ടും ഇത്തരത്തിലായിരുന്നു.
അറസ്റ്റിന് മുൻപ് ഷൂട്ട് പൂര്‍ത്തിയായ ചിത്രമായതിനാല്‍ ഇത് വെറും യാദൃച്ഛികതയാണെന്ന് ചിലര്‍ അവകാശപ്പെട്ടു. 'ചുറ്റിലുമാരോ കാവലാ.. കെട്ടി വരിഞ്ഞു തീവല.. അത് വെട്ടി മുറിച്ചു പുറത്തു കടക്കുക രാമാ, ആര് ചെയ്ത പാപമിന്നു പേറിടുന്നു രാമാ തീ പിടിച്ച പോലെ അങ്ങ് പാഞ്ഞിടുന്ന ലീല' എന്നൊക്കെയുള്ള പാട്ടിന്റെ വരികളും വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ജയില്‍വാസത്തിന് ശേഷം ദിലീപ് പൂര്‍ത്തിയാക്കിയ കമ്മാര സംഭവത്തിലും താന്‍ നിരപരാധിയാണെന്ന് വാദിക്കുന്ന തരത്തില്‍ ചില ഡയലോഗുകളുണ്ടായിരുന്നു. ഇനിയൊരു കത്ത് വേണോ, ഒരെണ്ണത്തിന്റെ ക്ഷീണം തീരുന്നതല്ലേയുള്ളൂ, ആരെങ്കിലും എന്റെ പേര് കേസില്‍ ചേര്‍ത്താല്‍ ഞാന്‍ പ്രതിയാകുമോ, നാളെ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ എന്ത് ചെയ്യും തുടങ്ങിയ ഡയലോഗുകള്‍ ചിത്രത്തിലുണ്ടായിരുന്നു.
ഒടുവില്‍ വിവാദങ്ങള്‍ക്ക് ശേഷം ഈ ഡയലോഗുകള്‍ നീക്കം ചെയ്യുകയും ചെയ്തു. പിന്നാലെയെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രവും താന്‍ നിരപരാധിയാണെന്ന് പറയാതെ പറയുന്ന തരത്തിലായിരുന്നു. ഒരു പെണ്‍കുട്ടി എന്ത് പറഞ്ഞാലും അത് കോടതിയും മാധ്യമങ്ങളും വിശ്വസിക്കുമെന്നാണ് ചിത്രം പറയാന്‍ ശ്രമിച്ചത്.
ബോക്സോഫീസിൽ ഈ ചിത്രവും മികച്ച പ്രകടനം കാഴ്ചവച്ചില്ല. വോയ്സ് ഓഫ് സത്യനാഥന്‍, തങ്കമണി എന്നീ സിനിമകളും ചെയ്യാത്ത തെറ്റിന് ജയിലില്‍ പോകേണ്ടി വരുന്ന പാവം മനുഷ്യന്റെ കഥ തന്നെയായിരുന്നു പറഞ്ഞത്. പവി കെയർ ടേക്കറിലും കാലം തിരശീല മാറ്റി കൺമുൻപിൽ കൊണ്ടുവരും എന്ന തരത്തിലുള്ള ഡയലോഗ് ഉണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ വന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലും സ്വയം വെള്ളപൂശുന്ന ഡയലോഗ് വെക്കാന്‍ മറന്നിട്ടില്ല.
ആര്‍ക്കും സത്യം അറിയണ്ട. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടാല്‍ എല്ലാവരും ഒരുമിച്ച് കല്ലെറിയും. സത്യം ആര്‍ക്കും അറിയണ്ട എന്നായിരുന്നു നായകന്റെ കൂട്ടുകാരന്റെ ഡയലോഗ്. കേസിന് പിന്നാലെ ദിലീപിന്റെ പത്തോളം സിനിമകൾ തിയറ്ററുകളിലെത്തിയെങ്കിലും കമ്മാര സംഭവം, വോയ്സ് ഓഫ് സത്യനാഥൻ, കോടതിസമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളാണ് ഒരു ശരാശരി വിജയമെങ്കിലും നേടിയത്.
ഭ ഭ ബ ആണ് ഇനി പുറത്തുവരാനുള്ള ദിലീപ് ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 18 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഈ ചിത്രത്തിലും ദിലീപിനെ വെളുപ്പിക്കൽ തന്നെയാണോ എന്നുള്ളത് കാത്തിരുന്ന് കാണാം. ഇതിനിടയിൽ
രണ്ടാം വിവാഹത്തിനുമുമ്പ് ദിലീപ് കാവ്യാമാധവന്റെ നമ്പർ ഫോണിൽ സേവ് ചെയ്തിരുന്നത് പല പേരുകളിലാണെന്ന വാർത്തകൾ പുറത്തുവന്നു. അണ്ണൻ,രാമൻ, വ്യാസൻ,ആർ.യു.കെ,മീൻ എന്നീ പേരുകളിലാണ് സേവ് ചെയ്‌തിരുന്നത്. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ 'ദിൽ കാ",'കാ ദിൽ" പേരുകളിലായിരുന്നു കാവ്യയുടെ നമ്പർ. തിങ്കളാഴ്ച വിധി വരാനിരിക്കേ രഹസ്യവിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ആദ്യഭാര്യ മഞ്ജുവാര്യർ, ദിലീപ് -കാവ്യ ബന്ധം 2012ൽത്തന്നെ തിരിച്ചറിഞ്ഞെന്നും പ്രോസിക്യൂഷൻ പറയുന്നുണ്ട്. ദിലീപിന് പല നമ്പരുകളിൽനിന്നായി സന്ദേശം വരുന്നത് മഞ്ജുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംശയം തോന്നിയതോടെ ഗീതുമോഹൻദാസിനും സംയുക്ത വർമ്മയ്ക്കുമൊപ്പം മഞ്ജു ഈ കേസിലെ അതിജീവിതയുമായി കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തലുണ്ട്. പ്രോസിക്യൂഷന്റേത് കെട്ടുകഥകളാണെന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് 8ന് കേസിൽ വിധി പറയുന്നത്. പ്രതികൾ കുറ്റക്കാരാണോ എന്നതിലാകും ആദ്യം വിധി. തുടർന്നാകും ശിക്ഷാവിധി. ശിക്ഷയുണ്ടെങ്കിൽ പ്രതികളുടെ ഭാഗവും കേൾക്കും.
തന്നേയും കാവ്യയെയും ചേർത്ത് അതിജീവിത ഗോസിപ്പുകൾ പ്രചരിപ്പിച്ചുവെന്ന് ദിലീപ് സംശയിച്ചു. മഞ്ജുവിനെ അറിയിച്ചതോടെ ആദ്യവിവാഹബന്ധം തകർന്നു. 2013ൽ 'അമ്മ" റിഹേഴ്‌സൽ ക്യാമ്പിൽ കാവ്യയെ അതിജീവിത അപമാനിച്ചു. തുടർന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയർ തകർക്കാൻ പലമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. പൾസർ സുനിയുമായി ഗൂഢാലോചന നടത്തി ദിലീപ് ഒന്നരക്കോടിരൂപ വാഗ്ദാനംചെയ്ത് ക്വട്ടേഷൻ നൽകിയെന്നുമാണ് പ്രോസിക്യൂഷന്റെ കണ്ടത്തൽ. ഇതാണ് തെളിയിക്കാൻ പോകുന്നത്.
കേസ് തോറ്റാൽ ദിലീപിന്റെ ഭാവി ഒരു ചോദ്യ ചിഹ്നമായി മാറും. അതുകൊണ്ടുതന്നെ വിവരണാതീതമായ മാനസിക പിരിമുറുക്കമാണ് ദിലീപ് അനുഭവിക്കുന്നത്. ഏതാനും മണിക്കൂറുകൾ കൂടി കഴിയുന്നതോടെ ആശങ്കക്ക് പരിസമാപ്തിയാവും.
https://www.facebook.com/Malayalivartha

























