രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; നമുക്ക് ഒരു കുഞ്ഞ് വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു...

ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നു കാട്ടി 23 വയസ്സുകാരി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി പറയും. ഹർജിയിൽ വിധി വരുന്നതു വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്നു കോടതി പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഹർജിയിൽ തീർപ്പ് ആകുന്നത് വരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഏഴാം അഢീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അനസ്.വിയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ബെംഗളൂരു സ്വദേശിനി കെപിസിസി പ്രസിഡന്റിന് ഇ-മെയില്‍ ആയി നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എഫ്ഐആർ റജിസ്റ്റർ ചെയ്ത അവസരത്തിൽ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലീസുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയല്‍ സന്ദേശം അയച്ച് പരാതി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദം.
പരാതിയില്‍ ഒരിടത്തും പരാതിക്കാരിയുടെ പേരോ, പീഡനം നടന്നു എന്ന് ആരോപിക്കുന്ന തീയതിയോ സ്ഥലമോ വ്യക്തമാക്കാത്തതില്‍നിന്ന് പരാതി രാഷ്ട്രീയ പേരിതമായ ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. 2023-ല്‍ ഏതോ ഒരു ഹോംസ്‌റ്റേയില്‍ വച്ച് പീഡനം നടന്നു എന്നാണ് പരാതിയിലെ ആരോപണം. അവ്യക്തമായുളള പരാതി, രാഹുലിനെതിരായ ആദ്യ കേസ് കോടതി പരിഗണിച്ച ശേഷമാണ് ഉണ്ടായതെന്നതില്‍ നിന്ന് പരാതിക്കു പിന്നിലെ ദുരൂഹത വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതി യാഥാർഥ്യം ആണെന്നായിരുന്നു പ്രോസക്യൂഷൻ വാദം. പരാതിക്കാരി വ്യക്തമായ മൊഴി നൽകിയ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസക്യൂഷൻ വാദിച്ചു.
വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നു യുവതിയുടെ മൊഴിയിലുണ്ട്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു.
മാനസികമായും ശാരീരികമായും തകർന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാൻ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണ്. കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിത പറഞ്ഞു. പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചു.
https://www.facebook.com/Malayalivartha
























