ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്നു രേഖപ്പെടുത്തില്ല. മറ്റൊരു ദിവസം മൊഴി രേഖപ്പെടുത്താമെന്ന് പ്രത്യേക അന്വേഷണ സംഘം ചെന്നിത്തലയെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മൊഴിയെടുപ്പ് മാറ്റിയതെന്നാണു വിവരം. ശബരിമലയില്‍ നിന്നു കടത്തിയ സ്വര്‍ണപ്പാളികള്‍ പുരാവസ്തുമായി വിറ്റുവെന്നും 500 കോടി രൂപയുടെ മൂലം അതിനുണ്ടെന്നും വിവരം ലഭിച്ചതായി ചെന്നിത്തില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരം കൈമാറാന്‍ തയാറാണെന്ന് രമേശ് ചെന്നിത്തല കത്തു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.
തനിക്കു പരിചയമുള്ള, ഇന്ത്യയ്ക്കു വെളിയില്‍ വ്യവസായം നടത്തുന്ന ആളാണ് ഇത്തരത്തില്‍ വിവരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍പ് ഇത്തരത്തില്‍ നല്‍കിയ വിവരങ്ങള്‍ വിശ്വാസ്യതയുള്ളതായിരുന്നു. ആ സാഹചര്യത്തിലാണ് അദ്ദേഹം അറിയിച്ച കാര്യങ്ങള്‍ എസ്‌ഐടിക്കു കൈമാറാന്‍ തീരുമാനിച്ചത്. വിവരം നല്‍കിയ ആളെ ചോദ്യം ചെയ്ത് കാര്യങ്ങള്‍ അവര്‍ അന്വേഷിച്ചു കണ്ടെത്തട്ടെ. ശബരിമലയില്‍നിന്നു കടത്തിയ സ്വര്‍ണത്തിനു രാജ്യാന്തര മാര്‍ക്കറ്റില്‍ 500 കോടി മുതല്‍ ആയിരം കോടി വരെ മൂല്യമുണ്ടെന്നാണ് പറയുന്നത്.
അത്തരത്തില്‍ ഒരു വിവരം കിട്ടുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. അദ്ദേഹത്തിന് സ്വയം കാര്യങ്ങള്‍ പറയാന്‍ ഭയമുണ്ട്. ഭയപ്പെടേണ്ട എന്നു പറഞ്ഞത് ബോധ്യപ്പെടുത്തിപ്പോള്‍ അദ്ദേഹം വിവരങ്ങള്‍ കൈമാറാന്‍ സന്നദ്ധമായിട്ടുണ്ട്. ഇത്രയും നാള്‍ അന്വേഷിച്ചിട്ടും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിലാണ് എനിക്കു ലഭിച്ച വിവരം എസ്‌ഐടിയെ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























