ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി

1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് പഠിച്ചത്. പിന്നീട് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സൂപ്പർ സ്റ്റാർ രജനീകാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനുശേഷം 1976 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. 1979-ൽ പുറത്തിറങ്ങിയ 'സംഘഗാന'മാണ് നായകനായ ആദ്യചിത്രം. ആദ്യം ചെറിയ വേഷങ്ങള്‍. പിന്നീട് കണ്ടത് ചെറിയ ശ്രീനിയുടെ വലിയ ലോകം.. 30 ചിത്രങ്ങൾക്ക് കഥയും അമ്പതോളം ചിത്രങ്ങൾക്ക് തിരക്കഥയുമൊരുക്കി. 52 സിനിമകൾക്ക് സംഭാഷണമെഴുതി. ഒരു ചിത്രത്തിൽ പാട്ടുപാടിയിട്ടുണ്ട്. സത്യൻ അന്തിക്കാടുമൊത്ത് 15 സിനിമകള്‍. മികച്ച കൂട്ടുകെട്ട് ഒരുക്കിയവരില്‍ പ്രിയദര്‍ശൻ കമല്‍ എന്നിവരുമുണ്ട്.
ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ , വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്. പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച കാഥികൻ സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.
മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം മലയാളികൾ സ്വീകരിച്ചു. ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇരുവരുടേയും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, വരവേൽപ്പ്, മിഥുനം തുടങ്ങി ഉദയനാണ് താരം വരെ ഒരുപടി സിനിമകളിൽ ഇരുവരും ഒന്നിച്ചു. സംവിധായകന്മാരായ സത്യൻ അന്തിക്കാടിനും പ്രിയദർശനുമൊപ്പമുള്ള കൂട്ടുകെട്ടുകളും കൊണ്ടാടപ്പെട്ടു.
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.
വടക്കുനോക്കിയന്ത്രം'1989ൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡും 'ചിന്താവിഷ്ടയായ ശ്യാമള' 1998ൽ സാമൂഹ്യ പ്രാധാന്യ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടി. 1998ൽ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന അവാർഡും ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ലഭിച്ചു. കഥ പറയുമ്പോൾ മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നേടി. സന്ദേശം 1991ൽ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി. ശ്രീനിവാസന്റെ തിരക്കഥയായ മഴയെത്തും മുമ്പേയ്ക്ക് 1995ൽ സംസ്ഥാന അവാർഡ് ലഭിച്ചു. 2008ൽ ബഹദൂർ അവാർഡും സമഗ്ര സംഭാവനയ്ക്ക് 2010ൽ ഏഷ്യാവിഷന്റെ പുരസ്കാരവും നേടി.
പ്രിയദർശൻ സംവിധാനംചെയ്ത 'ഓടരുതമ്മാവാ ആളറിയാം' ആണ് തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യചിത്രം. അരം + അരം കിന്നരം, ബോയിങ് ബോയിങ്, മുത്താരംകുന്ന് പി.ഒ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി.പി. ബാലഗോപാലൻ എം.എ, നാടോടിക്കാറ്റ്, മകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, വരവേൽപ്പ്, അക്കരെ അക്കരെ അക്കരെ, തലയണമന്ത്രം, സന്ദേശം, അഴകിയ രാവണൻ, അയാൾ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻ മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, സന്മസുളളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, മഴയെത്തും മുമ്പേ, ഒരു മറവത്തൂർ കനവ് തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചു.
ഏതാണ്ട് പത്തുവർഷത്തെ ഇടവേളയിൽ രണ്ടുചിത്രങ്ങളാണ് സംവിധാനംചെയ്തത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. എം. മോഹനൻ സംവിധാനംചെയ്ത് ശ്രീനിവാസൻ തന്നെ പ്രധാന കഥാപാത്രമായ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെ നിർമാതാവായി. മകൻ വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത തട്ടത്തിൻമറയത്ത് എന്ന ചിത്രവും നിർമിച്ചു.
മികച്ച കഥ (സന്ദേശം), മികച്ച തിരക്കഥ (മഴയെത്തും മുമ്പേ), മികച്ച ജനപ്രിയ ചിത്രം (ചിന്താവിഷ്ടയായ ശ്യാമള), മികച്ച ചിത്രം (വടക്കുനോക്കിയന്ത്രം), പ്രത്യേക ജൂറി പുരസ്‌കാരം (തകരച്ചെണ്ട) എന്നീ വിഭാഗങ്ങളിലായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ആദ്യസംവിധാനസംരംഭത്തിന് തന്നെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
മലയാള സിനിമയിലെ 'അരാഷ്ട്രീയവാദി' എന്നാണ് ശ്രീനിവാസൻ ചിലർക്കെങ്കിലും അറിയപ്പെട്ടിരുന്നത്. അതിന് ഇടയാക്കിയതാകട്ടെ ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന മലയാളത്തിലെ എക്കാലത്തെയും 'രാഷ്ട്രീയ' ചിത്രവും. ഈ ഒരൊറ്റ സിനിമയുടെ പേരിൽ ജീവിതകാലം മുഴുവൻ ശ്രീനിവാസൻ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശത്രുസ്ഥാനത്ത് നിന്നു.
1991-ൽ കേരള രാഷ്ട്രീയം ഇത്രയേറെ ജീർണിച്ചിട്ടില്ലാത്ത കാലത്താണ് സന്ദേശം പുറത്തിറങ്ങിയത്. കേരളത്തിലെ സിപിഎമ്മിലെയും കോൺഗ്രസ് പാർട്ടിയിലെയും പ്രത്യയശാസ്ത്ര വ്യതിയാനങ്ങളെ, വൈരുദ്ധ്യങ്ങളെ, കാപട്യങ്ങളെ, സ്വജനപക്ഷപാതങ്ങളെ, അഴിമതിയെ ഒക്കെ ഒരേനിലയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്, സന്ദേശം .
പക്ഷെ വിമർശിച്ചവർ പോലും സന്ദേശത്തിലെ തമാശകളെ നന്നായി ആസ്വദിച്ചിരുന്നു എന്നതാണ് സത്യം
ജൂണിൽ പുറത്തിറങ്ങിയ നാൻസി റാണിയാണ് ശ്രീനിവാസൻ അഭിനയിച്ച അവസാനചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനംചെയ്ത 'ഞാൻ പ്രകാശനു'വേണ്ടിയാണ് ഒടുവിൽ തിരക്കഥയൊരുക്കിയത്. ശ്രീനിവാസൻ അസുഖം ഭേദമായി സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്നാൽ വീണ്ടും ഒന്നിച്ചൊരു ചിത്രം ചെയ്യണമെന്ന ആഗ്രഹം സത്യൻ അന്തിക്കാട് പലപ്പോഴും പങ്കുവെച്ചിരുന്നു.
സിനിമയ്‍ക്ക് പുറത്തെ ചർച്ചകളിലും ശ്രീനിവാസൻ എന്നും നിറഞ്ഞു. ചുവപ്പുകോട്ടയായ പാട്യത്ത് നിന്ന് അരങ്ങിലെത്തിയ പ്രതിഭയുടെ വാക്കുകൾക്ക് കേരളം എപ്പോഴും കാതോര്‍ത്തു. ഇടംവലം നോക്കാതെ സാമൂഹ്യ വിമര്‍ശനം നടത്തി. കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കിയും ശ്രീനിവാസൻ കേരളത്തെ വിസ്‍മയിപ്പിച്ചു.
വിമല ശ്രീനിവാസൻ ആണ് ഭാര്യ. മക്കൾ രണ്ടുപേരും സിനിമാ മേഖലയിൽ സജീവമാണ്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പിതാവിന്റെ പാതയിൽ സംവിധാനവും അഭിനയവും ഉൾപ്പെടെ സിനിമയുടെ സിനിമയുടെ സമസ്തമേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മരുമക്കൾ: ദിവ്യ, അർപ്പിത.
നടനെന്ന നിലയിൽ പരിമിതികൾ ഉണ്ടെങ്കിലും എത്രയോ മികച്ച കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. തകര ചെണ്ടയിലെ ചക്രപാണി, ആത്മകഥയിലെ കൊച്ചുബേബി, ഔട്ട് സൈഡറിലെ ശിവൻകുട്ടി, പഞ്ചവടി പാലത്തിലെ കാതവരായൻ, തേൻമാവിൻ കൊമ്പത്തിലെ അപ്പക്കാള, യവനികയിലെ രാജപ്പൻ, ഗോളാന്തരവാർത്തയിലെ കാരക്കുട്ടിൽ ദാസൻ, ഉദയനാണ് താരത്തിലെ സൂപ്പർ സ്റ്റാർ സരോജ് കുമാർ, കിണ്ണം കട്ടം കള്ളനിലെ കോൺസ്റ്റബിൾ , മറവത്തൂർ കനവിലെ മരുത്, ചെപ്പടി വിദ്യയിലെ കള്ളൻ മയ്യനാട് മാധവൻ, ഭാഗ്യവാനിലെ ഭാഗ്യവാൻ ബാലു, സമൂഹത്തിലെ രാമചന്ദ്രൻ (പവിത്രൻ), ഒരുനാൾ വരും എന്ന ചിത്രത്തിലെ അഴിമതിക്കാരൻ ടൗൺ പ്ലാനിങ്ങ് ഓഫീസർ...ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ ,വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശൻ, എന്നിവരൊന്നും മലയാളിയുടെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല
https://www.facebook.com/Malayalivartha
























