19 കാരിയുടെ ദുരൂഹ മരണം കൊലപാതകം; സംഭവത്തില്‍ ആൺ സുഹൃത്ത് അറസ്റ്റില്‍; വഴക്കുണ്ടായപ്പോള്‍ മദ്യലഹരിയില്‍ തലയ്ക്ക് അടിച്ചതാണെന്ന് മൊഴി

മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചതായാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചതാണെന്ന് അലന്‍ പറഞ്ഞു. ചിത്രപ്രിയ അലനൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) ആണ് മരിച്ചത്. ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിയാണ് ചിത്രപ്രിയ. കഴിഞ്ഞ ശനിയാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു.
സംഭവത്തിൽ കൂടുതൽ പേരെ പൊലീസ് ചോദ്യം ചെയ്യും. അമ്മ ഷിനി ജോലിചെയ്യുന്ന കാറ്ററിംഗ് സ്ഥാപനത്തിലെ സഹപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരിക്കുകളുമുണ്ട്. മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്കടുത്ത് സെബിയൂർ റോഡിനടുത്തെ ഒഴിഞ്ഞ റബർതോട്ടത്തിലാണ് മൃതദേഹം കണ്ടത്. ജീൻസും ടോപ്പുമാണ് വേഷം.
കൈകാലുകൾക്ക് പരിക്കുണ്ട്. കുട്ടിയുടെ തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇത് കല്ലോ മറ്റ് ആയുധങ്ങളോ കൊണ്ടുണ്ടായ മുറിവാണെന്നാണ് പൊലീസ് നിഗമനം.ഇതോടെ കൊലപാതകമാണെന്നാണ് police പ്രാഥമിക നിഗമനത്തിൽ എത്തിച്ചേർന്നു. ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കിൽ ചിത്രപ്രിയയും ഷിനിയും എത്തിയിരുന്നു. താലപ്പൊലിയിലും പങ്കെടുത്തു. 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി. ചിത്രപ്രിയ വീട്ടിലെത്തിയില്ല. ഫോണും പരിശോധനാ വിധേയമാക്കുന്നുണ്ട്. വനംവകുപ്പിൽ താത്കാലിക ഫയർ വാച്ചറാണ് പിതാവ് ഷൈജു. സഹോദരൻ: അഭിജിത്ത്.
https://www.facebook.com/Malayalivartha

























