ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി, ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്

ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര്‍ ശ്രീലേഖ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്‍റെ കെട്ടിടത്തിലാണ് പ്രശാന്തിന്‍റെ ഓഫീസ്. തന്‍റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
കൗണ്‍സിൽ തീരുമാന പ്രകാരമാണ് പ്രശാന്തിന്‍റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ച് വരെ ഇതിന്‍റെ കാലാവധി ബാക്കിയുണ്ട്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും.
ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്ന് കൗൺസിലർ ആർ ശ്രീലേഖയുടെ ആവശ്യപ്പെട്ടതിനെ വിമർശിച്ച് വി കെ പ്രശാന്ത് എംഎൽഎ. ആർ ശ്രീലേഖ ഒറ്റയ്ക്കെടുത്ത തീരുമാനമായിരിക്കില്ലെന്നും മര്യാദയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്നും വി കെ പ്രശാന്ത് പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി അവിടെ ഓഫീസ് പ്രവർത്തിക്കുകയാണ്. നേരത്തെയും ആ കെട്ടിടത്തിൽ ബിജെപി കൗൺസിലറുടെ ഓഫീസ് പ്രവർത്തിച്ചതാണ്. ഇത് നിർദ്ദേശിക്കാൻ ഒരുപാട് നിയമവശങ്ങളുണ്ട്. എന്നാലിവിടെ കൗൺസിലർ വിളിച്ച് എംഎൽഎയോട് ഒഴിയാൻ ആവശ്യപ്പെടുകയാണ്. ഇത് എവിടെയുള്ള ന്യായമാണ്. ശരിയായ രീതിയല്ല.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പോലുള്ള മാതൃകയാണ് നടത്തുന്നത്. വാടക കൊടുത്തിട്ടാണ് പ്രവർത്തിക്കുന്നത്. അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പരിശോധിക്കാം.പ്രശാന്ത് എംഎൽഎ പറഞ്ഞു.തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം പിടിച്ച് അധികാരത്തിലേറിയതിന് പിന്നാലെയാണ് ഈ ആവശ്യം. എന്നാൽ നിയമസഭ കാലാവധി കഴിയുംവരെ തുടരാൻ പത്ത് മാസം മുമ്പ് തന്നെ കോർപറേഷന് കത്ത് നൽകിയതായി പ്രശാന്ത് മറുപടി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























