സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി

ലോകം ആ ശുഭ വാര്‍ത്തക്കായി കാത്തിരിക്കുകയാണ്. റഷ്യ-യുക്രെയ്‌ൻ യുദ്ധം യുദ്ധം അവസാനിപ്പിക്കാൻ സുപ്രധാന ചർച്ചയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമർ സെലൻസ്കിയും. ഇരുപതിന സമാധാന പദ്ധതിയിൽ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളുടെയും പ്രതികരണം. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി ഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ട്രംപ് ഫോണിൽ വിളിച്ച് ചർച്ച നടത്തി. പുടിനുമായി ഫോണിൽ സംസാരിച്ചെന്നും റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. മികച്ച സംഭാഷണമായിരുന്നുവെന്ന് ട്രംപും ഫലപ്രദമായ ചർച്ചയാണ് നടന്നതെന്ന് റഷ്യയും പ്രതികരിച്ചു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ആണ് ട്രംപും പുടിനും തമ്മിൽ ഫോണിൽ ചർച്ച നടത്തിയത്. കീവിലേക്ക് റഷ്യ ആക്രമണപരമ്പര തുടരവേയാണ് പുടിനുമായി സംസാരിച്ചെന്ന് ട്രംപ് വ്യക്തമാക്കുന്നത്.
20 ഇന സമാധാന പദ്ധതിയിന്മേൽ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടന്ന ചർച്ചയിലും മികച്ച പുരോഗതി കൈവരിക്കാനായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്തുനടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോർട്ടിൽ ആയിരുന്നു ട്രംപ് സെലെൻസ്കി കൂടിക്കാഴ്ച. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സെലൻസ്കിയും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻറെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവർത്തിച്ച സെലൻസ്കി തുടർ ചർച്ചകൾക്ക് സന്നദ്ധനെന്നും വ്യക്തമാക്കി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലുതും മാരകവുമായ യുദ്ധമായി മാറിക്കഴിഞ്ഞ യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. വമ്പൻ പ്രഖ്യാപനങ്ങളില്ലെങ്കിലും യുദ്ധം ഇനി അധിക കാലം നീളില്ലെന്നാണ് ട്രംപിന്റെ അവകാശവാദം. ഇരുപതിന സമാധാന പദ്ധതി അംഗീകരിക്കപ്പെടുന്നതിൽ പ്രധാന തടസം പിടിച്ചെടുത്ത ഭൂമിയെ ചൊല്ലി ധാരണ ആകാത്തതാണെന്നും ട്രംപ് പറഞ്ഞു. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തു. ഒന്നോ രണ്ടോ സങ്കീർണ്ണമായ പ്രശ്നങ്ങളുണ്ട്. ചർച്ചകൾ വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. ജനുവരിയിൽ ട്രംപ് സെലൻസ്കി കൂടിക്കാഴ്ച വീണ്ടും നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പുടിൻ കൂടി പങ്കെടുത്തുള്ള ത്രികക്ഷി ചർച്ചകളുടെ സാധ്യത കൂടി തുറന്നിട്ടായിരുന്നു ട്രംപ് സെലൻസ്കിയെ യാത്രയാക്കിയത്.
റഷ്യ - യുക്രൈൻ യുദ്ധത്തിന് അറുതി വരുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങൾ വിജയം കാണുമോ? ഉത്തരം തേടി ലോകം അമേരിക്കയിലേക്ക് ഉറ്റുനോക്കുകയാണ്. ഇക്കാര്യത്തിൽ അതി നിർണായക ചർച്ചകളാണ് വരും മണിക്കൂറിൽ നടക്കുക. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അമേരിക്കൻ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി. ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിലാണ് ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നടന്നത്. മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്തുനടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച.
അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു വർഷമാകുമ്പോഴും പ്രഖ്യാപനത്തിനപ്പുറത്തേക്ക് നടപടികൾ എത്തിയിട്ടില്ല. സമാധാനശ്രമം ട്രംപ് നിരന്തരമായി നടത്തുന്നുണ്ടെങ്കിലും പല പല കാരണങ്ങളാൽ ലക്ഷ്യം അകലുകയായിരുന്നു. യുക്രൈനെ തള്ളുന്ന തന്ത്രങ്ങൾ പോലും ട്രംപ് പലപ്പോഴും പ്രയോഗിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സെലൻസ്കിയുമായുള്ള പുതിയ ചർച്ചയിൽ അമേരിക്ക, യുക്രൈന് നൽകുന്ന സൈനികവും ആയുധപരവുമായ സഹായങ്ങളും വിഷയമാകുമെന്ന് ഉറപ്പാണ്. യുക്രൈന് അമേരിക്ക നൽകികൊണ്ടിരിക്കുന്ന വൻതോതിലുള്ള സൈനിക സഹായം തുടരുമോ എന്ന കാര്യത്തിൽ സെലൻസ്‌കിക്ക് നിലവിൽ ആശങ്കയുണ്ട്. ട്രംപിന്റെ സമാധാന പദ്ധതിയിൽ യുക്രൈൻ തങ്ങളുടെ അധീനതയിലുള്ള ചില പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകേണ്ടി വരുമോ എന്ന ചർച്ചകളും അന്താരാഷ്ട്ര തലത്തിൽ സജീവമാണ്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് ട്രംപ്. അതുകൊണ്ടുതന്നെ ഇരുപക്ഷത്തെയും സമാധാനത്തിലേക്ക് കൊണ്ടുവരാൻ ട്രംപിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. എന്നാൽ യുക്രൈന്‍റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ള ഒരു പരിഹാരമാണ് സെലൻസ്‌കി ലക്ഷ്യമിടുന്നത്. എന്നാൽ പുതിയ ചർച്ചയിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നിലപാട് യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും. ട്രംപുമായുള്ള സെലൻസ്കിയുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. അമേരിക്ക സൈനിക സഹായം പിൻവലിച്ചാൽ യുക്രൈന്‍റെ പ്രതിരോധം ദുർബലമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം, ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ച ഈ യുദ്ധം സമാധാനപരമായ ചർച്ചകളിലൂടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ. ട്രംപും സെലൻസ്കിയും തമ്മിലുള്ള ചർച്ച അവസാനിക്കുമ്പോൾ എന്താകും തീരുമാനമെന്നത് അറിയാനായി ഉറ്റുനോക്കുകയാണ് ലോകം.
റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള 20 ഇന സമാധാന പദ്ധതിയിന്മേൽ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടന്ന ചർച്ചയിൽ മികച്ച പുരോഗതി കൈവരിക്കാനായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോർട്ടിൽ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാ വിഷയങ്ങളിലും വിശദമായ ചർച്ച നടത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലുതും മാരകവുമായ യുദ്ധമായി മാറിക്കഴിഞ്ഞ യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നോ രണ്ടോ സങ്കീർണ്ണമായ പ്രശ്നങ്ങളുണ്ട്, വളരെ കഠിനമായവ. എന്നാൽ ചർച്ചകൾ വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഡോൺബാസിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തിൽ ഇപ്പോഴും ധാരണയിലെത്താൻ സാധിച്ചിട്ടില്ല. അതൊരു വളരെ കഠിനമായ വിഷയമാണ്, പക്ഷേ അത് പരിഹരിക്കാനാവുമെന്ന് കരുതുന്നു’ – ട്രംപ് വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ട്രംപ് രണ്ടു മണിക്കൂർ ഫോണിൽ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, പോളണ്ട് പ്രസിഡന്റ് കരോൾ നവ്റോക്കി, നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ എന്നിവരുമായും ഫോണിൽ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു.
സമാധാന പദ്ധതിയിലെ എല്ലാ വിഷയങ്ങളിലും ഞങ്ങൾ അർത്ഥവത്തായ ചർച്ച നടത്തിയെന്നും സുപ്രധാനമായ ഫലങ്ങൾ കൈവരിക്കുകയും ചെയ്തെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ‘20 ഇന സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയായി. തുടർന്നുള്ള നടപടികളുടെ ക്രമത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ശാശ്വതമായ സമാധാനം കൈവരിക്കുന്നതിന് സുരക്ഷാ ഉറപ്പുകൾ നിർണായകമാണെന്ന് ഞങ്ങൾ യോജിക്കുന്നു, ഞങ്ങളുടെ ടീമുകൾ എല്ലാ വശങ്ങളിലും തുടർന്നും പ്രവർത്തിക്കും.’ – സെലെൻസ്കി പറഞ്ഞു. ചർച്ച ചെയ്ത എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നതിനായി യുക്രെയ്‌ൻ, യുഎസ് പ്രതിനിധികൾ അടുത്തയാഴ്ച യോഗം ചേരുമെന്നും, ജനുവരിയിൽ വാഷിങ്ടനിൽ യുക്രെയ്‌ൻ, യൂറോപ്യൻ നേതാക്കൾക്ക് ആതിഥേയത്വം വഹിക്കാൻ ട്രംപ് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിലേറെ നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്നർ എന്നിവർക്ക് സെലെൻസ്കി നന്ദി പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയുമായി റഷ്യ–യുക്രെയ്ൻ സമാധാന കരാർ ചർച്ച ചെയ്യുന്നതിന് മുന്നോടിയായാണു പുട്ടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചത്. പുട്ടിനുമായി ഫലപ്രദമായ ഒരു ടെലിഫോൺ സംഭാഷം നടത്തിയെന്നു ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
പുട്ടിനും ട്രംപും തമ്മിൽ സൗഹൃദപരമായ ഫോൺ സംഭാഷണം നടത്തിയെന്നു ക്രെംലിനും അറിയിച്ചു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വീണ്ടും പുട്ടിനും ട്രംപും സംസാരിക്കുമെന്നും ക്രെംലിൻ വ്യക്തമാക്കി. സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു ഇരുവരും സംസാരിച്ചതെന്നു ക്രെംലിൻ നയതന്ത്ര ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്രംപിന്റെ റഷ്യ–യുക്രെയ്ൻ സമാധാന പദ്ധതി പ്രകാരം നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഡോൺബാസ്, ക്രൈമിയ തുടങ്ങിയ പ്രദേശങ്ങൾ യുക്രെയ്ൻ റഷ്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും. യുദ്ധം നടക്കുന്ന ഇപ്പോഴത്തെ അതിർത്തികൾ അതേപടി അംഗീകരിക്കണമെന്നാണ് ആവശ്യം. യുക്രെയ്ൻ നാറ്റോ സഖ്യത്തിൽ ചേരില്ലെന്ന് ഉറപ്പുനൽകണം. കുറഞ്ഞത് 20 വർഷത്തേക്കെങ്കിലും നാറ്റോയിൽ ചേരുന്നതിൽനിന്ന് യുക്രെയ്ൻ വിട്ടുനിൽക്കണമെന്നതാണ് വ്യവസ്ഥ. ഇവ അംഗീകരിക്കാനില്ലെന്ന് യുക്രെയ്ൻ നേരത്തെ വ്യക്തമാക്കിയതാണ്.
അതേസമയം യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് തിടുക്കമില്ലെന്നാണ് മനസിലാക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് താൽപര്യമില്ലെങ്കിൽ 'പ്രത്യേക സൈനിക നടപടി'യുടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കുമെന്ന് വാർത്താ ഏജൻസിയായ ടാസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്തുന്നതിനിടേയായിരുന്നു പുട്ടിന്റെ പ്രസ്താവന നടത്തിയത്.
അതേസമയം, യുക്രെയ്‌നിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതിന് 'സന്നദ്ധതയുള്ള ഒരു റഷ്യയെ' ആവശ്യമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി പറഞ്ഞു. യുക്രെയ്‌നിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ‘നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനുള്ള സാഹചര്യങ്ങൾ നമുക്കുണ്ട്. എന്നാൽ അതിന് സന്നദ്ധതയുള്ള ഒരു റഷ്യയെ ആവശ്യമാണ്. കഴിഞ്ഞ രാത്രി നമ്മൾ കണ്ട കിരാതമായ പ്രവൃത്തി... നമ്മൾ യുക്രെയ്‌നൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു’ – കാർനിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
അതേസമയം യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. കീവിൽ വലിയ തോതിലുള്ള ഡ്രോൺ, മിസൈൽ ആക്രമണം നടന്നതിനു പിന്നാലെയാണു സെലെൻസ്കിയുടെ പ്രതികരണം. ആക്രമണത്തിനു പിന്നാലെ കീവിൽ നിരവധി സ്ഫോടനങ്ങൾ നടക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഇരുപതിലധികം പേർക്കു പരുക്കുണ്ട്. കൊടും ശൈത്യത്തിനിടെ ലക്ഷക്കണക്കിന് ആളുകളുടെ വൈദ്യുതിയും താപന സംവിധാനങ്ങളുമാണ് ആക്രമണം മൂലം വിച്ഛേദിക്കപ്പെട്ടത്.
റഷ്യയാണ് സംഘർഷം നീട്ടിക്കൊണ്ടുപോകുന്നതെന്ന് സെലെൻസ്കി ആവർത്തിച്ചു. ‘‘ഈ യുദ്ധം വലിച്ചുനീട്ടുന്നത് റഷ്യ മാത്രമാണ്. മാർച്ച് 11 മുതൽ, നിരുപാധികമായ വെടിനിർത്തലിനുള്ള ഒരു നിർദേശം മേശപ്പുറത്തുണ്ട്. ഈ ആക്രമണങ്ങൾ എപ്പോഴേ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ ഇതെല്ലാം തുടരുന്നതു റഷ്യയാണ്”– ഡ്രോൺ ആക്രമണങ്ങളിലെ വർധനവ് ചൂണ്ടിക്കാട്ടി അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്തണം. അല്ലെങ്കിൽ അവർ കൊലപാതകം തുടരുമെന്നും സെലൻസ്കി പറഞ്ഞു.
https://www.facebook.com/Malayalivartha


























